ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയെ (SIR) ചൊല്ലി സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു. ഭരണഘടനാപരമായ രണ്ട് സുപ്രധാന സ്ഥാപനങ്ങള്‍ തമ്മിലുള്ള ഈ പോര് വോട്ടര്‍ പട്ടികയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന നിരീക്ഷണത്തോടെ അസാധാരണമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് സുപ്രീം കോടതി.

കോടതിയുടെ 'അസാധാരണ' ഉത്തരവ്

വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. നിലവില്‍ സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജിമാരെ ഇതിനായി വിട്ടുനല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും കമ്മീഷനും തമ്മിലുള്ള കടുത്ത 'വിശ്വാസക്കുറവ്' കാരണമാണ് ഇത്തരമൊരു നീക്കമെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നിര്‍ഭാഗ്യകരമായ കുറ്റപ്പെടുത്തലുകള്‍ തുടരുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഈ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.

പട്ടികയിലെ പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ സമര്‍പ്പിച്ച രേഖകളുടെ നിഷ്പക്ഷമായ പരിശോധന ഉറപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഹൈക്കോടതിയോട് സഹായം തേടുന്നതെന്ന് കോടതി പറഞ്ഞു. ഓരോ ജില്ലയിലും പരാതികള്‍ തീര്‍പ്പാക്കാന്‍ ഈ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സഹായിക്കും.

'ഭരണഘടനാപരമായ രണ്ട് സ്ഥാപനങ്ങള്‍ (സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും) തമ്മിലുള്ള വിശ്വാസക്കുറവ് വെളിവാക്കുന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വോട്ടര്‍ പട്ടികയിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്ന ഘട്ടത്തില്‍ ഈ പ്രക്രിയ ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുകയാണ്,' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

വിവാദത്തിന്റെ കാതല്‍

യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുദ്ധീകരണ പ്രക്രിയ ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നു. കമ്മീഷനെ 'ബിജെപിയുടെ ഏജന്റ്' എന്ന് വിളിച്ച മമത, ബിജെപി ഭരിക്കുന്ന അസമില്‍ എന്തുകൊണ്ട് ഇതേ നടപടി സ്വീകരിക്കുന്നില്ലെന്നും ചോദിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ വിട്ടുനല്‍കുന്നില്ലെന്നും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഭീഷണി നേരിടുന്നുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

വിഷയത്തില്‍ നേരിട്ട് ഇടപെട്ട മമത ബാനര്‍ജി, ലക്ഷക്കണക്കിന് ആളുകളെ ഡല്‍ഹിയിലെത്തിച്ച് കമ്മീഷന് മുന്നില്‍ പരേഡ് നടത്തുമെന്ന് ഭീഷണി മുഴക്കിയതും വിവാദമായിരുന്നു. കമ്മീഷന്‍ ഉദ്യോഗസ്ഥരോട് മമത മോശമായി പെരുമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കോടതിയുടെ നിരീക്ഷണങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. 'ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഇടപെടേണ്ടി വരുന്ന ഒരു സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 9-ലെ ഉത്തരവിന് 17-നാണോ മറുപടി നല്‍കുന്നത്? സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള ഈ ആശയവിനിമയം നിരാശാജനകമാണ്.' - ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ നിയമനം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവര്‍ നാളെ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തണം. ഫെബ്രുവരി 28-ന് വോട്ടര്‍ പട്ടികയുടെ അന്തിമ രൂപം പ്രസിദ്ധീകരിക്കാം. എന്നാല്‍, പരിശോധന പൂര്‍ത്തിയായ ഭാഗങ്ങള്‍ മാത്രമേ അന്ന് നല്‍കാവൂ. ബാക്കിയുള്ളവ സപ്ലിമെന്ററി ലിസ്റ്റായി പിന്നീട് നല്‍കാം.

ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ഭീഷണികളെക്കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ ബംഗാള്‍ ഡിജിപിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. മൈക്രോ ഒബ്‌സര്‍വര്‍മാരെയും മറ്റും ഉള്‍പ്പെടുത്തിയുള്ള കമ്മീഷന്റെ നീക്കങ്ങളെ സംസ്ഥാനം എതിര്‍ത്തതോടെയാണ്, നിഷ്പക്ഷത ഉറപ്പാക്കാന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തന്നെ ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫീസര്‍മാരുടെ (ERO) ചുമതല ഏല്‍പ്പിക്കാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.