ചുരുക്കം പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുള്ള കരുവാറ്റ; ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനിന്ന യുവാവിനെയും പെണ്‍കുട്ടിയെയും കണ്ട് ഗേറ്റ് കീപ്പര്‍ക്ക് സംശയം; ട്രാക്കിലേക്ക് ചാടല്ലേയെന്ന് ഉറക്കെ നിലവിളിച്ചെങ്കിലും കേട്ടില്ല; അമൃത്‌സര്‍ എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിച്ചു; ശരീരം ചിന്നിച്ചിതറിയ അവസ്ഥയില്‍; 38കാരനും 17കാരിയും കണ്‍മുന്നില്‍ മരിച്ചതിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷികള്‍

38കാരനും 17കാരിയും കണ്‍മുന്നില്‍ മരിച്ചതിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷികള്‍

Update: 2025-05-28 12:35 GMT

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെറുതന സ്വദേശി ശ്രീജിത്ത്(38) പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ട്രെയിനിടിച്ച് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശ്രീജിത്തും വിദ്യാര്‍ഥിനിയും തമ്മിലുള്ള ബന്ധമോ ആത്മഹത്യയ്ക്കുള്ള കാരണമോ ഇതുവരെ വ്യക്തമല്ല.

ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയില്‍ പിടിച്ചിട്ടു.

ഇരുവരും കരുവാറ്റ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിലാണെന്ന് കണ്ടെത്തി. വിദ്യാര്‍ഥിനിയുമായി സ്റ്റേഷനിലേക്ക് എത്താന്‍ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ അടുത്ത ബന്ധുവിന്റെതാണെന്നാണ് നിഗമനം. ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു സമീപം പാര്‍ക്ക് ചെയ്താണ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയത്. തുടര്‍ന്ന് അതുവഴി ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന തിരുവനന്തപുരം നോര്‍ത്ത് അമൃത്സര്‍ എക്‌സ്പ്രസിനു മുന്‍പിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ശ്രീജിത്തും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് കണ്ട് ഗേറ്റ് കീപ്പര്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നു. അപൂര്‍വം പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനില്‍ ഇരുവരും എത്തി ട്രെയിന്‍ കാത്തുനിന്നതാണ് സംശയത്തിനിടയാക്കിയത്. അമൃത്‌സര്‍ എക്‌സ്പ്രസിനായി ഗേറ്റ് അടച്ചതിനു പിന്നാലെ ഇരുവരും ട്രാക്കിനോട് അടുത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ട ഗേറ്റ്കീപ്പര്‍ ഉടന്‍ തന്നെ അപകടം മനസിലാക്കി.

വൈകാതെ ട്രെയിന്‍ വരുന്നത് കണ്ട ഇരുവരും ട്രാക്കിലേക്കു ചാടുകയായിരുന്നു, ട്രാക്കിലേക്ക് ചാടല്ലേയെന്ന് ഗേറ്റ് കീപ്പര്‍ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷനേരം കൊണ്ട് ട്രെയിന്‍ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തലയടക്കം ചിതറിപ്പോയതിനാല്‍ ഇരുവരെയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അതേസമയം സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ വലിയ വളവുകളൊന്നും ഇല്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് ദൂരെനിന്നു തന്നെ ശ്രീജിത്തും പെണ്‍കുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനം.

ചുരുക്കം ചില പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുള്ള കരുവാറ്റയില്‍ സ്ഥിരമായി സ്റ്റേഷന്‍ മാസ്റ്ററോ ജീവനക്കാരോ ഇല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്റ്റേഷന്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ആരോപണമുണ്ട്. ട്രെയിന്‍ ഇടിച്ച വിവരം ലോക്കോ പൈലറ്റ് ആലപ്പുഴയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റോളം പിടിച്ചിട്ടിരുന്നു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News