ഇന്‍ഡോര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ നവജാതശിശുക്കള്‍ എലിയുടെ കടിയേറ്റ് മരിച്ചെന്ന് പരാതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംവൈ ആശുപത്രിയിലെ ഐസിയുവിലാണ് കുഞ്ഞുങ്ങളെ എലി കടിച്ചത്. കുഞ്ഞുങ്ങള്‍ മരിച്ചത് അനാസ്ഥ മൂലമാണെന്ന് ഒരു കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ആശുപത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മരിച്ച കുട്ടികളില്‍ ഒരാളുടെ കുടുംബം ആവശ്യുപ്പെട്ടു.

അതേസമയം ആശുപത്രിയില്‍ കുട്ടികള്‍ മരിച്ചത് ജന്മനാ ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണെന്നായിരുന്നു ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നത്. ''കുഞ്ഞിനെ കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞ് മരിച്ചതിനു ശേഷം മൃതദേഹം കൈമാറിയപ്പോള്‍ രക്തത്തിലെ അണുബാധ മൂലമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഐസിയുവില്‍ കുഞ്ഞിനെ എലി കടിച്ചതായി അപ്പോള്‍ ഞങ്ങളോട് പറഞ്ഞില്ല'', മരിച്ച കുട്ടികളില്‍ ഒരാളുടെ പിതാവ് പറഞ്ഞു.

വീട്ടില്‍ എത്തി അന്ത്യകര്‍മ്മങ്ങള്‍ക്കായി ശരീരത്തില്‍ കെട്ടിയിരുന്ന ബാന്‍ഡേജുകള്‍ മാറ്റിയപ്പോഴാണ് കുഞ്ഞിന്റെ വിരലുകളിലും കൈപ്പത്തിയിലും എലി കടിച്ച പാടുകള്‍ കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. ആശുപത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.