മുത്തശ്ശി നല്‍കിയ ടെംബ എന്ന പേരിനര്‍ത്ഥം പ്രതീക്ഷയെന്ന്; പിച്ചിലെ തീപന്തുകള്‍ക്കൊപ്പം നേരിട്ടത് ഗ്യാലറിക്ക് പുറത്ത് നിറത്തിന്റെ പേരിലെ അധിക്ഷേപങ്ങളെയും; തിരിച്ചടികള്‍ ഇന്ധനമാക്കി ചാമ്പ്യന്‍ഷിപ്പിലുടനീളം ടീമിനെ ചുമലിലേറ്റി ഫൈനല്‍ കളിച്ചത് പരിക്കേറ്റ കാലുമായി; പ്രോട്ടീസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബാവുമ എന്ന നായകന്റെ കഥ

മുത്തശ്ശി നല്‍കിയ ടെംബ എന്ന പേരിനര്‍ത്ഥം പ്രതീക്ഷയെന്ന്

Update: 2025-06-14 11:50 GMT

ലോര്‍ഡസ്: മാറി മാറി വന്ന പ്രമുഖതാരങ്ങളും ക്യാപ്റ്റന്‍മാരുമെല്ലാമുണ്ടായിട്ടും ഒരു രാജ്യവും ജനങ്ങളും 27 വര്‍ഷമായി കാത്തിരിക്കുന്ന നേട്ടത്തിലേക്ക് ഒരു കുറിയ മനുഷ്യന്‍ തന്റെ രാജ്യത്തെ നയിച്ചിരിക്കുന്നു.മുത്തശ്ശി നല്‍കിയ ടെംബ എന്ന പേരിന്റെ അര്‍ത്ഥത്തെ അയാള്‍ അന്വര്‍ത്ഥമാക്കിയിരിക്കുന്നു.ടെംബയെന്ന പ്രതീക്ഷ എന്നാണ് അര്‍ത്ഥം.പ്രോട്ടീസിന്റെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ക്യപ്റ്റന്‍ എന്ന ഖ്യാതിയോടെയും അത്രയുമേറെ വിവാദത്തോടെയും ടീമിന്റെ നായകനായപ്പോള്‍ ഒരു രാജ്യം തന്നിലര്‍പ്പിച്ച പ്രതീക്ഷയെയാണ് ഇന്ന് അയാള്‍ പൂര്‍ണ്ണതയിലെത്തിച്ചത്.ക്രിക്കറ്റിലെ തന്നെ അതികായന്മാരായ താരങ്ങള്‍ക്ക് പോലും നേടാനാകാത്ത റെക്കോര്‍ഡുകള്‍ സ്വന്തം കൈപ്പിടിയിലൊതുക്കിയാണ് അയാള്‍ തന്റെ രാജ്യത്തെ വിശ്വകിരീടത്തിലേക്ക നയിച്ചത്.. അതെ ടെംബ ബാവുമ എന്ന പേര് ദക്ഷിണാഫ്രിക്കന്‍ കായിക ചരിത്രത്തില്‍ ഇനി തങ്ക ലിപികളാല്‍ ശോഭിതമാകും.

ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കുക എന്ന ക്രിക്കറ്റിലെ പതിവ് പല്ലവികളിലൊന്നാണ്.എന്നാല്‍ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് പോലെ സുദീര്‍ഘമായ പരമ്പരയില്‍ അത് യാഥാര്‍ത്ഥ്യമാക്കുമ്പോഴാണ് ആ പല്ലവിക്ക് പോലും യഥാര്‍ത്ഥ സൗന്ദര്യം കൈവരുന്നത്..ഇന്ന് ആ സൗന്ദര്യം ബാവുമയാണ്.കാരണം ഈ ചാമ്പ്യന്‍ഷിപ്പിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം പരിശോധിച്ചാല്‍ മനസിലാകും, ഒട്ടുമിക്ക മത്സരത്തിലും ഈ മനുഷ്യന്‍ തന്റെ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.അതില്‍ നിര്‍ണ്ണായകമായ ശതകങ്ങളും അര്‍ധശതകളും ഒക്കെ മെമ്പൊടിയാകുന്നുണ്ട്.ഇങ്ങനെയാണ് സച്ചിനും വിരാട്കോഹ്ലിക്കുപോലും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോര്‍ഡും ബാവുമ സ്വന്തമാക്കിയത്.

