പയ്യന്നൂര്‍: പയ്യന്നൂര്‍ എംഎല്‍എ യ്ക്കെതിരെ ഉയര്‍ന്നുവന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പയ്യന്നൂരില്‍ മാര്‍ച്ച് നടത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം നടത്തിയതില്‍ പ്രതിഷേധിച്ചും ബി ജെ പി ജനുവരി 28ന് എംഎല്‍എയുടെ പയ്യന്നൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായമാരാര്‍ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിഷേധമാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പണം പോയതുകൊണ്ടാണ് മറ്റ് എംഎല്‍എമാര്‍ക്ക് ലഭിക്കാത്ത പരിഗണന മധുസൂദനന് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ ഫണ്ട് തിരിമറി വിഷയത്തില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തിന് എതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും വിനോദ് കുമാര്‍ ചോദിച്ചു.

ധനരാജ് വധക്കേസില്‍ ബി.ജെ.പിക്കും ആര്‍.എസ്. എസിനും യാതൊരു പങ്കുമില്ലെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. ടി. ഐമധുസൂദനന്‍ ഏരിയാ സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മന:സാക്ഷിപ്പുകാരനായിരുന്നു ധനരാജ് പിന്നീട് അവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ തെറ്റി. പാര്‍ട്ടി ഓഫീസില്‍ വെച്ചു കൈയ്യാങ്കളി വരെയുണ്ടായി. ഇതിനു ശേഷമാണ് ധനരാജ് കൊല്ലപ്പെട്ടത്. ഈ കേസില്‍ നിരപരാധികളായ ബി.ജെ.പി പ്രവര്‍ത്തകരെയാണ് പ്രതികളാക്കി ചേര്‍ത്ത തെന്നും വിനോദ് കുമാര്‍ പറഞ്ഞു.

എം.എല്‍.എക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണ്. സി.പി.എം നേതാക്കളുടെ പോക്കറ്റിലും ഫണ്ടു വെട്ടിച്ച തുക എത്തിയതായി സംശയിക്കുന്നുണ്ട്. ഈ കാര്യത്തില്‍ പൊലിസ് അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണമെന്ന് വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.