ടെല്‍ അവീവ്: ടെല്‍അവീവിന് സമീപം മൊസാദ് ആസ്ഥാനത്തിന് നേരേ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് അവകാശവാദം. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ താസ്‌നിം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് അടുത്ത് നിന്ന് പുക ഉയരുന്നതിന്റെ വീഡിയോ പുറത്തുവന്നു. ടെല്‍അവീവിലെ ഗ്ലിലട്ടിലെ ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് താവളവും ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ലക്ഷ്യമിട്ടതായി ഇറാന്‍ ടെലിവിഷന്‍ ചാനലായ എസ്എന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

140 ലേറെ ഡ്രോണുകള്‍ ടെല്‍അവീവ് ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടു. ഇസ്രയേലി ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. മൊസാദ് ആസ്ഥാനം ആക്രമിക്കപ്പെട്ടത് സ്ഥിരീകരിക്കപ്പെട്ടാല്‍, അത് ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ കലാശിക്കും. ഇക്കാര്യത്തില്‍, ഇസ്രയേലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

' ഇന്നുരാവിലെ ഐആര്‍ജിസി എയ്‌റോസ്‌പേസ് സേന ഇസ്രയേലിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും, സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവിലെ മൊസാദ് ആസ്ഥാനവും ആക്രമിച്ചു, ടാസ്‌നിം വാര്‍ത്താ ഏജന്‍സി പറഞ്ഞു.

ഇസ്രയേലിന്റെ നാലാമത്തെ എഫ്-35 യുദ്ധ വിമാനവും വെടിവെച്ചിട്ടതായും ഇറാന്‍ അവകാശപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസിലാണ് ഏറ്റവും ഒടുവിലായി എഫ്-35 വിമാനം വെടിവെച്ചിട്ടത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത് നാലാമത്തെ എഫ്-35 വിമാനമാണ് തകര്‍ക്കുന്നതെന്ന് ഇറാന്‍ സായുധസേന അറിയിച്ചു.

അതേസമയം, ഇറേനിയന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ നഗരത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ വന്‍ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ഖാതമിലെ അല്‍-അന്‍ബിയ കേന്ദ്ര ആസ്ഥാന തലവന്‍ മേജര്‍ ജനറല്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരില്‍ ഒരാളായ ഷദ്മാനി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്.