കോഴിക്കോട്: ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇന്‍സ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍. മകനെ നഷ്ടമായതിന്റെ ആഘാതത്തിലാണ് ഈ കുടുംബം ഇപ്പോഴും. ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു. ഒരു പെണ്ണിനോടും മകന്‍ മോശമായി പെരുമാറിയിട്ടില്ല. എന്റെ മകന്‍ പാവമായിരുന്നുവെന്നും അവന്‍ പേടിച്ചു പോയി എന്നും കന്യക പറഞ്ഞു.

ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിന്റെ അച്ഛന്‍ ചോയി. ശിക്ഷ വാങ്ങി കൊടുക്കണം. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന് പിതാവ് പറഞ്ഞു. അതേസമയം പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ശിക്ഷ വാങ്ങി കൊടുക്കണം. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന് പിതാവ് പറഞ്ഞു.

അതേസമയം കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫെയ്സ്്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ ദീപക് മാനസികമായി തകര്‍ന്നിരുന്നുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്.