ആലപ്പുഴ/കടുത്തുരുത്തി: മോഷണക്കേസ് പ്രതിയുമായി പൊലീസ് സ്വര്‍ണക്കടയില്‍ തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജംക്ഷനു സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കല്‍ പണിക്കാപറമ്പില്‍ രാധാകൃഷ്ണന്‍ (62) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. മോഷണ മുതല്‍ കണ്ടെത്താന്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു രാധാകൃഷ്ണന്റെ ആത്മഹത്യ.

കടുത്തുരുത്തി പൊലീസ് പിടികൂടിയ മോഷണക്കേസ് പ്രതി, തൊടുപുഴ കോലാനി സെല്‍വകുമാറുമായി (50) തെളിവെടുപ്പിന് എത്തിയതിന് പിന്നാലെയായിരുന്നു സംഭവം. സെല്‍വകുമാര്‍ മോഷ്ടിച്ച ഇരുപതര പവന്‍ രാജി ജ്വല്ലറിയില്‍ വിറ്റതായാണ് പോലിസിന് മൊഴി നല്‍കിയത്. ഇതില്‍ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയില്‍ എത്തിയത്. പ്രതിയുമായി പോലിസ് കടയ്ക്കുള്ളില്‍ പ്രവേശിച്ചതിന് പിന്നാലെ ആയിരുന്നു രാധാകൃഷ്ണന്റെ ആത്മഹത്യ.

പൊലീസ് എത്തുമ്പോള്‍ കട അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ രാധാകൃഷ്ണനെയും മകനെയും വിളിച്ചുവരുത്തി തുറപ്പിച്ചു. തെളിവെടുപ്പ് നടക്കുന്നതിനിടെ രാധാകൃഷ്ണ കടയില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ: സതിയമ്മ. മക്കള്‍: റെജിഷ്, റെജിമോള്‍.

മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീടിന്റെ വാതില്‍ തകര്‍ത്തു സെല്‍വകുമാര്‍ കവര്‍ച്ച നടത്തിയത് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇയാള്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ 34 മോഷണക്കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.