കൊച്ചി: മുംബൈയിലെ മിഥി നദീഖനനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ കേരളത്തില്‍നിന്നുള്‍പ്പടെ 1.25 കോടിയുടെ സ്വത്തുക്കള്‍ ഇഡി റെയ്ഡില്‍ പിടിച്ചെടുത്തു. മുംബൈ, കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേസിലുള്‍പ്പെട്ടവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ബോളിവുഡ് നടന്‍ ദിനോ മോറിയയുടെ വീട്ടിലും റെയ്ഡ് നടന്നു.

കൊച്ചി മരട് ആസ്ഥാനമായ മാറ്റ്പ്രോപ് ടെക്നിക്കല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിലും റെയ്ഡ് നടന്നിരുന്നു. നദിയിലെ ചെളിനീക്കലുമായി ബന്ധപ്പെട്ട് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് (ബിഎംസി) 65 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്. മുംബൈ ആസാദ് മൈതാന്‍ പോലീസാണ് ബിഎംസി ഉദ്യോഗസ്ഥരും കരാറുകാരുമുള്‍പ്പെടെ 13 ആളുടെപേരില്‍ ആദ്യം കേസെടുത്തത്.

മാറ്റ്പ്രോപ് ടെക്നിക്കല്‍ സര്‍വീസ് ലിമിറ്റഡായിരുന്നു ചെളിനീക്കല്‍ ഉപകരണങ്ങള്‍ നല്‍കിയത്. ബിഎംസി എന്‍ജിനിയര്‍ പ്രശാന്ത് റാംഗുദെ, കരാറുകാരനായ ഭൂപേന്ദ്ര പുരോഹിത്, വിര്‍ഗോ സ്‌പെഷ്യാലിറ്റീസ് ഡയറക്ടര്‍ ജയ് ജോഷി, വോഡേര്‍ ഇന്ത്യ കണ്‍ട്രോളര്‍ കേതന്‍ കാഡം, സാന്റിനോ റോക്കോ മോറിയ, ദിനോ മോറിയ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി ടെന്‍ഡറുകളിലുള്‍പ്പെടെ കൃത്രിമംകാണിച്ച് കരാറുകള്‍ ഏകപക്ഷീയമായി സ്വന്തമാക്കിയെന്നാണ് കേസ്. ചെളിനീക്കാന്‍ ചെലാവാകുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇവര്‍ നേടിയെടുത്തതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.