ഇരട്ട ഗോളുമായി ബ്രയാൻ എംബ്യൂമോ; ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണിനെ തകർത്തത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്ത്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗിൽ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. യുണൈറ്റഡിനായി ബ്രയാൻ എംബ്യൂമോ ഇരട്ട ഗോളുകൾ നേടിയപ്പോൾ മാത്യൂസ് കുൻഹ, കാസിമിറോ എന്നിവർ ഓരോ ഗോൾ വീതം നേടി.
ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുണൈറ്റഡ്, 24-ാം മിനിറ്റിൽ മാത്യൂസ് കുൻഹയിലൂടെ ആദ്യ ഗോൾ നേടി. ബ്രസീലിയൻ താരത്തിന്റെ യുണൈറ്റഡിനായുള്ള ആദ്യ ഗോളാണിത്. 10 മിനിറ്റിനു ശേഷം കാസിമിറോയുടെ ഒരു ഷോട്ട് പ്രതിരോധ താരത്തിൽ തട്ടി ഗോൾ വലയിലേക്ക് എത്തുകയായിരുന്നു. കളിയുടെ 60-ാം മിനിറ്റിന് ശേഷം ബ്രയാൻ എംബ്യൂമോ നേടിയ ഗോൾ യുണൈറ്റഡിന് മത്സരത്തിൽ ആധിപത്യം നൽകി.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ശ്രമിച്ച ബ്രൈറ്റൺ, ഡാനി വെൽബെക്കിന്റെ ഫ്രീകിക്കിലൂടെ ഒരു ഗോൾ മടക്കി. കളിയുടെ അവസാന നിമിഷങ്ങളിൽ, സ്റ്റോപ്പേജ് ടൈമിൽ ചരലാമ്പോസ് കൊസ്റ്റൗലാസ്ന്റെ ഹെഡർ ഗോൾ വലയിലെത്തിയതോടെ മത്സരം 3-2 എന്ന നിലയിലായി. എന്നാൽ, അധിക സമയത്തിന്‍റെ 7-ാം മിനിറ്റിൽ എംബ്യൂമോ മറ്റൊരു ഗോൾ നേടി യുണൈറ്റഡിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രൈറ്റൺ 12-ാം സ്ഥാനത്ത് തുടരുന്നു.
Bryan Mbeumo was too hot to handle 🥵 pic.twitter.com/Ux9JT3bxCX
— Premier League (@premierleague) October 25, 2025
2021-22 സീസൺ ആരംഭിച്ചതിന് ശേഷം, യുണൈറ്റഡിനെതിരെ ഏറ്റവും കൂടുതൽ ലീഗ് വിജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡ് ബ്രൈറ്റണിന് ഉണ്ട്. അതിനാൽ, യുണൈറ്റഡിന് ഇത് ഒരു വലിയ പരീക്ഷണം തന്നെയായിരുന്നു. ലിവർപൂളിനെ അവരുടെ തട്ടകത്തിൽ 2016 ന് ശേഷം ആദ്യമായി പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ് കളിക്കളത്തിലിറങ്ങിയത്.