ഫൈനലില്‍ ഒന്നാം ഇന്നിങ്സില്‍ പ്രോട്ടിയാസിനായി നായകന്‍ തെംബ ബാവുമ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 84 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 36 റണ്‍സെടുത്താണ് ടീമിന്റെ കരുത്തായത്.ഇതോടെയാണ് ഒരു സൂപ്പര്‍ നേട്ടവും സൗത്ത് ആഫ്രിക്കന്‍ നായകന് സ്വന്തമാക്കാനായത്.ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ 30+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ബാവുമ നേടിയെടുത്തത്.തുടര്‍ച്ചയായ എട്ട് ഇന്നിങ്‌സുകളില്‍ 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്‌കോര്‍ ചെയ്താണ് താരം ഈ നേട്ടത്തില്‍ എത്തിയത്.ഇങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ അത് ക്രിക്കറ്റിന്റെ ആദ്യ ഫോര്‍മാറ്റായ ടെസ്റ്റില്‍ തന്നെ ആവണമെന്നതും റെക്കോര്‍ഡുകളുടെ പെരുമഴയുണ്ടാവണമെന്നതും കാലത്തിന്റെ കാവ്യനീതിയാകാം.


 



മുത്തശ്ശി നല്‍കിയ പേരിനര്‍ത്ഥം പ്രതീക്ഷയെന്ന്.. സഫലീകരിച്ചത് ഒരു രാജ്യത്തിന്റെ 27 വര്‍ഷത്ത കാത്തിരിപ്പ്

1990 മെയ് പതിനേഴിന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് ടെംബ ബാവുമയുടെ ജനനം.മുത്തശ്ശിയാണ് താരത്തിന് ടെംബ ബാവുമ എന്ന പേര് നല്‍കിയത്.പ്രതീക്ഷ, വിശ്വാസം എന്നൊക്കെയാണ് ആഫ്രിക്കന്‍ ഭാഷയില്‍ ആ വാക്കിന്റെ അര്‍ത്ഥം.പേരിടുമ്പോള്‍ മു്ത്തശ്ശി ഒരിക്കലും കരുതിക്കാണില്ല തന്റെ രാജ്യത്തിന്റെ പ്രതീക്ഷകളാകും കൊച്ചുമകന്‍ സഫലീകരിക്കാന്‍ പോകുന്നതെന്ന്.ദക്ഷിണാഫ്രിക്കയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരനായ ജെഫ്രി ടൊയാനയുടെ കീഴിലാണ് ബാവുമ തന്റെ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത്. പിന്നാലെ 2008 മുതലാണ് ബാവുമയുടെ ക്രിക്കറ്റ് ജീവിതം ഔദ്യോഗികമായി ആരംഭിക്കുന്നത്.

2008 ല്‍ ഗൗട്ടെങ്ങിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. മൂന്ന് സീസണുകള്‍ക്ക് ശേഷം, ലയണ്‍സുമായി കരാര്‍ ഒപ്പിട്ടു.മികച്ച രണ്ടാം സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച അദ്ദേഹം 2013-14 ല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി.മികച്ച പ്രകടനത്തിലൂടെ തുടര്‍ച്ചയായ സീസണുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഇടം നേടാനും അദ്ദേഹത്തിന് സാധിച്ചു.ഈ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 2014 അവസാനത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലൂടെ ബാവുമയ്ക്ക് ദേശീയ ടീമില്‍ അവസരം ലഭിക്കുകയും ചെയ്തു.എന്നാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ മുന്‍കാല പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

