കൊല്ലം: മൈനാഗപ്പള്ളിയിലെ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ തള്ളിയത്. ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയില്‍ അറിയിച്ചത്. എന്നാല്‍, ഇത് മുഖവിലക്കെടുക്കാന്‍ കോടതി തയ്യാറായില്ല.

സംസ്ഥാനം മുഴുവന്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ പ്രതികള്‍ ഈ നിലപാട് സ്വീകരിച്ചാലെന്താവും സ്ഥിതി എന്ന് കോടതി ചോദിച്ചു. കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതെ കോടതി അപേക്ഷ തള്ളുകയായിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമായിരുന്നു പൊലീസ് ചുമത്തിയത്.

ട്രാപ്പില്‍ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. 13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും അജ്മലിന് നല്‍കിയെന്നും മദ്യം കുടിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നുവെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. അജ്മലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മദ്യം കുടിച്ചത്. താന്‍ പെട്ടുപോയതാണെന്നുമായിരുന്നു ശ്രീക്കുട്ടി നല്‍കിയ മൊഴി.

എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്നാണ് അജ്മല്‍ പറഞ്ഞത്. 'മനപ്പൂര്‍വ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടെയോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി,' അജ്മല്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദേശപ്രകാരമല്ലെന്നും അജ്മല്‍ പറഞ്ഞിരുന്നു.