ന്യൂഡല്‍ഹി/മസ്‌കറ്റ്: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍, അതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങി ഇന്ത്യന്‍ കുടുംബങ്ങള്‍ കണ്ണീരിലാകുന്നു. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ മസ്‌കറ്റിലുണ്ടായ ആക്രമണത്തില്‍ ആകെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായും ഒരാളെ കാണാതായതായും കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിനെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ ഒരു ചതിക്കുഴിയായി മാറിയിരിക്കുകയാണ്.

യുദ്ധമുഖത്ത് നിന്ന് 'ജഗ് പ്രകാശ്' എന്ന എണ്ണക്കപ്പല്‍ സാഹസികമായി രക്ഷപ്പെട്ടെങ്കിലും, ബാക്കിയുള്ള 27 ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും ഇറാന്റെയും അമേരിക്കയുടെയും മിസൈല്‍ പരിധിക്കുള്ളിലാണ്. ഈ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്ന 700-ലധികം നാവികരുടെ ഓരോ നിമിഷവും ഇപ്പോള്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ളതാണ്.

വിശാലമായ ഗള്‍ഫ് മേഖലയിലുടനീളം ജോലി ചെയ്യുന്ന 23,000-ത്തോളം ഇന്ത്യന്‍ നാവികരെയും ലക്ഷക്കണക്കിന് പ്രവാസികളെയും യുദ്ധം എങ്ങനെ ബാധിക്കുമെന്ന ഭീതിയിലാണ് രാജ്യം. ഇതിനിടെ, കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായമേകാന്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ ഭരണകൂടവുമായി നേരിട്ട് സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു.

ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കെ. സിന്‍ഹ പറയുന്നതനുസരിച്ച്, ഹോര്‍മുസ് കടലിടുക്കിലും പരിസരത്തും സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ കപ്പലുകളെ സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. 'ഇന്ത്യന്‍ പതാക ഘടിപ്പിച്ച ഒരു കപ്പല്‍ ഇന്ന് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും നീങ്ങിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. കപ്പല്‍ കടലിടുക്കിന് കിഴക്കായിട്ടാണ് നിലയുറപ്പിച്ചിരുന്നതെന്നും അതിനാല്‍ പ്രധാന പാത മുറിച്ചുകടക്കേണ്ടി വന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 'ഈ കപ്പല്‍ ഇന്ത്യയിലേക്കല്ല വരുന്നത്, ഇത് ആഫ്രിക്കയിലേക്കാണ് പോകുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ എല്ലാ ഇന്ത്യന്‍ കപ്പലുകളെയും അധികൃതര്‍ നിരീക്ഷിക്കുന്നുണ്ടെന്നും കപ്പല്‍ കമ്പനികളുമായി അടുത്ത ഏകോപനം നടത്തുന്നുണ്ടെന്നും സിന്‍ഹ പറഞ്ഞു. 'ഓരോ ഇന്ത്യന്‍ കപ്പലിനെയും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്,' അദ്ദേഹം വ്യക്തമാക്കി.

മേഖലയില്‍ ഡസന്‍ കണക്കിന് ഇന്ത്യന്‍ കപ്പലുകള്‍

ഗള്‍ഫിലെ സമുദ്ര പ്രവര്‍ത്തനങ്ങളുടെ വിശാലമായ ചിത്രം നല്‍കിക്കൊണ്ട്, 27 ഇന്ത്യന്‍ പതാക ഘടിപ്പിച്ച കപ്പലുകളും 700-ലധികം നാവികരും ഇപ്പോഴും ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള ജലാശയങ്ങളില്‍ ഉണ്ടെന്ന് സിന്‍ഹ പറഞ്ഞു.

'ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് പേര്‍ഷ്യന്‍ ഗള്‍ഫില്‍, ആകെ 677 ഇന്ത്യന്‍ നാവികരുമായി ഇന്ത്യന്‍ പതാക ഘടിപ്പിച്ച 24 കപ്പലുകളുണ്ട്; ഇത് ഇന്നലത്തെ അതേ എണ്ണം തന്നെയാണ്,' അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന് കിഴക്ക് ഒമാന്‍ ഗള്‍ഫില്‍ നേരത്തെ നാല് കപ്പലുകളുണ്ടായിരുന്നു. ഇന്നലെ അതിലൊന്നായ 'ജഗ് പ്രകാശ്' എന്ന എണ്ണക്കപ്പല്‍ ആ പ്രദേശം വിട്ടു. ഇതിന്റെ ഫലമായി ഇപ്പോള്‍ മൂന്ന് ഇന്ത്യന്‍ കപ്പലുകള്‍ മാത്രമാണ് ആ മേഖലയിലുള്ളത്; ഇവയിലായി 76 ഇന്ത്യന്‍ നാവികരുമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാലമായ ഗള്‍ഫ് മേഖലയിലുടനീളം ജോലി ചെയ്യുന്ന ഇന്ത്യന്‍ നാവികരുടെ വലിയ എണ്ണത്തെക്കുറിച്ചും സിന്‍ഹ സൂചിപ്പിച്ചു. 'മുഴുവന്‍ ഗള്‍ഫ് മേഖലയിലുമായി ചരക്ക് കപ്പലുകളിലും ഓഫ്ഷോര്‍ കപ്പലുകളിലുമായി ഏകദേശം 23,000 ഇന്ത്യന്‍ നാവികര്‍ ജോലി ചെയ്യുന്നുണ്ട്,' അദ്ദേഹം പറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അതാത് ഏജന്‍സികള്‍ വഴി ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, കപ്പല്‍ കമ്പനികളുമായുള്ള ഏകോപനം ഉറപ്പാക്കാന്‍ ഇന്ത്യയിലുടനീളമുള്ള തുറമുഖങ്ങള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (SOP) നല്‍കിയിട്ടുണ്ട്; കൂടാതെ എല്‍പിജി (LPG) കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍

'നിലവിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പൗരന്മാരും പ്രതിസന്ധിയില്‍ അകപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഈ യുദ്ധ സാഹചര്യങ്ങളില്‍ പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,' എന്ന് സിന്‍ഹ പറഞ്ഞു. കൂടാതെ, ഒരു ഇന്ത്യന്‍ പൗരനെ നിലവില്‍ കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

'ഒമാനില്‍ ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട വിവരം വിദേശകാര്യ മന്ത്രാലയം പ്രത്യേകം സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. 'അവരുടെ കുടുംബങ്ങളോട് ഞങ്ങള്‍ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു,' അദ്ദേഹം പറഞ്ഞു. അസീം ആര്‍. മഹാജന്‍, സുഹാസ് എന്നിവരാണ് മരിച്ചവര്‍.

പശ്ചിമേഷ്യയിലെ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം സജ്ജമാക്കി

മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. മാര്‍ച്ച് 4-നാണ് ഈ സംവിധാനം സജ്ജമാക്കിയതെന്നും സഹായത്തിനും വിവരങ്ങള്‍ക്കുമായി നൂറുകണക്കിന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്നും ജയ്സ്വാള്‍ പറഞ്ഞു. 'ഇതുവരെ ഞങ്ങള്‍ക്ക് ഏകദേശം 900 ഫോണ്‍ കോളുകളും 200 ഇമെയിലുകളും ലഭിച്ചു,' എന്ന് പറഞ്ഞ അദ്ദേഹം അഭ്യര്‍ത്ഥനകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്രപരമായ ഇടപെടലുകള്‍ തുടരുന്നുണ്ട്. 'പ്രധാനമന്ത്രി ഇറാന്റെ നേതൃത്വവുമായി സംസാരിക്കുകയും അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്,' ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായും സംസാരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും നയമാണ് ഞങ്ങളുടേത്, ഈ വഴികളിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാവൂ,' അദ്ദേഹം വ്യക്തമാക്കി.'