രണ്ടിന്നിങ്ങ്സുകളില്‍ നിന്നും 10 ഉം 15 ഉം റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടനായത്.എന്നിരുന്നാലും, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 2015 മധ്യത്തില്‍ ബംഗ്ലാദേശില്‍ അടുത്ത അവസരം ലഭിച്ചപ്പോള്‍ അര്‍ദ്ധസെഞ്ച്വറി നേടി ബവുമ വരവറിയിച്ചു.2016 ജനുവരിയില്‍ കേപ് ടൗണില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കളിക്കാരനായി ബാവുമ മാറുകയും ചെയ്തു.2015 അവസാനത്തിലും 2016 ന്റെ തുടക്കത്തിലും ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയില്‍ കേപ് ടൗണില്‍ നേടിയ സെഞ്ച്വറികളോടെ ബാവുമ ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.


 



അതേവര്‍ഷം തന്നെ അവസാനം ഓസ്‌ട്രേലിയയില്‍ രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ നേടിയെങ്കിലും മറ്റ് കാര്യമായ പ്രകടനങ്ങളൊന്നും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല.വിമര്‍ശങ്ങള്‍ ഉയര്‍ന്നുതുടങ്ങിയപ്പോള്‍ ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ച്വറി നേടി വിമര്‍ശകരുടെ വായടപ്പിച്ചു.ഏതാനും മാസങ്ങള്‍ക്കുശേഷം അതേ വര്‍ഷം, അയര്‍ലന്‍ഡിനെതിരായാണ് ഏകദിനത്തില്‍ ബാവുമ അരങ്ങേറുന്നത്.അരങ്ങേറ്റത്തില്‍ തന്നെ ശതകം നേടി ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമെന്ന ഖ്യാതിയും ബാവുമ സ്വന്തമാക്കി.

2019 വര്‍ഷം ആയപ്പോഴേക്കും എല്ലാ ഫോര്‍മാറ്റിലും തന്റെതായ സ്ഥാനം ഉറപ്പിക്കാന്‍ ബാവുമായ്ക്ക് സാധിച്ചു.പിന്നാലെ പ്രധാന താരങ്ങള്‍ വിരമിച്ചതോടെ ടീമിന്റെ വിവിധ ഫോര്‍മാറ്റുകളിലെ നായകസ്ഥാനവും ഇദ്ദേഹത്ത തേടിയെത്തി.അങ്ങിനെ പ്രോട്ടീസിന്റെ ചരിത്രത്തില്‍ തന്നെ സ്ഥിരം ക്യാപ്റ്റനായി നിയമിതനായ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ക്രിക്കറ്റ് കളിക്കാരനായും ബാവുമ മാറി.എന്നാല്‍ പിന്നീടങ്ങോട്ട് പ്രതീക്ഷിച്ച കായിക ജീവിതമായിരുന്നില്ല അദ്ദേഹത്തിന്.പരിക്കുകള്‍ അദ്ദേഹത്തിന്റെ സന്തത സഹചാരികളായി മാറി. അതില്‍ ഹാംസ്ട്രിംഗിന് പരിക്ക്, തള്ളവിരലിനേറ്റ പരിക്ക്, കൈമുട്ടിനേറ്റ പരിക്ക് എന്നിവയും ഉള്‍പ്പെടുന്നു.അതായത്, ക്യാപ്റ്റനായിരുന്നിട്ടും അദ്ദേഹം ആവര്‍ത്തിച്ച് ടീമില്‍ നിന്ന് പുറത്തുപോയി.

