22 ഗ്രാന്‍സ്ലാം കിരീടനേട്ടം; 92 എടിപി കിരീടങ്ങള്‍; ഐതിഹാസിക ടെന്നിസ് കരിയറിന് വിരാമമിട്ട് കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍; നവംബറിലെ ഡേവിസ് കപ്പ് ഫൈനല്‍സോടെ വിരമിക്കുമെന്ന് റാഫേല്‍ നദാല്‍

22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള എക്കാലത്തേയും മികച്ച ടെന്നിസ് താരങ്ങളില്‍ ഒരാള്‍

Update: 2024-10-10 11:41 GMT

മാഡ്രിഡ്: ഐതിഹാസിക ടെന്നിസ് കരിയറിന് വിരാമമിട്ട് സ്പാനിഷ് ഇതിഹാസതാരം റാഫേല്‍ നദാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 38കാരനായ നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ആയിരിക്കും നദാലിന്റെ അവസാന ടൂര്‍ണമെന്റ്. നവംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന്‍, നെതര്‍ലാന്‍ഡിനെ നേരിടും. പരിക്കില്‍ നിന്ന് മോചിതനായ നദാലിനെ സ്പാനിഷ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള എക്കാലത്തേയും മികച്ച ടെന്നിസ് താരങ്ങളില്‍ ഒരാളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ ആധിപത്യം കാണിച്ചിരുന്നത്. ഫ്രഞ്ച് ഓപ്പണില്‍ മാത്രം 14 കിരീടങ്ങള്‍ നദാല്‍ സ്വന്തമാക്കി.

22 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി ചരിത്രത്തിന്റെ ഭാഗമായി മാറിയ ഐതിഹാസിക കരിയറിനാണ് നദാല്‍ തിരശീലയിടുന്നത്. ആരാധകര്‍ക്കായി പുറത്തുവിട്ട പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിക്കുന്നതായി നദാല്‍ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ (22) നേടിയ രണ്ടാമത്തെ പുരുഷ താരമെന്ന റെക്കോര്‍ഡുമായാണ് നദാലിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

''പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിക്കുന്ന കാര്യം നിങ്ങളെ അറിയിക്കാനാണ് എന്റെ ഈ വരവ്. കുറച്ചുകാലമായി വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ടെന്നിസില്‍ തുടരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വര്‍ഷമായി. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാന്‍ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല' നദാല്‍ വ്യക്തമാക്കി.

2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ സിംഗിള്‍സ് സ്വര്‍ണവും 2016ലെ റിയോ ഒളിംപിക്‌സില്‍ ഡബിള്‍സ് സ്വര്‍ണവും നേടിയ നദാല്‍, ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്‌സില്‍ മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു. കരിയറിലാകെ 92 എടിപി കിരീടങ്ങളുമായാണ് നദാല്‍ കളമൊഴിയുന്നത്. ചരിത്രം തിരുത്തിക്കുറിച്ച 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഓപ്പണ്‍ കാലഘട്ടത്തില്‍ മറ്റേതൊരു താരവും നേടിയതിന്റെ ഇരട്ട കിരീടങ്ങളാണ് കളിമണ്‍ കോര്‍ട്ടില്‍നിന്ന് നദാല്‍ നേടിയത്.

ഈ വര്‍ഷമാദ്യം പാരീസ് ഒളിംപിക്സിന് ശേഷം ആദ്യമായിട്ടാണ് നദാല്‍ ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തുന്നത്. 2004ല്‍ സ്‌പെയ്നിന് ഡേവിസ് കപ്പ് കിരീടം സമ്മാനിച്ചുകൊണ്ടാണ് നദാല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ അനുഭവം തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. 14 ഫ്രഞ്ച് ഓപ്പണ്‍ കൂടാതെ നാല് തവണ യുഎസ് ഓപ്പണും ജയിച്ചു നദാല്‍. ഓസ്ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും രണ്ട് കിരീടങ്ങള്‍ വീതമുണ്ട് നദാലിന്. 2008ല്‍ ഒളിംപിക്സ് ചാംപ്യന്‍കൂടിയായി നദാല്‍.

36 മാസ്റ്റേഴ്‌സ് കിരീടങ്ങളും ഒരു ഒളിംപിക് സ്വര്‍ണ മെഡലും ഉള്‍പ്പെടെ ആകെ 92 എടിപി സിംഗിള്‍സ് കിരീടങ്ങളും നദാലിന്റെ പേരിലുണ്ട്. സിംഗിള്‍സില്‍ കരിയര്‍ ഗോള്‍ഡന്‍ സ്ലാം പൂര്‍ത്തിയാക്കിയ മൂന്ന് പുരുഷന്മാരുടെ ടെന്നീസ് ചരിത്രത്തില്‍ ഒരാളെന്ന അതുല്യ റെക്കോര്‍ഡും നദാലിന്റെ പേരിലാണ്. സോഷ്യല്‍ മീഡിയയില്‍ വികാരനിര്‍ഭരമായ വീഡിയോയിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്. ''ഞാന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്. കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തീരുമാനമെടുക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. എന്നാല്‍ ഈ ജീവിതത്തില്‍ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്.'' നദാല്‍ വീഡിയോയില്‍ നദാല്‍ പറഞ്ഞു. വീഡിയോ കാണാം...

2024 തന്റെ പര്യടനത്തിലെ അവസാന വര്‍ഷമായിരിക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. അവസാനമായി പാരീസ് ഒളിംപിക്സില്‍ അദ്ദേഹം രണ്ടാം റൗണ്ടില്‍ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടു.

Tags:    

Similar News