ടെഹ്‌റാന്‍: അമേരിക്കയുടെ അന്ത്യശാസനത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഇറാന്‍ ഒരിക്കലും ആയധം വച്ച് കീഴടങ്ങില്ലെന്ന് പരമോന്നത നേതാവ് അയത്തൊളള അലി ഖമനയി. യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് നിരുപാധികമായി കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ശാസനം ഖമനയി തള്ളിയത്. രഹസ്യ കേന്ദ്രത്തില്‍ നിന്ന് രാജ്യത്തോടുള്ള ഖമനയിയുടെ അഭിസംബോധന ടെലിവിഷന്‍ അവതാരകന്‍ വായിക്കുകയായിരുന്നു.

ട്രംപിന്റെ ചൊവ്വാഴ്ചത്തെ ഭീഷണിക്കുളള മറുപടിയും ഖമനിയുടെ വാക്കുകളിലുണ്ട്. ' ഇറാനെയും, ഈ രാജ്യത്തെയും, അതിന്റെ ചരിത്രത്തെയും അറിയാവുന്ന ബുദ്ധിയുള്ള മനുഷ്യരാരും, ഈ ഭീഷണിയുടെ ഭാഷ സംസാരിക്കില്ല. ഏതുതരത്തിലുള്ള അമേരിക്കയുടെ സൈനിക ഇടപെടലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല. ആക്രമണം അഴിച്ചുവിട്ട ഇസ്രയേല്‍ വന്‍ അബദ്ധമാണ് കാട്ടിയത്. അവരെ ശിക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു'- ഖമനയി പറഞ്ഞത് ഇങ്ങനെ.

അതേസമയം, ഇറാനിലെ 40 കേന്ദ്രങ്ങളില്‍ ബുധനാഴ്ച വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു. പടിഞ്ഞാറന്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങളാണ് വ്യോമസേന പോര്‍ വിമാനങ്ങള്‍ ലക്ഷ്യമിട്ടത്. ഏകദേശം 25 ഓളം പോര്‍ വിമാനങ്ങള്‍ 40 ലേറെ മിസൈല്‍ കേന്ദ്രങ്ങളെ ആക്രമിച്ചു. അതിനിടെ, ഇറാനിലെ ആണവ പദ്ധതിക്കുളള രണ്ട് സെന്‍ട്രിഫ്യൂജ് ഉത്പാദന കേന്ദ്രങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. കരാജിലെ ഒരു വര്‍ക്ക്‌ഷോപ്പും ടെഹ്‌റാന്‍ ഗവേഷണ കേന്ദ്രവുമാണ് ആക്രമിക്കപ്പെട്ടത്. ഈ രണ്ടുകേന്ദ്രങ്ങളും ഐ എ ഇ എയുടെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ ഭദ്രമായിരിക്കുന്നുവെന്നാണ് ഇറാന്‍ ആണവ മേധാവി മുഹമ്മദ് എസ്ലാമി അവകാശപ്പെട്ടത്.

അമേരിക്കയ്ക്ക് റഷ്യക്ക് മുന്നറിയിപ്പ്

ഇറാന് എതിരായ ഇസ്രയേലിന്റെ യുദ്ധത്തില്‍ അണിചേരുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. ഇസ്രയേലിന് നേരിട്ട് യുഎസ് സൈനിക സഹായം നല്‍കിയാല്‍ അത് പശ്ചിമേഷ്യയിലെ സാഹചര്യം അസ്ഥിരമാക്കുമെന്ന് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി സെര്‍ഗി റയാബ്‌കോവ് പറഞ്ഞു. ഇസ്രയേലിനൊപ്പം യുദ്ധത്തില്‍ ചേരുന്നത് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് റഷ്യയുടെ കടുത്ത നിലപാട്. ഇസ്രയേലും ഇറാനുമായി റഷ്യ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും സെര്‍ഗി റയാബ്‌കോവ് പറഞ്ഞു.

അതേസമയം, ഇറാന് കീഴടങ്ങാന്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയപരിധി നിശ്ചയിച്ചതോടെ, അമേരിക്കന്‍ സൈന്യവും ഇസ്രയേല്‍ യുദ്ധത്തില്‍ ഒപ്പം ചേരുമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര പരിഹാരത്തില്‍ എത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അതുകൊണ്ട് അടുത്ത രണ്ടുദിവസം നിര്‍ണായകമെന്നാണ് വൈറ്റ്ഹൗസ് അധികൃതര്‍ പറയുന്നത്. 'നിരുപാധിക കീഴടങ്ങല്‍' വേണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഹൊസൈനി ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് തങ്ങള്‍ക്ക് അറിയാമെന്നും തല്‍ക്കാലം കൊല്ലാതെ വിടുന്നുവെന്നുമാണ് ട്രൂത്ത് സോഷ്യലിലെ ഏതാനും പോസ്റ്റുകളില്‍ ട്രംപ് വിശദീകരിച്ചത്.

ലബനനിലും സിറിയയിലും ഹിസ്ബുള്ളയെ തകര്‍ക്കാന്‍ നടത്തിയ പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് സമാനമായി ഇറാനിലും വ്യാഴാഴ്ച രാത്രി ചില അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ പ്രസ്താവിച്ചതോടെ, ആകാംക്ഷ ഏറുകയാണ്. ഏതുയുദ്ധമുറയാണ് ഇസ്രയേല്‍ ഇനി പയറ്റുക എന്നാണ് അറിയേണ്ടത്.

ഇസ്രയേല്‍ വെള്ളിയാഴ്ച ബോംബിങ് തുടങ്ങിയ ശേഷമുള്ള ഇറാന്റെ പ്രതികരണം, വിശേഷിച്ചും, യുഎസുമായുള്ള ആണവ ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായ പ്രഖ്യാപനം ട്രംപിനെ വല്ലാതെ ചൊടിപ്പിച്ചുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുവന്നത്. ചൊവ്വാഴ്ച തന്റെ സുരക്ഷാ ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചയിലും ട്രംപ് ഇക്കാര്യത്തില്‍ അസ്വാരസ്യം പ്രകടിപ്പിച്ചു.

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം ഒന്നിലും യുഎസ് പങ്കുചേര്‍ന്നിട്ടില്ല. എന്നാല്‍, സുരക്ഷാ ഉപദേഷ്ടാക്കളുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനില്‍ ആക്രമണം നടത്താന്‍ ട്രംപ് ആലോചിക്കുന്നതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.