'ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു അംബാസഡറായിരുന്നു വിരാട് കോലി; സിലക്ടര്‍മാര്‍ വിരമിക്കല്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല; ഞാനായിരുന്നെങ്കില്‍ ഓസിസ് പര്യടനത്തിന് ശേഷം കോലിയെ ടീമിന്റെ ക്യാപ്റ്റനാകുമായിരുന്നു'; രൂക്ഷവിമര്‍ശനവുമായി രവി ശാസ്ത്രി

Update: 2025-06-12 05:40 GMT

മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20ന് തുടങ്ങാനിരിക്കെ മുന്‍ നായകന്‍ വിരാട് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ബിസിസിഐ അധികൃതരെയും സിലക്ടര്‍മാരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച വിരാട് കോലിയുടെ വിരമിക്കല്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ശാസ്ത്രി പറഞ്ഞു. തനിക്ക് സാധിക്കുമായിരുന്നുവെങ്കില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്കു പിന്നാലെ വിരാട് കോലിയെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുമായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.

''വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് വളരെ ദുഃഖകരമായ കാര്യമാണ്. അത്രയ്ക്ക് മഹാനായ കളിക്കാരനാണ് അദ്ദേഹം. പ്രതിഭാധനനായ താരം. ഒരാള്‍ കളി നിര്‍ത്തുമ്പോഴാണ് ആ താരം എത്രയോ മികച്ചയാളായിരുന്നുവെന്ന് എല്ലാവരും മനസ്സിലാക്കുക. ചില സമയത്ത് കണക്കുകള്‍ പോലും കളിക്കാരുടെ പ്രതിഭയോട് നീതി പുലര്‍ത്തില്ല' രവി ശാസ്ത്രി പറഞ്ഞു.

''കോലി അദ്ദേഹത്തെ എങ്ങനെയാണ് പരുവപ്പെടുത്തിയെടുത്തത് എന്നത് ശ്രദ്ധേയമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു അംബാസഡറായിരുന്നു കോലി. പ്രത്യേകിച്ചും വിദേശ പിച്ചുകളില്‍. ലോഡ്‌സില്‍ ഉള്‍പ്പെടെ കോലി പുറത്തെടുത്തിട്ടുള്ള പ്രകടനങ്ങളും അത് ടീമിന് സമ്മാനിച്ച ഊര്‍ജവുമെല്ലാം സമാനതകളില്ലാത്തതാണ്. അതില്‍ ഒരു ഭാഗമാകാന്‍ എനിക്കു സാധിച്ചത് വളരെ അഭിമാനാര്‍ഹമായ കാര്യം തന്നെ' രവി ശാസ്ത്രി വിശദീകരിച്ചു.

''പക്ഷേ അദ്ദേഹം വളരെ പെട്ടെന്ന് കളി നിര്‍ത്തി എന്നൊരു വേദന എനിക്കുണ്ട്. കോലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് തോന്നുന്നു. അക്കാര്യത്തില്‍ കുറച്ചുകൂടി ചര്‍ച്ചകളും സംഭാഷണങ്ങളും ആകാമായിരുന്നു. എനിക്ക് അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകുമായിരുന്നുവെങ്കില്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ഞാന്‍ കോലിയെ ടീമിന്റെ ക്യാപ്റ്റനാക്കുമായിരുന്നു' ശാസ്ത്രി പറഞ്ഞു.

Tags:    

Similar News