പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കോഹ്ലിക്കും കുംബ്ലെയ്ക്കും വെട്ടോറിക്കും സാധിക്കാത്തത് സാക്ഷാത്കരിച്ച് പാട്ടിദാര്‍; ആര്‍ സി ബി ക്ക് ഐ പി എല്ലില്‍ കന്നികിരീടം; പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചത് ആറുറണ്‍സിന്; കണ്ണീരഞ്ഞ് വിരാട് കോഹ്ലി

ആര്‍സിബിക്ക് ഐപിഎല്‍ കിരീടം

Update: 2025-06-03 18:07 GMT

അഹമ്മദാബ്: 18 വര്‍ഷത്തെ ബംഗളൂരുവിന്റെയും കോഹ്ലിയുടെയും കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎല്‍ കിരിടത്തില്‍ മുത്തമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു.191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാഞ്ചിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ.രജത് പട്ടേദാറിനും സംഘത്തിനും 6 റണ്‍സിന്റെ വിജയവും ഐ പി എല്ലിലെ കന്നി കിരീടവും.

ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ച്ച വച്ചത്.ടീം നാലോവറില്‍ 32 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി.19 പന്തില്‍ 24 റണ്‍സെടുത്താണ് താരം പുറത്തായത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. എന്നാല്‍ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആര്‍സിബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകര്‍ത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാല്‍ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്തു.

എന്നാല്‍ നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറില്‍ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറില്‍ വേണ്ടത് 55 റണ്‍സ്. പിന്നാലെ നേഹല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍സിബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സെടുത്തു. ജയത്തോടെ ബെംഗളൂരു കന്നി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.



ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് കണ്ടെത്താന്‍ കഴിഞ്ഞത്.43 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.പഞ്ചാബിനുവേണ്ടി കെയ്ല്‍ ജയ്മിസണും അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതമെടുത്തു.റണ്‍സ് കണ്ടെത്താന്‍ ബംഗളുരു ബാറ്റ്സ്മാന്‍മാര്‍ പരിശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ആര്‍സിബി ബാറ്റ്സ്മാന്‍മാരെ പഞ്ചാബ് ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ആര്‍സിബിക്ക് പവര്‍ പ്ലേയില്‍ വിരാട് കോലിയും ഫില്‍ സാള്‍ട്ടും നല്ല തുടക്കമാണ് നല്‍കിയത്.അര്‍ഷ്ദീപ് സിംഗിന്റെ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സടിച്ചു തുടങ്ങിയ സാള്‍ട്ട് പക്ഷെ രണ്ടാം ഓവറില്‍ മടങ്ങി. കെയ്ല്‍ ജമൈസണ്‍ ആണ് സാള്‍ട്ടിനെ(9 പന്തില്‍ 16) വീഴ്ത്തി ആര്‍സിബിക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പവര്‍പ്ലേയില്‍ ആര്‍സിബിയെ 55 റണ്‍സിലെത്തിച്ചു. എന്നാല്‍ പവര്‍ പ്ലേക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ മായങ്ക് അഹര്‍വാളെ(18 പന്തില്‍ 24) യുസ്വേന്ദ്ര ചാഹല്‍ ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.

അതോടെ ആര്‍സിബി 56-2 എന്ന നിലയിലായി.നായകന്‍ രജത് പാട്ടിദാറാണ് പിന്നീട് ആര്‍സിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്.പതിയെ സിംഗിളുകളുമായി ആങ്കര്‍ റോളിലായിരുന്നു ഇന്നിങ്‌സ്.എന്നാല്‍ നായകന്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബി പത്തോവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു.11-ാം ഓവറില്‍ പാട്ടിദാറും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. 26 റണ്‍സാണ് ആര്‍സിബി നായകന്റെ സമ്പാദ്യം.

മധ്യഓവറുകളില്‍ വേഗം റണ്‍സ് കണ്ടെത്താനാവാത്തത് ആര്‍സിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകള്‍ നേരിട്ട കോലിക്ക് 43 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോര്‍ 170-കടന്നു. ലിവിങ്സ്റ്റണ്‍ 15 പന്തില്‍ നിന്ന് 25 റണ്‍സും ജിതേഷ് ശര്‍മ 10 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. റൊമാരിയോ ഷെഫേര്‍ഡ് 17 റണ്‍സെടുത്ത് പുറത്തായി.

അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 14 റണ്‍സടിച്ച ആര്‍സിബി 200 കടക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെയും(9 പന്തില്‍ 17), നാലാം പന്തില്‍ ക്രുനാല്‍ പാണ്ഡ്യയെയും(5 പന്തില്‍ 4), അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാറിനെയും(1) വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ് മൂന്ന് റണ്‍സ് മാത്രം വഴങ്ങി ആര്‍സിബിയെ 190ല്‍ പിടിച്ചുനിര്‍ത്തി. അവസാന അഞ്ചോവറില്‍ 58 റണ്‍സ് മാത്രമാണ് ആര്‍സിബി നേടിയത്. അവസാന 20 പന്തില്‍ 23 റണ്‍സ് മാത്രം നേടിയ ആര്‍സിബിക്ക് 5 വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. പഞ്ചാബിനായി ജമൈസണ്‍ 48 റണ്‍സിനും അര്‍ഷ്ദീപ് സിംഗ് 40 റണ്‍സിനും 3 വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News