കൊച്ചി: താന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവര്‍ തോക്കുകൊണ്ട് തന്റെ തലയില്‍ തൊട്ടെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. അത് വെടിവയ്ക്കാനാണോ പേടിപ്പിക്കാനാണോയെന്ന് അറിഞ്ഞൂടാ എന്ന് നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് കൊണ്ട് ആരതി പറഞ്ഞു. തന്റെ കണ്‍മുന്നില്‍വച്ചാണ് അച്ഛനെ വെടിവച്ചത്. മക്കളുമായി കാട്ടിലൂടെ ഓടുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

'നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. മിനി സ്വിറ്റ്‌സര്‍ലണ്ടിലായിരുന്നു ഞങ്ങള്‍. അവിടെ സ്വിപ് ലൈന്‍ പോലുള്ള കുറേ ആക്ടിവിറ്റീസ് ഉണ്ട്. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. വെടിയൊച്ചയാണോയെന്ന് അറിയില്ല. പിന്നെയും ശബ്ദം കേട്ടു, അപ്പോള്‍ ഭീകരാക്രമണമാണെന്ന് മനസിലായി. അമ്മ കൂടെയുണ്ടായിരുന്നില്ല. ഞാനും അച്ഛനും മക്കളും അവിടെ നിന്ന് ഓടി. ചുറ്റും കാടാണ്. പലരും പല ഡയറക്ഷനിലാണ് ഓടുന്നത്. അതിനിടയില്‍ ഒരു ടെററിസ്റ്റ് വന്നു. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. എന്തോ ചോദിക്കുന്നു, വെടിവയ്ക്കുന്നു. എന്താ ചോദിക്കുന്നതെന്ന് ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. എന്റെ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. സെന്റെന്‍സൊന്നുമല്ല, ഒറ്റവാക്കാണ് ചോദിച്ചത്. രണ്ടുതവണയേ ചോദിച്ചുള്ളൂ. മനസിലായില്ലെന്ന് ഹിന്ദിയില്‍ പറഞ്ഞു.

അച്ഛനെയും എന്റെ മുന്നില്‍ വച്ച് വെടിവച്ചു. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അമ്മാ പോകാമെന്ന് മക്കള്‍ കരഞ്ഞു പറഞ്ഞു. അച്ഛനെ ഇനി സേവ് ചെയ്യാനാകില്ലെന്ന് മനസിലായി. ഓണ്‍ ദ സ്പോട്ട് ഡെഡ് ആയിരുന്നു. ഞാന്‍, എന്റെ മക്കളെയും കൂട്ടി ആ കാട്ടിലൂടെ ഏതൊക്കെയോ വഴികളിലൂടെ ഓടി. പലയിടത്തുനിന്നും വരുന്നവര്‍ ഒരു സ്ഥലത്തെത്തി. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫോണിന് സിഗ്‌നല്‍ കിട്ടാന്‍ തുടങ്ങി. ഞാന്‍ കശ്മീര്‍ സ്വദേശികൂടിയായ എന്റെ ഡ്രൈവറെ വിളിച്ചു. അയാളാണ് എല്ലാവരെയും അറിയിച്ചത്. ഏഴ് മിനിട്ടിനുള്ളില്‍ മിലിട്ടറിയും പ്രദേശവാസികളുമൊക്കെ ഓടി മുകളില്‍ പോകുകയായിരുന്നു.

ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവര്‍ തോക്കുകൊണ്ട് എന്റെ തലയില്‍ തൊട്ടു. അത് വെടിവയ്ക്കാനാണോ പേടിപ്പിക്കാനാണോയെന്ന് അറിഞ്ഞൂടാ. മക്കള്‍ കരഞ്ഞതുകൊണ്ട് അയാള്‍ വിട്ടിട്ടുപോയതാകാം. എന്റെയടുത്ത് വന്നയാള്‍ സൈനിക വേഷത്തിലായിരുന്നില്ല.

മലയുടെ മുകളിലാണ് സംഭവം നടന്നത്. എവിടെവച്ചാണ് ആക്രമണമുണ്ടായതെന്ന് ചോദിച്ചപ്പോള്‍ എന്റച്ഛന്‍ മരിച്ചെന്ന് പറഞ്ഞു. രാത്രിയാണ് ഐഡന്റിഫിക്കേഷന് വിളിച്ചത്. അവിടത്തെ സര്‍ക്കാരാണെങ്കിലും ഇവിടത്തെ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പ്രദേശവാസികളുമെല്ലാം കുറേ സഹായിച്ചു.

ആളുകളെ വിളിക്കാനും ഭീകരനെക്കുറിച്ച് പറയാനുമൊക്കെയായി ഞാന്‍ ഓടിനടക്കുകയായിരുന്നു. അപ്പോള്‍ എന്റെ ഡ്രൈവറും കാശ്മീരിലെ തന്നെ വേറെയൊരാളുമാണ് എന്റെ അനിയനെയും ചേട്ടനെയും പോലെ ഒപ്പമുണ്ടായിരുന്നത്. രാത്രി മൂന്ന് മണിവരെ മോര്‍ച്ചറിയുടെ മുന്നിലായിരുന്നു. കാശ്മീരില്‍ എനിക്ക് രണ്ട് സഹോദരങ്ങളെക്കിട്ടിയെന്നാണ് ഇന്നലെ ഞാന്‍ ബൈ പറഞ്ഞപ്പോള്‍ അവരോട് പറഞ്ഞത്.

എല്ലാവരോടും അമ്മയോട് പറയരുതെന്ന് പറഞ്ഞിരുന്നു. ഹോട്ടലിലെ ടിവി കണക്ഷന്‍ റിമൂവ് ചെയ്തു. അച്ഛന് പരിക്കേറ്റെന്നും ട്രീറ്റ്മെന്റ് വേണമെന്നുമാണ് അമ്മയോട് പറഞ്ഞിരുന്നത്. ഇന്നലെ രാത്രി ഇവിടെയെത്തിയ ശേഷമാണ് അമ്മയെ അറിയിച്ചത്.'- ആരതി പറഞ്ഞു.