ഷായ് ഹോപ്പും ജസ്റ്റിന്‍ ഗ്രീവ്സും തകര്‍ത്തടിച്ചു; ചാരത്തില്‍ നിന്നുയര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ്; ലോകറെക്കോഡ് സൃഷ്ടിച്ച് ന്യൂസിലന്‍ഡിനെതിരേ ഒന്നാം ടെസ്റ്റില്‍ വിന്‍ഡിസിന് സമനില

ലോകറെക്കോഡ് സൃഷ്ടിച്ച് ന്യൂസിലന്‍ഡിനെതിരേ ഒന്നാം ടെസ്റ്റില്‍ വിന്‍ഡിസിന് സമനില

Update: 2025-12-06 14:53 GMT

ക്രൈസ്റ്റ് ചര്‍ച്ച്: ഒരു കാലത്ത് ലോകക്രിക്കറ്റിലെ മുടിചൂടാ മന്നന്‍മാരായ വെസ്റ്റിന്‍ഡീസ് സമീപകാലത്ത് തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു. പ്രതിഭയുള്ള ഒരു പാട് താരങ്ങള്‍ ഉണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ പോകാന്‍ കഴിയാതിരുന്ന വെസ്റ്റിന്‍ഡീസ് പക്ഷേ, ന്യൂസിലാന്‍ഡില്‍ ചരിത്രം കുറിച്ചു.

ക്രൈസ്റ്റ് ചര്‍ച്ചില്‍ കിവികള്‍ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയമുറപ്പിച്ചിടത്ത് നിന്ന് വിന്‍ഡീസ് സമനില നേടിയത് പുതിയ ഒരു റെക്കോഡും സ്ഥാപിച്ചാണ്. 202 റണ്‍സുമായി പുറത്താകാതെ ജസ്റ്റിന്‍ ഗ്രീവ്സ്, 140 റണ്‍സ് നേടിയ ഷായ് ഹോപ്, 233 പന്ത് നേരിട്ട് 53 റണ്‍സുമായി പുറത്താകാതെ നിന്ന കെമര്‍ റോച്ച് എന്നിവരുടെ മികവിലാണ് ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമനില സ്‌കോറില്‍ വിന്‍ഡീസ് എത്തിയത്.

സ്‌കോര്‍: ന്യൂസിലാന്‍ഡ് 231, എട്ടു വിക്കറ്റിന് 466 ഡിക്ലയേര്‍ഡ്

വിന്‍ഡീസ് 167, ആറുവിക്കറ്റിന് 457.

ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 231 ന് മറുപടി പറഞ്ഞ വിന്‍ഡീസ് 167 ല്‍ ഒതുങ്ങി. രണ്ടാം ഇന്നിങ്സില്‍ എട്ടു വിക്കറ്റിന് 466 റണ്‍സ് നേടി കിവികള്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ആദ്യ ടെസ്റ്റ് വിജയിക്കാന്‍ 531 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡിസിന് ആദ്യ നാലു വിക്കറ്റ് വെറും 72 റണ്‍സില്‍ നഷ്ടമായി. അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗ്രീവ്സും ഷായ് ഹോപ്പും സ്‌കാര്‍ 268 ല്‍ എത്തിച്ചു. 196 റണ്‍സിന്റെ പാര്‍ട്ണര്‍ ഷിപ്പ്. 9 റണ്‍സിന് ശേഷം ടെവിന്‍ ഇംലാച്ച് ആറാം വിക്കറ്റായി മടങ്ങിയതോടെ ന്യൂസിലാന്‍ഡ് നിരയില്‍ ആഹല്‍ദം അല തല്ലി.

ശരിക്കുള്ള പരീക്ഷണം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഏഴാം വിക്കറ്റില്‍ പിരിയാത്ത് 180 റണ്‍സിന്റെ കൂട്ടുകെട്ടാണ് കീമര്‍ റോച്ചുമായി ഗ്രീവ്സ് ഉണ്ടാക്കിയത്. ഇരുവരെയും പുറത്താക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെ ന്യൂസിലാന്‍ഡ് ക്യാപ്ടന്‍ ടോം ലാഥം സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. 564 മിനുട്ട് ക്രിസില്‍ നിന്ന ഗ്രീവ്സ് 388 പന്തുകള്‍ നേരിട്ടാണ് തന്റെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയത്.

1939 മാര്‍ച്ച് മൂന്നിന് ഡര്‍ബനില്‍ ഇംഗ്ളണ്ട് സൗത്ത് ആഫ്രിക്കയ്ക്ക് എതിരേ നേടിയ ആറു വിക്കറ്റിന് 654 റണ്‍സാണ് ഇതിന് മുന്‍പ് സമനില ആയ കളിയിലെ നാലാം ഇന്നിങ്സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അന്ന് 696 റണ്‍സ് വിജയലക്ഷ്യവുമായിട്ടാണ് ഇംഗ്ലണ്ട് നാലാം ഇന്നിങ്സില്‍ ബാറ്റ് ചെയ്തത്. ഇതു പോലെ ഒരു ചേസിങ് നടത്താന്‍ 86 വര്‍ഷത്തിന് ശേഷം നിയോഗം ഉണ്ടായത് വെസ്റ്റിന്‍ഡിസിനാണ്. പ്രതാപകാലത്തേക്ക് വിന്‍ഡീസ് മടങ്ങുന്നതിന്റെ സൂചനകളാണ് സമീപകാലത്ത് ടീം നടത്തിയ പ്രകടനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

Tags:    

Similar News