തൃശൂര്‍: കൊരട്ടിയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അച്ചനും മകളും മരിച്ചു. കോതമംഗലം സ്വദേശി ജെയ്മോന്‍ (46), മകള്‍ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ധ്യാനത്തിന് പോകുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജെയ്മോന്റെ ഭാര്യ മഞ്ജു (38), മകന്‍ ജോയല്‍ (13), ബന്ധു എന്നിവര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജെയ്മോന്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.അപകടം നടന്ന് എട്ട് മിനിട്ടിനുള്ളില്‍ തന്നെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി. ആംബുലന്‍സും വിളിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് മുന്‍സീറ്റിലുണ്ടായിരുന്ന ജെയ്മോനെയും ജോയന്നയേയും പുറത്തെടുത്തത്. ഉടന്‍ തന്നെ അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ജെയ്മോന്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.