കൊച്ചി: സിനിമയില്‍ ഒരു താരവും അവിഭാജ്യ ഘടകമല്ലെന്ന പ്രസ്താവനയോടെ മോഹന്‍ലാലിനും, ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബര്‍. ജി.സുരേഷ് കുമാറിനെതിരായ പോസ്റ്റില്‍ ആന്റണി പെരുമ്പാവൂര്‍ കാരണം കാണിക്കണമെന്ന് ചേംബര്‍ യോഗം ആവശ്യപ്പെട്ടു. പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നുമാണ് ചേംബറിന്റെ ആവശ്യം. ഏഴു ദിവസത്തിനുള്ളില്‍ ആന്റണി പോസ്റ്റ് പിന്‍വലിക്കണം. ആന്റണിക്ക് അമര്‍ഷം ഉണ്ടായിരുന്നെങ്കില്‍ നേരിട്ട് പറയാമായിരുന്നെന്നും യോഗം.

സിനിമയില്‍ ഒരു താരവും അവിഭാജ്യഘടകമല്ലെന്നും അങ്ങനെയെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉണ്ടാകില്ലെന്നും മോഹന്‍ലാലിനെ ലക്ഷ്യമിട്ട് ഉന്നം വച്ച് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് പറഞ്ഞു. 'അമ്മ' നാഥനില്ലാ കളരിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

ആന്റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബര്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആന്റണി നോട്ടീസിന് മറുപടി നല്‍കുന്നത് അനുസരിച്ചാകും തുടര്‍ നടപടിയെന്നും ചേംബര്‍ വ്യക്തമാക്കി. ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല. അതുകൊണ്ടാണ് കാരണം കാണിക്കല്‍ നോട്ടീസെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

നിര്‍മാതാണ് ജി സുരേഷ് കുമാര്‍ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്നും ഫിലിം ചേംബര്‍ പറഞ്ഞു. സുരേഷ് കുമാര്‍ സംസാരിച്ചത് സിനിമാ വ്യവസായത്തിനു വേണ്ടിയാണ്. ചെറിയ സിനിമാ നിര്‍മാതാക്കള്‍ക്ക് നിലനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നും ചേംബര്‍ പറയുന്നു.

അതേസമയം, സിനിമാ സമരത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചേംബര്‍. മറ്റ് സംഘടനകള്‍ ഇല്ലെങ്കിലും സമരം നടത്തുമെന്നും സൂചന പണിമുടക്ക് ഉണ്ടാകുമെന്നും ഇതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു. സൂചന പണിമുടക്ക് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എതിരല്ലെന്നും ചേംബര്‍.

ചേംബര്‍ നിലനില്‍ക്കുന്നത് വ്യവസായത്തിന് വേണ്ടിയാണ്. ഒരു താരവും സിനിമ വ്യവസായത്തില്‍ അവിഭാജ്യ ഘടകം അല്ല. ആര് അഭിനയിച്ചാലും ഒടിടി സെയിലും സാറ്റലൈറ്റ് സെയിലുമില്ല. പടം പൊട്ടിയാല്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുമോ. പല താരങ്ങളും പ്രമോഷനോട് സഹകരിക്കുന്നില്ല. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നും ഫിലിം ചേംബര്‍ ആരോപിച്ചു. സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് എല്ലാ മാസവും പുറത്ത് വിടും. താരങ്ങള്‍ എന്നത് ആരുടേയും മൊണോപൊളി അല്ലെന്നും ഇവരെ 6 മാസം കാണാതിരുന്നാല്‍ ജനം മറക്കുമെന്നും ഫിലിം ചേംബര്‍ അംഗങ്ങള്‍ പറഞ്ഞു.