2022 ലെ പുരുഷ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചെങ്കിലും പരിക്കുകള്‍ അദ്ദേഹത്തിന്റെ പ്രകടനത്തെയാകെ ഉലച്ചുകളഞ്ഞു. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിലും ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹം ശോഭിച്ചു.ഹോം പരമ്പരയില്‍ ധാരാളം റണ്‍സ് നേടിയ ബാവുമ ഏകദിന ക്യാപ്റ്റനായി തുടരുകയും ചെയ്തു.്മികച്ചഫോമില്‍ ഇന്ത്യയില്‍ നടന്ന 2023 ലെ ക്രിക്കറ്റ് ലോകകപ്പിലേക്ക് ടീമിനെ നയിച്ച ബാവുമായ്ക്ക് പക്ഷെ ആ മികവ് ഇന്ത്യയില്‍ പുറത്തെടുക്കാനായില്ല.ലോകകപ്പില്‍ വളരെ മോശം പ്രകടനമാണ് ബവുമ നടത്തിയത്, 18 ശരാശരിയില്‍ വെറും 145 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

ഇതോടെ അവിടെയും അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു.പക്ഷെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ പരിക്കിന്റെ ആഴമറിയുന്ന ടീം അദ്ദേഹത്തിനൊപ്പം നിന്നു.അങ്ങിനെ വൈകാതെ തന്നെ അദ്ദേഹം ഫോമിലേക്കെത്തി.അ പ്രതീക്ഷയ്ക്കാണ് ഇന്ന് അദ്ദേഹം ഉത്തരം നല്‍കിയിരിക്കുന്നത്.ഫോമും പരിക്കുകളും അദ്ദേഹത്തെ നിരന്തരം അലട്ടുന്നുണ്ടെങ്കിലും, ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി ബാറ്റ്സ്മാന്‍ തുടരുന്നു.


 



അതെ ഞാന്‍ കറുത്ത വര്‍ഗ്ഗക്കാരനാണ്..എതിര്‍പ്പുകളെ അകത്തുംപുറത്തും നേരിട്ട ബാവുമ

പ്രോട്ടീസിന്റെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ ക്യാപ്റ്റന്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ബാവുമയെ അവശ്വസനീയമാംവണ്ണം എതിര്‍ക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്.മികച്ച ഫോമില്‍ കളിക്കുമ്പോഴും സ്വന്തം താരങ്ങള്‍ക്കും ടീമിന്റെ ആരാധകര്‍ക്കിടയില്‍ നിന്നുപോലും നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് അദ്ദേഹം ഒത്തരി നേരിട്ടിട്ടുണ്ട്.ഇത് തന്നെ മാനസീകമായി തകര്‍ക്കുന്നുവെന്ന് ബാവുമ തന്നെ വ്യക്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നിയമപ്രകാരം ദേശീയ ടീമിലെ ആറു താരങ്ങളെ തിരഞ്ഞെടുക്കുന്നത് നിറത്തിന്റെ അടിസ്ഥാനത്തിലാണ്.രണ്ട് കറുത്തവര്‍ഗക്കാരായ ആഫ്രിക്കക്കാരടക്കം ടീമിലുണ്ടാകണമെന്നാണ് ചട്ടം.എന്നാല്‍ ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ന് ബവുമ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. അദ്ദേഹം ടീമിലെത്തിയത് മേല്‍പറഞ്ഞ നിയമം കാരണമാണെന്നാണ് വിമര്‍ശനം. ഇതിനെതിരെയാണ് ബവുമ രംഗത്തെത്തിയത്.

മികച്ച പ്രകടനം നടത്തിയിട്ടും അതിനേക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നോക്കിക്കാണുന്ന പ്രവണതയ്‌ക്കെതിരേ താരം രംഗത്തെത്തിയിരുന്നു.ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ 98 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ച ഇന്നിങ്‌സിനു ശേഷം ഒരു മാധ്യമത്തോടാണ് താന്‍ നേരിടുന്ന അവഹേളനത്തെക്കുറിച്ച് സംസാരിച്ചത്.കളിക്കളത്തിലെ പ്രകടനത്തേക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു.

