വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ കൂടുതല്‍ മൃഗീയമായ ആക്രമണങ്ങളെ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ടെഹ്‌റാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കുകയും, റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമി അടക്കം ഉന്നത നേതാക്കളെയും, ആറ് ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ റൈസിങ് സണ്‍ എന്ന് പേരിട്ട ആക്രമണം പശ്ചിമേഷ്യയെ യുദ്ധത്തിലക്ക് തള്ളി വിടുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കെയാണ് ട്രംപിന്റെ മുന്നറിയിപ്പ് വന്നത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും 200 ലേറെ ഇസ്രയേലി പോര്‍വിമാനങ്ങളുമാണ് നതാന്‍സ് അടക്കമുള്ള ആണവ കേന്ദ്രങ്ങളെ ആക്രമിച്ചത്. മൊസാദ് ഇറാനില്‍ സ്ഥാപിച്ച രഹസ്യ ഡ്രോണ്‍ ബേസിന്റെ പിന്തുണയോടെയായിരുന്നു ആക്രമണം.

ഇസ്രയേല്‍ ആക്രമണത്തോട് അമേരിക്ക ആദ്യം അകലം പാലിച്ചെങ്കിലും, ഇപ്പോള്‍ ട്രംപ് നിലപാട് മാറ്റിയിരിക്കുകയാണ്. ' ആണവ കരാര്‍ ഒപ്പിടാന്‍ ഇറാന് പല അവസരങ്ങള്‍ നല്‍കി. ഞാന്‍ ശക്തമായ വാക്കുകളില്‍ പറഞ്ഞു: നിങ്ങള്‍ അത് ചെയ്യു'. പക്ഷേ അവര്‍ക്ക് അതുചെയ്യാനായില്ല. ഇപ്പോള്‍ സംഭവിച്ചതിനേക്കാള്‍ മൃഗീയമായ ആക്രമണങ്ങളായിരിക്കും ഇനി സംഭവിക്കുക. അമേരിക്കയുടെ പക്കലാണ് ലോകത്തെ ഏറ്റവും മാരകമായ സൈനിക ഉപകരണങ്ങളുളളത്. ഇപ്പോള്‍ ഇസ്രയേലിനും അത് ധാരാളമായുണ്ട്. അവര്‍ക്ക് അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം. ചില ഇറാനിയന്‍ മൗലികവാദികള്‍ വളരെ ധീരമായി സംസാരിച്ചു. പക്ഷ സംഭവിക്കാനിരിക്കുന്നത് എന്തെന്ന് അവര്‍ക്ക് അറിയാമായിരുന്നില്ല. അവരെല്ലാം മരിച്ചുകഴിഞ്ഞു. അത് ഇനി കൂടുതല്‍ മോശമാകുകയേ ഉള്ളു'- ട്രംപ് പറഞ്ഞു.

' ഒന്നും അവശേഷിക്കാതിരിക്കും മുമ്പ് ഇറാന്‍ കരാറില്‍ ഒപ്പിടണം. ഒരിക്കല്‍ ഇറാനിയന്‍ സാമ്രാജ്യം എന്നറിയപ്പെട്ടതിനെ രക്ഷിക്കണം. ഇനി മരണവും നശിപ്പിക്കലും വേണ്ട. വളരെയധികം വൈകും മുമ്പ് കരാറില്‍ ഒപ്പിടൂ', യുഎസ് പ്രസിഡന്റ് ഇറാനോട് ആവശ്യപ്പെട്ടു.

അതേസമയം, ആക്രമണത്തില്‍, അമേരിക്ക ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ വ്യക്തമാക്കി. 'ഇന്നുരാത്രി ഇസ്രയേല്‍ ഇറാന് എതിരെ ഏകപക്ഷീയമായ ആക്രമണം നടത്തി. ഞങ്ങള്‍ ആ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. മേഖലയിലെ അമേരിക്കന്‍ സൈനികരെ സംരക്ഷിക്കലാണ് പ്രഥമ പരിഗണന'-റൂബിയോ പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മില്‍ ആണവ കരാറിനെ കുറച്ച് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം. ചര്‍ച്ചകള്‍ തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. ആണവ കരാറില്‍ ഒപ്പിടാന്‍ 60 ദിവസത്തെ സമയപരിധിയാണ് ഇറാന് അമേരിക്ക നല്‍കിയിരുന്നത്. വെള്ളിയാഴ്ച 61 ാം ദിവസമാണെന്നും ഇറാന്‍ എത്രയും വേഗം കരാര്‍ ഒപ്പിടണമെന്നുമാണ് ട്രംപ് പറഞ്ഞത്.