തിരുവനന്തപുരം: മേയര്‍ വിവി രാജേഷിനെ താറടിക്കാന്‍ സിപിഎം ഏത് അറ്റം വരേയും പോകും.... മേയര്‍ രാജേഷ് കരുതല്‍ എടുത്തേ മതിയാകൂ... അതിന് തെളിവാണ് ഇന്ന് ദേശാഭിമാനി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. ഗുരുതര ആരോപണം രാജേഷിനെതിരെ ഉയര്‍ത്തുകയാണ് ദേശാഭിമാനി. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദത്തില്‍ മേയറെ പൊളിച്ചടുക്കുന്നതിന് വേണ്ടിയുള്ള വ്യാജ ശ്രമം.

പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ലെന്ന ആരോപണമാണ് ദേശാഭിമാനി ഉയര്‍ത്തുന്നത്. ആറ്റുകാല്‍ പൊങ്കാല നടന്നത് മാര്‍ച്ച് മൂന്നിനാണ്. അന്ന് അര്‍ദ്ധ രാത്രിയിലാണ് ക്ലീനിംഗ് പൂര്‍ത്തിയാത്. ഇന്ന് ആറാം തീയതി. അതായത് ചുടുകട്ട ശേഖരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആ ചുടുകട്ട കൊണ്ട് മേയര്‍ രാജേഷ് വീടു പണിതില്ലത്രേ.. ഇതാണ് ദേശാഭിമാനി ചര്‍ച്ചയാക്കുന്നത്. രണ്ടു ദിവസം കൊണ്ട് വീടു വയ്ക്കുന്ന മാന്ത്രികതയൊന്നും മേയര്‍ക്കില്ലെന്നതാണ് വസ്തുത. കോര്‍പ്പറേഷന്റെ ബജറ്റ് കഴിഞ്ഞ മാസമായിരുന്നു ചര്‍ച്ചയായത്. അതില്‍ വീടില്ലാത്തവര്‍ക്ക് കോര്‍പ്പറേഷന്‍ ചെലവില്‍ വീടു വച്ചു നല്‍കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ കോര്‍പ്പറേഷനുകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലെ പ്രഖ്യാപനം. ഇതോടെ വിവി രാജേഷിന്റെ ഗ്രാഫ് കുതിച്ചുയര്‍ന്നു.

ഇതിന് പിന്നാലെ എത്തിയ ആറ്റുകാല്‍ പൊങ്കാലയുടെ ശുചീകരണം അട്ടിമറിക്കാന്‍ സിപിഎം പരമാവധി ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ മേയര്‍ ഇത്തരം രാഷ്ട്രീയ ആരോപണം നടത്തിയില്ല. പാര്‍ക്കിംഗ് കൊള്ളയും തീര്‍ത്തു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ മേയര്‍ക്ക് കൈയ്യടിയായി. ഇതിനിടെയാണ് മുന്‍വര്‍ഷങ്ങളില്‍ പൊങ്കാല കഴിഞ്ഞ ഉടന്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ തടസ്സപ്പെട്ടത് നഗരസഭയുടെ വീഴ്ചയാണെന്ന ആരോപണവുമായി സിപിഎം എത്തിയത്. ആറ്റുകാല്‍ ക്ഷേത്രത്തിനുള്ളിലെ മാലിന്യം ചൂണ്ടി കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇത് വൃത്തിയാക്കേണ്ടത് ക്ഷേത്രമാണ്. അതവര്‍ ചെയ്യുകയും ചെയ്യും. ്അതിന് മുമ്പേ കോര്‍പ്പറേഷനെ മോശക്കാരാക്കാന്‍ മന്ത്രി ശിവന്‍കുട്ടി തന്നെ പോസ്റ്റിട്ടു.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം: വീഴ്ചകള്‍ അനുവദിക്കില്ല; പരിശോധനയ്ക്ക് ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചിരുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തില്‍ വീഴ്ചകള്‍ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്തജനലക്ഷങ്ങള്‍ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ആര്‍.ഡി.ഒ - യെ ചുമതലപ്പെടുത്തി-ഇതായിരുന്നു ശിവന്‍കുട്ടിയുടെ പോസ്റ്റ്.

ഈ പോസ്റ്റ് ദേശാഭിമാനി വിശദമായി വാര്‍ത്തയാക്കി. ശുചീകരണം പാളി: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് നാല് ദിവസമായിട്ടും മാലിന്യം നീക്കിയില്ല; മന്ത്രി റിപ്പോര്‍ട്ട് തേടി-ഇതായിരുന്നു തലക്കെട്ട്. ഈ വാര്‍ത്തയ്ക്കുള്ളിലാണ് പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ലെന്ന് ദേശാഭിമാനി എഴുതുന്നത്. മുന്‍വര്‍ഷങ്ങളില്‍ പൊങ്കാല കഴിഞ്ഞ ഉടന്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ തടസ്സപ്പെട്ടത് നഗരസഭയുടെ വീഴ്ചയാണെന്നും ദേശാഭിമാനി പറയുന്നു. എങ്ങനേയും മേയറെ താറടിക്കുകയാണ് ഈ വാര്‍ത്തയുടെ ലക്ഷ്യമെന്ന് വ്യക്തം. മല്ലികാ സുകുമാരനെ പോലുള്ളവര്‍ പ്രകീര്‍ത്തിച്ച മേയറുടെ ഇടപെടലിനെ കരിവാരി തേയ്ക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം.

ദേശാഭിമാനി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംഭവത്തില്‍ ആര്‍ഡിഒയോട് മന്ത്രി വി ശിവന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് തേടി.

ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പര്‍ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നത് വലിയ ആരോഗ്യഭീഷണി ഉയര്‍ത്തുകയാണ്. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പാളിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചാരവും റോഡരികുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇത് പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ശുചീകരണം പരാജയപ്പെട്ടെന്ന വാര്‍ത്തകള്‍ വന്നതോടെ ചിലയിടങ്ങളില്‍ മാലിന്യം നീക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ ഇപ്പോഴും മാലിന്യക്കൂമ്പാരമാണ്.

പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പൊങ്കാല കഴിഞ്ഞ ഉടന്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ തടസ്സപ്പെട്ടത് നഗരസഭയുടെ വീഴ്ചയാണ്.

സ്വന്തം പരാജയം മറച്ചുവെക്കാന്‍ നഗരസഭ അധികൃതര്‍ സര്‍ക്കാരിന് മേല്‍ കുറ്റം കെട്ടിവെക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുന്ന ഈ മാലിന്യ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഭക്തരുടെയും നാട്ടുകാരുടെയും ആവശ്യം. ശുചീകരണത്തിലെ മെല്ലെപ്പോക്കിനെതിരെ ശക്തമായ പ്രതിഷേധമാണ് നഗരത്തില്‍ ഉയരുന്നത്.


മന്ത്രി വി ശിവന്‍കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം: വീഴ്ചകള്‍ അനുവദിക്കില്ല; പരിശോധനയ്ക്ക് ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചിരുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തില്‍ വീഴ്ചകള്‍ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഭക്തജനലക്ഷങ്ങള്‍ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ആര്‍.ഡി.ഒ - യെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം കോര്‍പ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും നഗരത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.