''അതെ ഞാന്‍ കറുത്തതാണ്,അതാണ് എന്റെ നിറം.പക്ഷേ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് അതെനിക്ക് ഇഷ്ടമായതുകൊണ്ടാണ്.ദേശീയ ടീമിനായും എന്റെ ഫ്രാഞ്ചൈസി ടീമിനായും മികച്ച പ്രകടനം പുറത്തെടുത്തതുകൊണ്ടാണ് ഞാനിപ്പോള്‍ ടീമിലുള്ളത്.എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തേക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്നത് എന്നെ അസ്വസ്ഥനാക്കാറുണ്ട്.എന്നാല്‍ അത്തരം സംസാരങ്ങളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറാറാണ് പതിവ്.കളിക്കാര്‍ ടീമില്‍ നിന്ന് പുറത്താകുന്നത് സാധാരണ സംഭവമാണ്. ടീമില്‍ നിന്ന് അവസാനമായി പുറത്താകുന്ന ആളൊന്നുമല്ല ഞാന്‍, അത് അംഗീകരിക്കാന്‍ തയ്യാറാകണം''എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.



 



മികച്ച ഇന്നിങ്ങ്സുകള്‍ കളിക്കുമ്പോഴും കളിക്കളത്തില്‍ പൊതുവെ അക്ഷോഭ്യനാണ് ബാവുമ.അത്തരമൊരു താരത്തോടെ പാക്കിസ്ഥാന്‍ ടീം ഒരു മത്സരത്തില്‍ കളിക്കളത്തില്‍ പെരുമാറിയതും വലിയ വിവാദമായിരുന്നു.അന്ന് 96 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതം 82 റണ്‍സ് നേടിയാണ് ബാവുമ പുറത്തായത്.അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് പാക് താരങ്ങള്‍ അതിരുവിട്ട് ആഘോഷിക്കുകയും ചെയ്തു. പിച്ചിലേക്ക് ഓടിയെത്തിയ കമ്രാന്‍ ഗുലാമും സൗദ് ഷക്കീലും ബാവുമയുടെ മുന്നില്‍ നിന്ന് വലിയ ശബ്ദത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്ന ബാവുമയുടെ മുന്നിലേക്ക് ചാടിവീണായിരുന്നു പാക് താരങ്ങളുടെ ആഘോഷം.ഒടുവില്‍ പാക് താരം സല്‍മാന്‍ അലി ആഘ എത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

പാക് താരങ്ങളുടെ ആഘോഷം അതിരുവിട്ടപ്പോള്‍ ബാവുമ ഇതെല്ലാം നോക്കി അല്‍പ്പനേരം പിച്ചില്‍ തന്നെ നിന്നതിനുശേഷമാണ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയത്.സംഭവത്തില്‍ പാക്ക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന് അംപയര്‍മാര്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പാക് താരങ്ങളുടെ മോശം പ്രവര്‍ത്തിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒറ്റയ്ക്ക് ചുമലിലേറ്റിയ ചാമ്പ്യന്‍ഷിപ്പ്.. മുടന്തിയോടിയത് വിശ്വകിരീടത്തിലേക്ക്

2023-2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ പ്രോട്ടീസ് മുത്തമിടുമ്പോള്‍ അതിന്റെ ക്രഡിറ്റ് മുഴുവനും ടെംബ ബാവുമ എന്ന താരത്തിനും നായകനും നല്‍കേണ്ടി വരും.ചാമ്പ്യന്‍ഷിപ്പ് തുടങ്ങുമ്പോള്‍ സ്വപ്നത്തില്‍ പോലുമില്ലായിരുന്ന കിരീടമാണ് ഇന്ന് പ്രോട്ടീസിന് സ്വന്തമായിരിക്കുന്നത്.ഫൈനലില്‍ സെഞ്ച്വറിയുമായി മാര്‍ക്രം അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി ഫൈനലിലെത്തിച്ചതിന്റെയും ഫൈനലില്‍ പരിക്കേറ്റ കാലുമായി മാര്‍ക്രത്തിന് നല്‍കിയ വിരോചിത പിന്തുണയുടെയും തട്ട് ഏത് സെഞ്ച്വറിക്ക് മുന്നിലും താണ് തന്നെയിരിക്കും.അതിനാല്‍ തന്നെയാവണം ആ കിരീടം ഇത്തവണ ബാവുമയെ തേടി തന്നെ പോയതും.


