പീരുമേട്: തമിഴ്‌നാട്ടില്‍ ബൈക്കില്‍ ലോറിയിടിച്ചൂണ്ടായ അപകടത്തില്‍ മലയാളി യുവതിയും മൂന്നുവയസ്സുകാരിയായ മകളും മരിച്ചു. പാമ്പനാര്‍ പ്രതാപ് ഭവനില്‍ പ്രകാശിന്റെയും ജെസിയുടെയും മകള്‍ പ്രിയങ്ക (31), മകള്‍ കരോളിനി (3) എന്നിവരാണ് മരിച്ചത്.

പ്രിയങ്ക ഭര്‍ത്താവ് ശരവണനൊപ്പം ചെന്നൈക്ക് സമീപം മാധവരത്ത് താമസിച്ച് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. മൂന്നുപേരും മാധവരത്തുനിന്ന് പാടിയിലേക്ക് ശനിയാഴ്ച രാവിലെ ബൈക്കില്‍ യാത്രചെയ്യവെ, എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു.

പ്രിയങ്ക അപകടസ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കേറ്റ മകളെയും ശരവണനെയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ശരവണന്‍ ചികിത്സയിലാണ്. റോഡിലേക്ക് തെറിച്ചു വീണ പ്രിയങ്കയുടെ തലയിലൂടെ ലോറി കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.