കൊല്ലം: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പ്രഭ ജോലി കഴിഞ്ഞ് തിരികെ വന്നതിന് പിന്നാലെ കുഴഞ്ഞ് വീഴുക ആയിരുന്നു. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു. ഇന്നലെ വൈകിട്ടാണു സംഭവം.

ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദീപ്തിയുടെ ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ടു ഭര്‍ത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടില്‍ വന്നയുടനെ ദീപ്തിപ്രഭയും ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.