 



കാലിന് പരിക്കേറ്റിട്ടും തളരാതെ പോരാടിയാണ് ബാവുമ രണ്ടാം ഇന്നിങ്ങ്സില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.മുടന്തിയാണെങ്കിലും മാര്‍ക്രവുമായി ചേര്‍ന്ന് താരം സിംഗിളുകളും ഡബിളുകളും ഓടി.താരം ആദ്യ ഇന്നിങ്സിലും 36 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.ഈ പ്രകടനത്തില്‍ നിരവധി റെക്കോര്‍ഡുകളും താരം സ്വന്തമാക്കി.രണ്ടാം ്ഇന്നിങ്ങ്സില്‍ അര്‍ധ സെഞ്ചുറി നേടി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ടെംബ ബാവുമ 66 റണ്‍സ് നേടിയാണ് പുറത്തായത്.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ വ്യക്തികത സ്‌കോര്‍ ആണ് ഇതോടെ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് ദക്ഷിണാഫ്രരിക്കയുടെ ക്യാപ്റ്റന്‍ ടെംബ ബാവുമ ഈ എലൈറ്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.അതുപോലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ക്രിക്കറ്റ് ഫൈനലില്‍ എയ്ഡാന്‍ മാര്‍ക്രം - ടെംബ ബാവുമ സഖ്യവും ചരിത്രം കുറിച്ചു.ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇതാദ്യമായി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ 100 റണ്‍സിലധികം വരുന്ന പാര്‍ട്ണര്‍ഷിപ്പ് പിറന്നു.മൂന്നാം വിക്കറ്റില്‍ എയ്ഡാന്‍ മാര്‍ക്രം - ടെംബ ബാവുമ എന്നിവര്‍ ചേര്‍ന്ന പിരിയാത്ത കൂട്ടുകെട്ട് ഇതിനോടകം 143 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

2021ലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്ലറും ചേര്‍ന്ന് നേടിയ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതിന് മുമ്പ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സില്‍ നേടിയ ഉയര്‍ന്ന കൂട്ടുകെട്ട്.രണ്ടാം ഇന്നിങ്ങസിനു പുറമെ ആദ്യ ഇന്നിങ്ങിസിലും ബാവുമ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു.അ 36 റണ്‍സിലൂടെയും അദ്ദേഹം മറ്റൊരു നേട്ടം സ്വന്തമാക്കി.ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ 30+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ബാവുമ നേടിയെടുത്തത്.തുടര്‍ച്ചയായ എട്ട് ഇന്നിങ്‌സുകളില്‍ 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്‌കോര്‍ ചെയ്താണ് താരം ഈ നേട്ടത്തില്‍ എത്തിയത്.സാക്ഷാല്‍ സച്ചിനും കോഹ്ലിക്കും പോലുമില്ലാത്ത റെക്കോര്‍ഡ്കൂടിയാണ് ഇത്.


 



27 വര്‍ഷത്തിന് ശേഷം കാലം എല്ലാ മേമ്പൊടിയോടെയും അതിന്റെ കാവ്യനിതീ ദക്ഷിണാഫ്രിക്കയോട് നടപ്പാക്കിയിരിക്കുകയാണ്.അതുകൊണ്ട് തന്നെയാണ് ബാവുമയും സംഘവും വിശ്വകിരീടം ഉയര്‍ത്തുമ്പോള്‍ അത് അത്രമേല്‍ മനോഹരമായ കാഴ്ച്ചയാകുന്നതും.

Tags:    

Similar News