'മികച്ച ടൈമിംഗ്, പ്ലേസ്‌മെന്റ്, ഒപ്പം ആ ക്ലാസ്സിക് ശൈലിയും'; സമ്മർദ്ദത്തിൽ ആത്മവിശ്വാസം കൈവിട്ടില്ല; തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അവൻ ശാന്തനായിരുന്നു; സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് മുൻ താരം
കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിലെ സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 196 റൺസ് പിന്തുടർന്ന ഇന്ത്യക്കായി, സഞ്ജു 50 പന്തിൽ പുറത്താവാതെ 97 റൺസ് നേടി. നാല് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച ഈ പ്രകടനം സെമി ഫൈനൽ പ്രവേശനവും ഉറപ്പാക്കി.
വ്യാഴാഴ്ച മുംബൈയിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഈഡൻ ഗാർഡൻസിൽ ഞായറാഴ്ച സഞ്ജു സാംസൺ കാഴ്ചവെച്ച മാച്ച് വിന്നിംഗ് പ്രകടനം, ഓപ്പണറുടെ കരിയറിലെ തന്നെ ഒരു വഴിത്തിരിവാകുമെന്ന് രവി ശാസ്ത്രി വിശ്വസിക്കുന്നു. 'ദി ഐസിസി റിവ്യൂവിൽ' സംസാരിക്കവേ, സമ്മർദ്ദമേറിയ ഈ മത്സരത്തിൽ 29-കാരനായ സഞ്ജു പുലർത്തിയ മനോഭാവത്തെ ശാസ്ത്രി പ്രശംസിച്ചു.
രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
'ഇന്ന് സഞ്ജുവിന്റെ സവിശേഷമായ ഇന്നിംഗ്‌സായിരുന്നു. ആ പ്രകടനം അത്രമേൽ പ്രത്യേകതയുള്ളതാകാൻ കാരണം അവന്റെ ശാന്തതയും ആത്മവിശ്വാസവുമാണ്, ഇന്നിംഗ്‌സിലുടനീളം അവൻ പുലർത്തിയ ആ ശൈലി അതിമനോഹരമായിരുന്നു. ആ ഇന്നിങ്സിൽ എല്ലാം ഉണ്ടായിരുന്നു, മികച്ച ടൈമിംഗ്, പ്ലേസ്‌മെന്റ്, കരുത്ത്, ഒപ്പം ആ ക്ലാസ്സിക് ശൈലിയും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു തന്റെ ആത്മവിശ്വാസം കൈവിട്ടില്ല എന്നതാണ്. തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അത്രമേൽ ശാന്തനായാണ് അവൻ ബാറ്റ് ചെയ്തത്.'
'ഇതൊരു വെറും ലീഗ് മത്സരമായിരുന്നില്ല, മറിച്ച് ഒരു നോക്കൗട്ട് പോരാട്ടമായിരുന്നു. സഞ്ജുവിന്റെ കരിയറിലുടനീളം അവനെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. ആരും അദ്ദേഹത്തിന്റെ പ്രതിഭയെ ചോദ്യം ചെയ്തിട്ടില്ല, എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനത്തിൽ പലരും നിരാശരായിരുന്നു. എന്നാൽ ഇന്ന് സഞ്ജു തന്റെ സർവ്വ കരുത്തും പുറത്തെടുത്തു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സന്തോഷിപ്പിച്ചു,' അദ്ദേഹം കൂട്ടിച്ചേർത്തു.
വെല്ലുവിളി നിറഞ്ഞ സ്കോർ പിന്തുടർന്ന ഇന്ത്യക്ക്, പതിനൊന്നാം ഓവറിൽ 18 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നഷ്ടമായതോടെ കളി അല്പം പ്രതിസന്ധിയിലായി. എന്നാൽ തുടർന്ന് സഞ്ജു സാംസൺ തിലക് വർമ്മയുമായും (27), ഹാർദിക് പാണ്ഡ്യയുമായും (17) ചേർത്ത നിർണ്ണായക കൂട്ടുകെട്ടുകൾ ഇന്ത്യയെ വിജയപാതയിൽ എത്തിച്ചു. അവസാന ഓവറിലാണ് ടീം വിജയലക്ഷ്യം കണ്ടതെങ്കിലും, മത്സരത്തിലുടനീളം സഞ്ജു പുലർത്തിയ നിയന്ത്രണം വിജയത്തെക്കുറിച്ച് ഒട്ടും സംശയമുണ്ടാക്കിയില്ല. വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇനി ഇംഗ്ലണ്ടിനെ നേരിടും. നോക്കൗട്ട് പോരാട്ടത്തിന് തൊട്ടുമുമ്പ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ നിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
