ഹാട്രിക്കുമായി ചിസാരം എസെൻവാറ്റ; അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം; ഹെയ്‌തിയെ തകർത്തത് 8-1ന്

Update: 2025-11-08 11:27 GMT

ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹെയ്‌തിക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. 8-1നാണ് ഇംഗ്ളണ്ട് ഹെയ്തിയെ തകർത്ത് വിട്ടത്. മത്സരത്തിൽ ചിസാരം എസെൻവാറ്റയുടെ ഹാട്രിക് (57, 69, 80 മിനിറ്റുകൾ) നേടി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വെനസ്വേലയോട് മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഈ വിജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത നിലനിർത്താനായി.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ലൂക്ക വില്യംസ് ഗോൾ നേടി ഇംഗ്ലണ്ടിന് തുടക്കം കുറിച്ചു. റീഗൻ ഹെസ്‌കിയുവിന്റെ പെനാൽറ്റിയിലൂടെ 14-ാം മിനിറ്റിൽ ഇംഗ്ലണ്ട് രണ്ടാം ഗോളും നേടി. 17-ാം മിനിറ്റിൽ ഫ്രാങ്കോ സെലെസ്റ്റിയുടെ ഹെഡറിലൂടെ ഹെയ്‌ക്ക് ആശ്വാസഗോൾ നേടാനായെങ്കിലും അതിനുശേഷം ഇംഗ്ലണ്ടിന്റെ മുന്നേറ്റം ശക്തമായി. റെഗ്ഗി വാൾഷ് (21), അലജാൻഡ്രോ ഗോമസ് റോഡ്രിഗസ് (55), ലൂക്ക വില്യംസ് (64) എന്നിവരും ഇംഗ്ലണ്ടിനായി ഗോൾ നേടി.

അതേസമയം, ഗ്രൂപ്പ് ഇയിൽ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച വെനസ്വേല ഈജിപ്‌തുമായി 1-1 സമനിലയിൽ പിരിഞ്ഞു. വെനസ്വേലയ്ക്കായി ക്യാപ്റ്റൻ മാർക്കോസ് മൈതാൻ 18-ാം മിനിറ്റിൽ ഗോൾ നേടിയെങ്കിലും 54-ാം മിനിറ്റിൽ ഈജിപ്‌തിനായി അബ്ദുൽ കരീം സമനില ഗോൾ നേടി. ഒരു വിജയവും ഒരു സമനിലയുമായി ഇരു ടീമുകളും ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ജിയിൽ ജർമ്മനിയും ഉത്തര കൊറിയയും തമ്മിൽ നടന്ന മത്സരം 1-1 സമനിലയിൽ കലാശിച്ചു.

Tags:    

Similar News