പുല്ലാട്: സ്‌കൂള്‍ വിട്ട് നാലു മണിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് നടക്കാന്‍ പാടില്ലാത്തത് എന്തോ വീട്ടില്‍ നടന്നതായി ആ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലായത്. ചേര്‍ത്ത് പിടിച്ചവര്‍ക്ക് ഇടയിലൂടെ വീടിനുള്ളിലേക്ക് കടന്നപ്പോള്‍ കണ്ട കാഴ്ച മുത്തശ്ശിയുടെ അലമുറയിട്ട കരച്ചിലും. അരുതാത്തത് എന്തോ ഒന്ന് സംഭവിച്ചെന്ന് ആ കുരുന്നുകള്‍ക്ക് മനസ്സിലായെങ്കിലും തങ്ങളുടെ അമ്മയുടെ മരണമെന്ന യാഥാര്‍ത്ഥ്യം ആയിരിക്കും അതെന്ന് ആ കുട്ടികള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. മുത്തശ്ശിയുടെ അടുത്ത് കാര്യം തിരക്കിയപ്പോള്‍ അമ്മയ്ക്ക് അപകടം സംഭവിച്ചു എന്ന് മാത്രമാണ് ആ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലായത്. മരണ വിവരം അപ്പോഴും ആ കുഞ്ഞുങ്ങളോട് പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.

അമ്മ വിമാനാപകടത്തില്‍പ്പെട്ടെന്നും ആശുപത്രിയിലാണെന്നും മാത്രമേ ആ പന്ത്രണ്ടുവയസ്സുകാരിയോട് അപ്പോള്‍ പറഞ്ഞുള്ളൂ. ആ വാര്‍ത്ത കേട്ടതേ മുത്തശ്ശി തുളസിയെ കെട്ടിപിടിച്ച് കരഞ്ഞ 12കാരിയുടെ വേദന കൂടി നിന്നവരെയും ഈറനണിയിച്ചു. തലേദിവസം നെറുകില്‍ തലോടി ഉമ്മതന്ന് പടിയിറങ്ങിയ അമ്മ ഇനി ചിരിതൂകി തിരിച്ചെത്തില്ലെന്ന് ആ പിഞ്ചുമനസ്സ് വിശ്വസിച്ചില്ല. കരഞ്ഞുതളര്‍ന്ന മുത്തശ്ശിയും സഹോദരനും ഇതിഗയെ കെട്ടിപ്പിടിച്ചു. ''അമ്മയ്ക്ക് ഒന്നുംപറ്റിയില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്രയും ആളുകള്‍'' -ഇതിഗ ചോദിച്ചു. ഞങ്ങള്‍ക്ക് അമ്മമാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് അലമുറയിട്ടതോടെ അവിടം കൂട്ടക്കരച്ചിലായി.

അമ്മയോട് ഒന്ന് സംസാരിക്കണമെന്ന് വാശിപിടിച്ചുകരഞ്ഞ പെണ്‍കുട്ടി, ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ഞങ്ങളുടെ അടുത്തുവന്ന് ചോദിച്ചു; ''അമ്മയാണോ വിളിക്കുന്നെ... വിളിച്ചാല്‍ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ...'' അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായരുടെ (40) ഇളയമകളാണ് ഇതിഗ വി. കുറുപ്പ്. രാത്രി വൈകുംവരെയും അമ്മയ്ക്ക് ഒന്നുംപറ്റിയിട്ടില്ലെന്നുപറഞ്ഞ്, കരഞ്ഞുതളര്‍ന്ന്, മുത്തശ്ശി തുളസിയുടെ ഒപ്പം അവള്‍ ഇരുന്നു. രഞ്ജിതയുടെ മകന്‍ ഇന്ദുചൂഢനും തകര്‍ന്നുപോയിരുന്നു. ''അത്യാഹിതവിഭാഗത്തിലായാലും കുഴപ്പമില്ല, അമ്മയോട് ഒന്ന് മിണ്ടാന്‍പറ്റുമോ'' എന്നാണ് ആ മകന്‍ തിരക്കിയത്. ആ മക്കളുടെ മുഖത്ത് നോക്കി അമ്മ ഇനി ഇല്ലാ എന്ന് പറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല.

രഞ്ജിതയുടെ പിതാവ് ഗോപകുമാരന്‍ നായര്‍ അഞ്ച് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ രഞ്ജിതയ്ക്ക് ആയിരുന്നു. ഓടിട്ട ചെറിയവീടിന് തൊട്ടടുത്ത്, പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇരുനിലവീട് എല്ലാറ്റിനും മൂകസാക്ഷിയായി. വിവാഹമോചിതയായ രഞ്ജിതയുടെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്.

വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്‌സായ രഞ്ജിത നായരും ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പുല്ലാട്ടെ കുടുംബ വീട്ടിലേക്ക് പ്രദേശവാസികള്‍ ഓടിയെത്തി. അസുഖബാധിതയായ രഞ്ജിതയുടെ അമ്മ തുളസിയും രഞ്ജിതയുടെ രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ രഞ്ജിതയുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചിരുന്നെങ്കിലും പരുക്കുകളോടെ ആശുപത്രിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. പിന്നാലെയാണ് പത്തനംതിട്ട കലക്ടറേറ്റില്‍ നിന്ന് രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്.

2014ല്‍ ഖത്തറിലാണ് ആദ്യം ജോലിക്കുകയറിയത്. ആ വര്‍ഷംതന്നെ മസ്‌കറ്റ് ആരോഗ്യമന്ത്രാലയത്തിനുകീഴിലെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ജോലികിട്ടി. 2019-ല്‍ നാട്ടില്‍ പിഎസ്സി ആദ്യശ്രമത്തില്‍ എഴുതിയെടുത്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒരുമാസം നഴ്‌സായി ജോലിചെയ്തു. പിന്നെ അഞ്ചുവര്‍ഷത്തേക്ക് അവധിയെടുത്ത് മസ്‌കറ്റിലേക്ക് ജോലിക്കുപോയി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലണ്ടനിലെ ആശുപത്രിയില്‍ ജോലിക്കുകയറി. കാലാവസ്ഥ ബുദ്ധിമുട്ടായിത്തുടങ്ങിയതോടെ, നാട്ടില്‍വന്ന് കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ജോലിക്കുകയറാന്‍ തീരുമാനിക്കുകയായിരുന്നു.