പാറ്റ്‌ന: ഒരുകാലത്ത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്നു ബിഹാര്‍. ഒരുപാട് കര്‍ഷക സമരങ്ങളും, തൊഴിലാളി സമരങ്ങളും, നക്സല്‍ സമരങ്ങളുമൊക്കെയായി ശരിക്കും ചോര വീണ മണ്ണ്. എന്നാല്‍ അവിടെയും ലെഫ്റ്റ് ഫ്രണ്ട് വെറും കനല്‍ത്തരിയായി മാറുകയാണെന്ന് 2025-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. സിപിഎമ്മിനേക്കാള്‍ ഇവിടെ ശക്തി സിപിഐക്കും സിപിഐ (എംഎല്‍) പ്രസ്ഥാനത്തിനുമായിരുന്നു. എന്നാല്‍ ഇത്തവണ സിപിഐ സംപുജ്യരായപ്പോള്‍, സിപിഎമ്മിന് ഒരു സീറ്റ് നിലനിര്‍ത്താനായി. സിപിഐഎംഎല്‍ രണ്ട് സീറ്റിലേക്ക് ഒതുങ്ങി.

16-ല്‍ നിന്ന് രണ്ടിലേക്ക്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, അതായത് 2020-ല്‍ ഇടതുപക്ഷം നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. സിപിഐയും സിപിഎമ്മും രണ്ട് സീറ്റുകള്‍ വീതം നേടിയപ്പോള്‍ സിപിഐ(എംഎല്‍) 12 സീറ്റുകളുമായി രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചു. അതും വെറും 19 സീറ്റില്‍ മത്സരിച്ചാണ് 12- ല്‍ ജയിച്ചുകയറിയത്.

പിന്നാലെ ലോക്‌സഭയിലും സാന്നിധ്യമുറപ്പിച്ചതോടെ സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ നെടുംതൂണായി സിപിഐ(എംഎല്‍) മാറി. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും പാര്‍ട്ടി ജയിച്ചത്. എന്നാല്‍ ഇക്കുറി 20 സീറ്റുകളിലാണ് മത്സരിച്ച പാര്‍ട്ടിക്ക് ആകെ കിട്ടിയത് ഒരു സീറ്റാണ്. ഒന്‍പതിടങ്ങളില്‍ മത്സരിച്ച് സിപിഐ മുഴുവന്‍ സീറ്റിലും തോറ്റു. നാലുസീറ്റില്‍ മത്സരിച്ച സിപിഎം ഒന്നില്‍ ജയിച്ചു. ആകെ 33 സീറ്റുകളിലാണ് ഇടതുപക്ഷം ജനവിധി തേടിയത്. കിട്ടിയതാവെട്ട രണ്ടു സീറ്റും.

ബിഹാറിലെ ബിഭൂതിപൂര്‍ മണ്ഡലമാണ് സിപിഎം നിലനിര്‍ത്തിയത്. സിറ്റിങ്് എംഎല്‍എയായ അജയ് കുമാര്‍ 10,281 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അജയിന് 79,246 വോട്ടുകള്‍ കിട്ടിയപ്പോള്‍, ജെഡിയുവിന്റെ രവീന കുശ്വാഹ 68,965 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രൂപാംജലി കുമാരി 14,456 വോട്ടുകളും, ജന്‍സുരാജ് സ്ഥാനാര്‍ഥി വിശ്വനാഥ് ചൗധരി 13,450 വോട്ടുകളും നേടി.

എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ 40,000ത്തോളം വോട്ടിന്റെ ഇടിവാണ് ഇവിടെഅജയ്കുമാറിന്റെ ഭൂരിപക്ഷത്തിന് ഉണ്ടായത്. 2020-ല്‍ സിപിഎമ്മിന് 73,822 വോട്ടുകള്‍ കിട്ടിയപ്പോള്‍ ജെഡിയു സ്ഥാനാര്‍തത്ഥിക്ക് കിട്ടിയത്, വെറും 33,326 വോട്ടാണ്. അതുവെച്ച് നോക്കുമ്പോള്‍ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് സിപിഎമ്മിന് ഉണ്ടായത്. 2020-ല്‍ ഈ മണ്ഡലത്തില്‍ 45 ശതമാനമായിരുന്നു സിപിഎം വോട്ട് ഷെയര്‍. എന്നാല്‍ ഇത്തവണ അത്, 40 ശതമാനമായി കുറഞ്ഞു. ജെഡിയുവിന്റെ മൊത്തം വോട്ടുകള്‍ ഇരിട്ടിയായി. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി പിടിച്ചത് സിപിഎമ്മിന്് കിട്ടേണ്ട വോട്ടുകളാണെന്ന് വ്യക്തമാണ്.

95-ല്‍ ജയിച്ച് കയറിയത് 36 സീറ്റില്‍

1995 -ല്‍ 36 സീറ്റില്‍ വിജയച്ചുകയറിവരാണ് ബിഹാറിലെ ഇടതുപക്ഷം. സിപിഐ 26 സീറ്റില്‍ വിജയിച്ചപ്പോള്‍ സിപിഎം രണ്ട് സീറ്റിലും സിപിഐ(എംഎല്‍) ആറ് സീറ്റിലും വിജയിച്ചു. മാര്‍ക്‌സിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രണ്ട് സീറ്റുകളും നേടിയതോടെ ഇടതുപക്ഷം 36 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം നേടി. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടിയേറ്റു. ആകെ 14 സീറ്റുകളാണ് നേടാനായത്. 1995- ല്‍ 26 സീറ്റുകളുണ്ടായിരുന്ന സിപിഐക്ക് 2000-ത്തില്‍ ജയിക്കാനായത് അഞ്ചില്‍ മാത്രമാണ്. അതേസമയം സിപിഎമ്മും ലിബറേഷനും അവരവരുടെ സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഒറ്റയക്കത്തിലൊതുങ്ങി.

പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐ (എംഎല്‍) ആണ് ഇടതുപാളയത്തില്‍ കരുത്തോടെനിന്നത്. 2005 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 11 സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ 2010 ലും 2015 ലും അമ്പേ പരാജയപ്പെട്ടു. 2005 ല്‍ സിപിഐ (എംഎല്‍) ഏഴ് സീറ്റ്, സിപിഐ മൂന്ന്, സിപിഎം ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 2010- ല്‍ ഇടതുപക്ഷത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. സിപിഐ നേടിയ ഒരു സീറ്റ് മാത്രമായിരുന്നു ബിഹാറിലെ ഇടതുസാന്നിധ്യം. 2015 ല്‍ അത് മൂന്നായി ഉയര്‍ന്നു. വിജയിച്ച സീറ്റുകളെല്ലാം ലിബറേഷന്റേതായിരുന്നു.ഇപ്പോഴിതാ നിതീഷ്- മോഡി തരംഗത്തില്‍ ഇടതുപക്ഷത്തിന്റെയും അടിത്തറ ഇളകിയിരിക്കയാണ്.