കൊച്ചി: തൊടുപുഴയില്‍ വെച്ച് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റ്.

യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ ഒളിച്ചുകളിക്ക് വിരാമമിട്ടാണ് എറണാകുളം സെന്‍ട്രല്‍ പോലീസും ഉദയംപേരൂര്‍ പൊലീസും വനിതാ പൊലീസ് സ്റ്റേഷന്‍ അംഗങ്ങളും അടങ്ങുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴയില്‍ വെച്ച് വാഹനം തടഞ്ഞായിരുന്നു അറസ്റ്റ്.

കാരവാനിലെ ക്രൂരത; പുറത്ത് 'പെണ്‍ കാവല്‍'!

ഉദയംപേരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഷൂട്ടിംഗിനിടെയാണ് കേസിനാസ്പദമായ സംഭവം. തന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍, കാരവനിനുള്ളില്‍ വെച്ച് രഞ്ജിത്ത് തന്നെ കയറിപ്പിടിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഞെട്ടിക്കുന്ന കാര്യം മറ്റൊന്നാണ്; കാരവാനില്‍ ക്രൂരത നടക്കുമ്പോള്‍ മറ്റാരും അകത്തേക്ക് വരാതിരിക്കാന്‍ മറ്റൊരു യുവതിയെ പുറത്ത് കാവല്‍ നിര്‍ത്തിയിരുന്നുവത്രേ! ഈ യുവതിയും കേസില്‍ പ്രതിയാണ്.

ബഹളം വെച്ചു, കമ്മീഷണര്‍ക്ക് പരാതി നല്‍കി!

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ബഹളം വെക്കുകയും ഉടന്‍ തന്നെ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയതോടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് കമ്മീഷണര്‍ ഉടന്‍ തന്നെ ഒരു പ്രത്യേക സ്‌ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചു. കഴിഞ്ഞ മാസം 28-നാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

നടന്റെ കാറില്‍ രക്ഷപെടല്‍!

പോലീസ് തനിക്കായി വലവിരിച്ചുവെന്ന് സൂചന കിട്ടിയ രഞ്ജിത്ത് സിനിമാ ശൈലിയിലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും സുഹൃത്തും ജോജു ജോര്‍ജിന്റെ പണി സിനിമയിലെ നടനുമായ വ്യക്തിയുടെ ഇന്നോവ ഹൈക്രോസ് കാറിലായിരുന്നു രഞ്ജിത്തിന്റെ പലായനം. എന്നാല്‍ പോലീസ് സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രഞ്ജിത്തിനെ തൊടുപുഴയില്‍ വെച്ച് തൊടുപുഴ പൊലീസാണ് പിടികൂടിയത്. പിന്നീട് അറസ്റ്റ് നടപടികള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പൂര്‍ത്തിയാക്കും.

മുമ്പും പരാതിയും അറസ്റ്റും


നേരത്തെ, ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു വന്നിരുന്ന നിയമനടപടികളാണ് കോടതി അസാധുവാക്കിയത്. 2009-ല്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷം 2024-ലാണ് നടി പരാതി നല്‍കിയത്. ഇത്രയും ദീര്‍ഘമായ കാലതാമസം കണക്കിലെടുത്താണ് കോടതി നടപടികള്‍ റദ്ദാക്കിയത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് അന്നത്തെ നിയമപ്രകാരം പരമാവധി രണ്ടു വര്‍ഷം വരെയാണ് തടവുശിക്ഷ. ഇത്തരം കേസുകളില്‍ നിയമനടപടി സ്വീകരിക്കുന്നതിന് നിശ്ചിത സമയപരിധിയുണ്ടെന്നും (രണ്ടു വര്‍ഷത്തിനകം പരാതി നല്‍കണം) കോടതി ചൂണ്ടിക്കാട്ടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നുമുള്ള രഞ്ജിത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിനിമയുടെ ചര്‍ച്ചയ്ക്കായി അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു നടിയുടെ പരാതി. എന്നാല്‍ നിയമപരമായ സാങ്കേതിക കാരണങ്ങളാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു