ഐ.പി.എല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം; രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍; ഒറ്റകാലില്‍ ബാറ്റ് ചെയ്യേണ്ടിവന്നാലും സൂര്യകുമാര്‍ കളിക്കുമെന്ന് മഹേല ജയവര്‍ധനെ; കിരീടപ്പോരിലെ ആര്‍സിബിയുടെ എതിരാളികളെ ഇന്നറിയാം

കിരീടപ്പോരിലെ ആര്‍സിബിയുടെ എതിരാളികളെ ഇന്നറിയാം

Update: 2025-06-01 05:43 GMT

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കിരീടപ്പോരാട്ടത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടിക്കറ്റെടുത്തിട്ട് രണ്ട് ദിവസം കഴിഞ്ഞു. ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ ആര്‍സിബിയുടെ എതിരാളി പഞ്ചാബ് കിങ്‌സോ മുംബൈ ഇന്ത്യന്‍സോ? ആരാധകരുടെ കാത്തിരിപ്പിന് ഞായറാഴ്ച രാത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തോടെ തീരുമാനമാവും. ഒന്നാം ക്വാളിഫയറില്‍ ബംഗളൂരുവിനോട് തോറ്റ പഞ്ചാബിന് കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയേ തീരൂ. എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ച അതേ വീര്യത്തോടെ ഫൈനലിലേക്കുള്ള അവസാന കടമ്പയും കടക്കാമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് മുംബൈയും.

പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരെന്ന പ്രൗഢിയോടെ മുല്ലന്‍പുരിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒന്നാം ക്വാളിഫയറിനിറങ്ങിയ പഞ്ചാബ് ദയനീയമായി തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത 101ന് പുറത്തായ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനുമെതിരെ വെറും 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി തീര്‍ത്തു ആര്‍.സി.ബി. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ പരാജയമായ മത്സരം. ഓള്‍റൗണ്ടര്‍ മാര്‍കോ ജാന്‍സന്റെയും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെയും അഭാവം കിങ്‌സ് നിരയില്‍ പ്രകടമായിരുന്നു. ഓപ്പണര്‍മാരായ പ്രഭ്‌സിംറാന്‍ സിങ്ങും പ്രിയാന്‍ഷ് ആര്യയും മികച്ച തുടക്കം നല്‍കിയാല്‍ ബാക്കി കാര്യങ്ങള്‍ വഴിക്കുവരുമെന്നാണ് പ്രതീക്ഷ. അര്‍ഷ്ദീപ് സിങ്ങും കൈല്‍ ജാമീസണും അസ്മത്തുല്ല ഉമര്‍സായിയുമടങ്ങുന്ന ബൗളിങ് നിരയും ഉത്തരവാദിത്തം നിര്‍വഹിക്കണം.

മുംബൈയെ സംബന്ധിച്ച് ഓരോ മത്സരം കഴിയുമ്പോഴും ആത്മവിശ്വാസം കൂടുകയാണ്. ഗുജറാത്തിനെതിരെ 228 റണ്‍സ് സ്‌കോര്‍ ചെയ്ത ശേഷം കൈവിട്ടെന്ന് കരുതിയ കളി ബൗളര്‍മാരുടെ മികവില്‍ തിരിച്ചുപിടിക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയും സംഘവും. ബാറ്റര്‍മാരായ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമൊക്കെ തകര്‍പ്പന്‍ ഫോമിലാണ്. റയാന്‍ റിക്കിള്‍ട്ടണിന് പകരമെത്തിയ ജോണി ബെയര്‍‌സ്റ്റോയും കത്തിക്കയറി. ഹാര്‍ദിക്കും നിര്‍ണായക സമയത്ത് അവസരത്തിനൊത്തുയര്‍ന്നു. ജസ്പ്രീത് ബുംറ ബാറ്റര്‍മാരുടെ പേടിസ്വപ്നമായി തുടരുകയാണ്, കൂടെ ട്രെന്റ് ബോള്‍ട്ട് അടക്കമുള്ളവരും.

സുര്യകുമാര്‍ കളിക്കും

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാലിലെ പേശിവലിവ് മൂലം ബുദ്ധിമുട്ടിയ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് മഹേല ജയവര്‍ധനെ പറഞ്ഞു. 'എനിക്കറിയാവുന്നിടത്തോളം സൂര്യയുടെ പരിക്ക് അത്ര ഗൗരവമുള്ളതല്ല, ഫിസിയോയും പരിക്കിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തില്‍ ഒറ്റക്കാലില്‍ ബാറ്റ് ചെയ്യേണ്ടിവന്നാലും സൂര്യകുമാര്‍ യാദവ് കളിക്കും', അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ജയവര്‍ധനെ പറയുന്നു.

ഐപിഎല്ലില്‍ മുംബൈ ബാറ്റിംഗിന്റെ നെടുന്തൂണാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും 25 റണ്‍സില്‍ താഴെ പുറത്താവാതിരുന്ന സൂര്യകുമാര്‍ യാദവ് 15 മത്സരങ്ങളില്‍ 67.30 ശരാശരിയില്‍ 673 റണ്‍സടിച്ച് മുംബൈയുടെ ടോപ് സ്‌കോററായിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സായ് സുദര്‍ശനെ(759) മറികടക്കാനും ഇന്ന് സൂര്യകുമാറിന് അവസരമുണ്ട്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ 87 റണ്‍സ് കൂടി നേടിയാല്‍ സൂര്യകുമാറിന് ഓറഞ്ച് ക്യാപ് സ്വന്തമാക്കാം.

ടോസ് നിര്‍ണായകം

അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആദ്യ കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് കിംഗ്‌സും പതിനെട്ടാം സീസണിലെ ഫൈനല്‍ ലക്ഷ്യമിട്ട് മുഖാമുഖം വരുമ്പോള്‍ ആവേശപ്പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് മടങ്ങാം. ജയിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കിരീടപ്പോരിന് ടിക്കറ്റെടുക്കാം.

പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ ഓപ്പണിംഗ് ജോഡി പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചാല്‍ പിന്നാലെ വരുന്ന ശ്രേയസ് അയ്യര്‍ നയിക്കുന്ന ബാറ്റിംഗ് നിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും. യുസ്‌വേന്ദ്ര ചഹല്‍ പരിക്കുമാറി തിരിച്ചെത്തിയാല്‍ പഞ്ചാബ് ബൗളിംഗിന്റെ കരുത്തുകൂടും. കഴിഞ്ഞയാഴ്ച ഏറ്റുമുട്ടിയപ്പോള്‍ മുംബൈയെ ഏഴ് വിക്കറ്റിന് ആധികാരികമായി തോല്‍പിച്ച ആത്മവിശ്വാസവുമുണ്ട് പഞ്ചാബ് കിംഗ്‌സിന്.

ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ, ജോണി ബെയ്ര്‍‌സ്റ്റോ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ബൗളിംഗില്‍ ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍, ഓള്‍റൗണ്ട് മികവുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ. കടലാസിലെ കരുത്ത് കളത്തിലും പുറത്തെടുത്താല്‍ മുംബൈയെ പിടിച്ചുകെട്ടുക എളുപ്പമാവില്ല. ജീവന്‍മരണ പോരാട്ടത്തില്‍ ടോസ് നിര്‍ണായകമാവും. അഹമ്മദാബാദില്‍ ഇക്കുറി കളിച്ച ഏഴ് മത്സരങ്ങളില്‍ ആറിലും ജയം ആദ്യം ബാറ്റ് ചെയ്ത ടീമിനൊപ്പമായിരുന്നു.

Tags:    

Similar News