തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ജോലിക്കു ഹാജരായില്ലെങ്കില്‍ പറഞ്ഞു വിടുമെന്ന ഭീഷണിക്കു പുറമേ അനുഭാവം പ്രകടിപ്പിച്ചെത്തിയ പൊതുപ്രവര്‍ത്തകര്‍ക്കു നോട്ടിസ് അയച്ചും സമരത്തെ നേരിടാനാണു നീക്കം. സഫ് സി.മാത്യു, കെ.ജി.താര, എം.ഷാജിര്‍ഖാന്‍, കെ.പി.റോസമ്മ, എസ്.മിനി എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണ് 48 മണിക്കൂറിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് നോട്ടിസ് നല്‍കിയത്. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്.

16 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന സമരത്തിന് പിന്തുണ കൂടിയതോടെ ഏതു വിധേനയും സമരത്തെ ചെറുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ന്നലെ ഉദ്യോഗസ്ഥര്‍ ആശമാരെ ഫോണില്‍ വിളിച്ച് ഇന്നു ജോലിക്കു ഹാജരാകണമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. സമരത്തില്‍ തീരുമാനം ഉണ്ടാകട്ടെയെന്ന നിലപാടിലാണ് ആശമാര്‍. സമരത്തിനു ശക്തമായ പിന്തുണ നല്‍കുമെന്നു കോണ്‍ഗ്രസും സിപിഐയും ആവര്‍ത്തിച്ചു. സമരം ഏറ്റെടുക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റെടുക്കലല്ല, എല്ലാവരുടെയും പിന്തുണയാണു വേണ്ടതെന്നു കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.

സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമ ശ്രദ്ധ ലഭിച്ചതോടെ സമരം ചെയ്യുന്നവര്‍ക്കു ഹരമായെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം ഇന്നലെയും ആരോപിച്ചു. സര്‍ക്കാരില്‍ സഖ്യകക്ഷിയാണെങ്കിലും ആശമാര്‍ക്കെതിരായ സമീപനത്തില്‍ സിപിഐ നേതൃത്വത്തിന് യോജിപ്പില്ലെന്ന് ആനി രാജ പറഞ്ഞു. സമരക്കാര്‍ക്കൊപ്പമാണു സിപിഐ എന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി.