ഒന്നാം നമ്പർ ഓൾ റൗണ്ടറും, ഇന്ത്യൻ ക്യാപ്റ്റനുമില്ല; ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് സ്റ്റുവര്‍ട്ട് ബ്രോഡ്

Update: 2025-08-06 14:18 GMT

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. നിര്‍ണായകമായ അവസാന ടെസ്റ്റായ ഓവലില്‍ ആറ് റണ്‍സിന്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര സമനിലയാക്കിയത്. പരമ്പയ്ക്ക് ശേഷം സംയുക്ത ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാത്ത ടീമിനെയാണ് ബ്രോഡ് തെരഞ്ഞെടുത്തത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനെയാണ് സംയുക്ത ഇലവന്‍റെ ക്യാപ്റ്റനായി ബ്രോഡ് തിരഞ്ഞെടുത്തത്.

ബ്രോഡിന്റെ സംയുക്ത ഇലവന്‍:

യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, ജോഫ്ര ആര്‍ച്ചര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര

ഇംഗ്ലണ്ടിനെതിരായ ടെസറ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തിയിരുന്നു. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 23 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജ് ഒരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്തി. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും സിറാജായിരുന്നു. അഞ്ചാം ടെസ്റ്റിലെ അവസാന ദിനത്തിൽ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്കാണ് താരം നയിച്ചത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് റാങ്കിങ്ങിൽ തിരിച്ചടിയേറ്റു. ആദ്യ പത്തിൽ നിന്ന് പുറത്തായ താരം ഇപ്പോള്‍ 13-ാം സ്ഥാനത്താണ്. 10 ഇന്നിംഗ്‌സുകളിൽ നിന്ന് 754 റൺസ് താരം നേടിയിരുന്നു. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും കൂടുതൽ റൺസ് നേട്ടമാണിത്. എന്നാൽ അവസാന ടെസ്റ്റിൽ ണ്ട് ഇന്നിംഗ്സുകളിലായി യഥാക്രമം 21, 11 എന്നിങ്ങനെയായിുന്നു ഗില്ലിന്റെ സ്‌കോറുകള്‍. അവസാന ടെസ്റ്റിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്.

ആവേശകരമായ അഞ്ചാം മത്സരത്തിൽ ആറു റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 367ന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജാണു കളിയിലെ താരം. പ്രസിദ്ധ് കൃഷ്ണ രണ്ട് ഇന്നിങ്സുകളിലുമായി എട്ടു വിക്കറ്റുകൾ സ്വന്തമാക്കി. ശുഭ്മാൻ ഗില്ലായിരുന്നു പരമ്പരയിലെ താരം. 

Tags:    

Similar News