പന്തളം: ചെങ്ങന്നൂര്‍ കല്ലിശേരി പാലത്തില്‍ നിന്നും യുവതി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മങ്ങാരം ആശാരിഅയ്യത്ത് വീട്ടില്‍ സുധീറി( 41)നെയാണ് പിടികൂടിയത്. അഞ്ചുമാസം മുമ്പ് ഭാര്യ ഫാത്തിമ (38) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി സുധീറുമായി വഴക്കിട്ട ശേഷം കല്ലിശേരി പാലത്തില്‍ നിന്നും ചാടുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്.

യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. സുധീറും മാതാവും ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. മാതാവിന് ലഭിച്ചു. സുധീറിന് നിഷേധിച്ചു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ തെരച്ചിലില്‍ താമരക്കുളം പച്ചക്കാടുള്ള വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂര്‍ ഡി വൈ.എസ്.പി ജി.സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാള്‍ കുടുങ്ങിയത്. പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി പ്രജീഷ് അന്വേഷണത്തിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.