ടെഹ്‌റാന്‍: അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തത് തങ്ങളുടെ മിസൈല്‍ ശേഖരത്തിലെ വമ്പനെ. ബലസ്റ്റിക് മിസൈലായ ഖോറാംഷഹര്‍ 4 മിസൈല്‍ ഇറാന്‍ തൊടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2017ലാണ് ഇറാന്‍ ഖോറാംഷഹര്‍ മിസൈലുകള്‍ അവതരിപ്പിച്ചത്. 2,000 കിലോമീറ്റര്‍ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ മിസൈലാണ് ഖോറാംഷഹര്‍ 4. നാശത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.

ഖൈബര്‍ എന്ന പേരിലും ഈ മിസൈല്‍ അറിയപ്പെടുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ ഖോറാംഷഹര്‍ ഉപയോഗിച്ചത്. യുഎസ് നടപടിക്ക് ശേഷം ഇറാന്‍ കുറഞ്ഞതു 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ തീരമധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിരക്ഷാസേനകള്‍ നടത്തുകയാണെന്നാണു വിവരം.

അതേസമയം ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്കും പോകുന്നുണ്ട്. മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും ഉന്നതതല യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിച്ചു. ഇറാന്റെ സുഹൃത്താണ് റഷ്യ. ഞങ്ങള്‍ എപ്പോഴും പരസ്പരം കൂടിയാലോചനകള്‍ നടത്താറുണ്ട്. ഗൗരവമേറിയ ചര്‍ച്ചകള്‍ക്കായാണ് റഷ്യയിലേക്ക് പോകുന്നത്- അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്താംബൂളില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, ഒട്ടേറെ രാജ്യങ്ങള്‍ ഇറാന് ആണവ പോര്‍മുനകള്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യന്‍ മുന്‍ പ്രസിഡന്റും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാനും കൂടിയായ ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഇറാനില്‍ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക പുതിയൊരു യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സമാധാനപാലകനായെത്തിയ ട്രംപ് യുദ്ധം ആരംഭിച്ചിരിക്കുന്നു. ഈ യുദ്ധവിജയത്തിലൂടെ ട്രംപിന് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ആക്രമണത്തില്‍ ഇറാന്റെ ആണവനിലയങ്ങള്‍ക്ക് കാര്യമായ കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്ന് ദിമിത്രി മെദ്‌വദേവ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ചെറിയ കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ആണവ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. ഭാവിയില്‍ അത് ആണവായുധങ്ങളുടെ ഉത്പാദനമാകുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങള്‍ ഇറാന് ആണവ പോര്‍മുനകള്‍ നേരിട്ട് നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, അത് ഏതൊക്കെ രാജ്യങ്ങളാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

അതേസമയം ആണവ മേഖലയിലെ തങ്ങളുടെ അറിവ് നശിപ്പിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ വക്താവ് ബെഹ്‌റൂസ് കമാല്‍വന്‍ദിയുടേതാണ് ഈ പ്രതികരണം. 'അവര്‍ അറിഞ്ഞിരിക്കട്ടെ, ഈ വ്യവസായത്തിന് നമ്മുടെ രാജ്യത്ത് വേരുകളുണ്ട്. ഇതിന്റെ വേരുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ആണവ വ്യവസായത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത് ഇതാദ്യമല്ല' -ബെഹ്‌റൂസ് കമാല്‍വന്‍ദിയെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അപകട ഭീഷണിയൊന്നുമില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 'ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ സാധാരണ ജീവിതം തുടരാം. നമ്മുടെ ആണവ പ്ലാന്റുകള്‍ക്ക് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒരു അപകടവുമില്ല' -വക്താവ് ഫാത്തിമ മുഹജിറാനി സ്റ്റേറ്റ് ടെലിവിഷനില്‍ പറഞ്ഞു.

യു.എസ് ആക്രമിച്ച ആണവനിലയങ്ങള്‍ക്ക് പരിസരമേഖലകളില്‍ റേഡിയേഷന്‍ (ഓഫ് സൈറ്റ് റേഡിയേഷന്‍) വര്‍ധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും (ഐ.എ.ഇ.എ) അറിയിച്ചു. നിലവിലെ സാഹചര്യം ഇതാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് അറിയിക്കുമെന്നും ഐ.എ.ഇ.എ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് ഫോര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് ആണവനിലയങ്ങള്‍ യു.എസ് സൈന്യം ആക്രമിച്ചത്. ഇറാന്റെ സുപ്രധാനമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചത്. എന്നാല്‍, ഫോര്‍ദോയിലെ ആണവകേന്ദ്രത്തിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്. പരിഹരിക്കാന്‍ പറ്റുന്ന തകരാറുകള്‍ മാത്രമാണുണ്ടായതെന്ന് ഇറാനിയന്‍ എം.പി മനാന്‍ റെയ്‌സി പറഞ്ഞു.

ആണവകേന്ദ്രമായ ഇസ്ഫഹാന് നേരെ ഇന്നലെ ഇസ്രായേല്‍ ആക്രമണമുണ്ടായിരുന്നു. ഇസ്ഫഹാനില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പുനഃക്രമീകരണം നടക്കുന്ന സ്ഥലമുണ്ടെന്നും ആണവായുധം വികസിപ്പിക്കുന്ന പ്രക്രിയയിലെ ഘട്ടമാണിതെന്നും ആരോപിച്ചായിരുന്നു ഇസ്രായേല്‍ ആക്രമണം. എന്നാല്‍, ഇസ്ഫഹാനില്‍ ആണവ വസ്തുക്കള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഐ.എ.ഇ.എ ഡയറക്ടര്‍ റഫേല്‍ മരിയാനോ ഗ്രോസി വ്യക്തമാക്കിയത്.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി കാണിക്കുന്ന ഒരു വിവരവും തങ്ങള്‍ക്ക് ഇല്ലെന്ന് രണ്ട് ദിവസം മുമ്പ് ഐ.എ.ഇ.എ ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അഭ്യര്‍ഥിക്കുന്നതിനിടെയാണ് യു.എസ് വന്‍തോതിലുള്ള ആക്രമണം നടത്തിയത്.