ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ യുവാവ് പിടിയില്‍. മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്‍കിയതോടെയണ്് പിടിയിലാകുന്നത്. വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി സ്വാതിയാണ് കൊല്ലപ്പെട്ടത്. സ്വാതിയുടെ മരണത്തില്‍ ഭര്‍ത്താവ് മഹേന്ദര്‍ റെഡ്ഡിയാ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകുന്നേരം 4.30ക്ക് ഹൈദരാബാദിലെ ബാലാജി ഹില്‍സിലാണ് സംഭവം. കൊലപാതകത്തിനുശേഷം ഇയാള്‍ സഹോദരിയെ വിളിച്ച് ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചു. സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിവരമറിയിക്കുകയും, തുടര്‍ന്ന് ഇയാള്‍ എത്തി മഹേന്ദറിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്.

യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം തല, കൈകള്‍, കാലുകള്‍ എന്നിവ വേര്‍പ്പെടുത്തി പ്രതാപസിംഗാരത്തെ മുസി നദിയില്‍ ഉപേക്ഷിച്ചു. ഇതിനു ശേഷമാണ് സ്വാതിയെ കാണാനില്ലെന്ന് മഹേന്ദര്‍ സഹോദരിയെ അറിയിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ എത്തിയതിനുശേഷവും മഹേന്ദര്‍ ഭാര്യയെ കാണാനില്ലന്ന വിവരം അറിയിച്ചു. ഇയാളുടെ മുഖത്തെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശരീരത്തിന്റെ ഉടല്‍ഭാഗം വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

പ്രണയത്തിലായിരുന്ന സ്വാതിയും മഹേന്ദറും വിവാഹശേഷം ഹൈദരാബാദിലെ ബാലാജി ഹില്‍സിലായിരുന്നു താമസം വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. 2024ല്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.