ഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരള സര്‍ക്കാരും ടി പി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ നേരത്തെ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളത്തിന്റെ വാദം.

അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സുപ്രീംകോടതി നേരത്തെ സമയപരിധി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവും കേരളം ചൂണ്ടിക്കാട്ടും.

അതേസമയം, രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവില്‍ നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഉത്തരവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹര്‍ജി നല്‍കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രം ഉന്നയിക്കുന്നത്.

വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ചിന് മുന്‍പാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കുക.ഗവര്‍ണര്‍മാര്‍ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ കര്‍ശന താക്കീതാണ് ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ച് നല്‍കിയത്. ഗവര്‍ണര്‍മാര്‍ക്ക് മുന്നിലെത്തുന്ന ബില്ലുകളില്‍ ഒരു മാസം മുതല്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.