കണ്ണൂര്‍: ബസ് പിന്നില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവര്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം കുറ്റിയില്‍ ഹൗസില്‍ പറമ്പന്‍ ജലീലാണു (43) മരിച്ചത്. മരത്തിലിടിച്ച് പൂര്‍ണ്ണമായും തകര്‍ന്ന ലോറിയുടെ കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയില്‍ കുടുങ്ങിയാണ് ജലീലിന്റെ മരണം. നാട്ടുകാര്‍ ഏറെ പ്രയത്‌നിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ലോറിയുടമ പള്ളിക്കല്‍ സ്വദേശി പ്രവീണ്‍കുമാര്‍ (43) പരിക്കുകളോടെ എകെജി ആശുപത്രിയില്‍ ചികിത്സ തേടി. ദേശീയപാതയില്‍ പള്ളിക്കുളത്തിനും പൊടിക്കുണ്ടിനും മധ്യേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയിരുന്നു അപകടം.ചെങ്കല്ലുമായി തളിപ്പറമ്പില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. പിന്നില്‍ ബസ് ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം ഒടിഞ്ഞുവീണു.

ചെങ്കല്ലുകള്‍ സമീപത്താകെ തെറിച്ചുവീണു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജലീലിന്റെ കബറടക്കം ഇന്ന് പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍. പിതാവ് ഉണ്ണി മോയിന്‍, മാതാവ് ആയിഷബീവി, ഭാര്യ ഷറഫുന്നീസ. മക്കള്‍: ആയിഷ നിത, നിഹാ മെഹറിന്‍, നിഹാല്‍. സഹോദരങ്ങള്‍: റെസ്മിയ, സാജിത, റഫീഖ്.