യശ്വസി ജയ്സ്വാള്‍ ഡബിള്‍ സെഞ്ച്വറി അടിക്കാതിരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചതി! ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറുടെ റണ്‍ ഔട്ട് ചര്‍ച്ചയാകുന്നു; ജയ്‌സ്വാള്‍ ഓടിയെത്തിയിട്ടും പുറംതിരിഞ്ഞു തിരികെ ക്രീസില്‍ കയറി ഗില്‍; തിരികെ ഓടിയെങ്കിലും ക്രീസിലെത്തും മുമ്പ് റണ്ണൗട്ട്; ഗില്ലിനോട് മൈതാനത്ത് കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ജയ്‌സ്വാളിന്റെ മടക്കം

യശ്വസി ജയ്സ്വാള്‍ ഡബിള്‍ സെഞ്ച്വറി അടിക്കാതിരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചതി!

Update: 2025-10-11 05:03 GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഡബിള്‍ സെഞ്ച്വറിക്കെതിരെ വീണ് ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചതിയില്‍ വീണാണ് യശ്വസി റണ്‍ ഔട്ടായത്. ഈ പുറത്താകല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 175 റണ്‍സെടുത്താണ് താരത്തെ പുറത്തായത്. മത്സരത്തിന്റെ രണ്ടാം ദിവസം, ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് താരത്തിന്റെ പുറത്താകലിലേക്ക് നയിച്ചത്.

92-ാം ഓവറില്‍, ജയ്സ്വാള്‍ പന്ത് മിഡ് ഓഫിലേക്ക് അടിച്ചകറ്റിയ ശേഷം റണ്ണെടുക്കാന്‍ ഓടി. എന്നാല്‍, ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പ്രതികരിച്ചില്ല. ഓടാന്‍ തുടങ്ങുന്നു എന്ന തുടക്കമിട്ട ശേഷം ഗില്‍ തിരികെ ക്രീസില്‍ കയറി. ജയ്സ്വാള്‍ തിരികെ ഓടിയെത്താന്‍ ശ്രമിച്ചപ്പോഴേക്കും വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലാച്ച് സ്റ്റമ്പുകള്‍ തെറിപ്പിക്കുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 175-ല്‍ നില്‍ക്കുമ്പോള്‍ പുറത്തായതിന്റെ നിരാശ ജയ്സ്വാളിന്റെ മുഖത്ത് പ്രകടമായിരുന്നു. താരം നെറ്റിയില്‍ തട്ടുകയും ഗില്ലിനോട് താന്‍ ഓടാന്‍ പറഞ്ഞിട്ടും പ്രതികരണമുണ്ടായില്ലെന്ന് പറയുകയും ചെയ്തു. കടുത്ത നിരാശയിലാണ് താരം

രണ്ടാം ടെസ്റ്റ് ദിനത്തില്‍, 173 റണ്‍സുമായി ആദ്യ ദിനം അവസാനിപ്പിച്ച ജയ്സ്വാള്‍ക്ക് സെഞ്ചുറി തികയ്ക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍, ഈ പുറത്താകല്‍ അദ്ദേഹത്തിന്റെ മൂന്നാം ഇരട്ട സെഞ്ചുറി എന്ന നേട്ടത്തിനു മുന്നില്‍ തടസ്സമായി. ഈ മത്സരത്തില്‍ 175 റണ്‍സ് നേടിയതോടെ യാഷ്വി ജയ്സ്വാള്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 150-ന് മുകളില്‍ അഞ്ച് തവണ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. മുന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമാണ് ജയ്സ്വാള്‍ എത്തിയത്.


ശുഭ്മാന്‍ ഗില്ലിന്റെ ഭാഗത്തുനിന്നുണ്ടായ ആശയക്കുഴപ്പമാണ് ജയ്സ്വാളിന്റെ പുറത്താകലിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. യശ്വസിയുടെ പുറത്താകലില്‍ സൈബര്‍ ലോകവും ശക്തമായാണ് പ്രതികരിച്ചത്. ഇന്ത്യക്കായി ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ കിടിലന്‍ സെഞ്ചുറി നേടിയിരിക്കുകയാണ്. 145 പന്തിലാണ് ഇടം കൈയന്‍ ഓപ്പണര്‍ സെഞ്ചുറി പ്രകടനം നടത്തിയത്. 16 ബൗണ്ടറികള്‍ ഉള്‍പ്പെടെ ക്ലാസിക് പ്രകടനത്തോടെയാണ് അദ്ദേഹം സെഞ്ചുറി നേട്ടത്തിലേക്കെത്തിയിരിക്കുന്നത്.

23കാരനായ ജയ്‌സ്വാളിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസിനെതിരായ സെഞ്ചുറി നേട്ടത്തോടെ വമ്പനൊരു റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ജയ്‌സ്വാള്‍. 23 വയസിനുള്ളില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിലെ രണ്ടാം സ്ഥാനം ജയ്‌സ്വാള്‍ ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.

അഞ്ച് സെഞ്ചുറികള്‍ വീതം നേടിയ രവി ശാസ്ത്രിയേയും ദിലീപ് വെങ്‌സര്‍ക്കാറേയുമാണ് ജയ്‌സ്വാള്‍ കടത്തിവെട്ടിയത്. 11 സെഞ്ചുറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ ജയ്‌സ്വാളിന് മുന്നിലുള്ളത്. വിരാട് കോഹ്ലിക്കും രോഹിത് ശര്‍മക്കും പോലും നേടാനാവാത്ത റെക്കോര്‍ഡാണ് ജയ്‌സ്വാള്‍ നേടിയെടുത്തിരിക്കുന്നത്.

ഇന്നലെ രണ്ടാം വിക്കറ്റില്‍ ജയ്സ്വാള്‍ സായ് സഖ്യം നേടിയ 193 റണ്‍സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ സെക്ഷനില്‍ 18ാം ഓവറില്‍ തന്നെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 54 പന്തില്‍ 38 റണ്‍സടിച്ച ഓപ്പണര്‍ കെ.എല്‍. രാഹുലാണ് പുറത്തായത്. ജോമല്‍ വരികാനിന്റെ പന്തില്‍ രാഹുലിനെ വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഇംലാച് സ്റ്റംപ് ചെയ്യുകയായിരുന്നു. പിന്നാലെയെത്തിയ സായ്, ജയ്‌സ്വാളിനു മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിക്കുകയായിരുന്നു.

ടെസ്റ്റില്‍ രണ്ടാം അര്‍ധസെഞ്ചറിയാണ് സായ് കുറിച്ചത്. മൂന്നാം സെഷനില്‍, വരികാന്‍ സായ്യെ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ആദ്യ സെഞ്ചറി വെറും 13 റണ്‍സകലെ നഷ്ടമാകുകയായിരുന്നു. പിന്നീടെത്തിയ ഗില്ലും ജയ്‌സ്വാളിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. അതേസമയം, ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഗില്‍ ആദ്യമായാണ് ഒരു ടോസ് വിജയിക്കുന്നത്. ഡല്‍ഹിയിലെ ബാറ്റിങ് പിച്ചില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Tags:    

Similar News