കട്ടപ്പന: മോഷണം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് 'സല്‍ക്കാരം' ഒരുക്കാനെന്ന പേരില്‍ തോട്ടം ഉടമയില്‍ നിന്ന് മദ്യത്തിനായി പണം പഞ്ചായത്ത് അംഗം തട്ടി. വണ്ടന്‍മേട് മാലി മേഖലയിലെ ഒരു ഏലത്തോട്ടം ഉടമയാണ് ജനപ്രതിനിധിയുടെ പിടിച്ചുപറിക്ക് ഇരയായത്.

തോട്ടത്തില്‍ ഏലക്കാ മോഷണം പതിവായതോടെയാണ് ഉടമ സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. എന്നാല്‍ ആദ്യദിവസം പൊലീസ് സ്ഥലത്തെത്തിയില്ല. തുടര്‍ന്ന് ഉടമ പ്രദേശത്തെ പഞ്ചായത്ത് അംഗത്തിന്റെ സഹായം തേടി.

മെമ്പര്‍ ഇടപെട്ടതോടെ പൊലീസ് സംഘം തോട്ടത്തിലെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.പരിശോധന കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് മെമ്പര്‍ തനിനിറം പുറത്തെടുത്തത്. തോട്ടത്തില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസുകാര്‍ക്ക് 'ചെലവ്' നല്‍കണമെന്ന് മെമ്പര്‍ ഉടമയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.

താന്‍ സ്ഥലത്തില്ലെന്നും പിന്നീട് നല്‍കാമെന്നും ഉടമ അറിയിച്ചെങ്കിലും മെമ്പര്‍ പിന്മാറിയില്ല. പൊലീസുകാര്‍ക്കായി ഒരു ഹാളില്‍ ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും അതിലേക്ക് 15,000 രൂപയുടെ മദ്യം വാങ്ങി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഒടുവില്‍ മെമ്പറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉടമ ഗൂഗിള്‍ പേ വഴി പണം കൈമാറുകയായിരുന്നു. പഞ്ചായത്ത് അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

എല്ലാ ദിവസവും രാവിലെ സമീപത്തെ ക്ഷേത്രത്തില്‍ നിന്നുള്ള ഉണ്ണിയപ്പവും പഴങ്ങളും 'പ്രസാദം' എന്ന പേരില്‍ സ്റ്റേഷനില്‍ എത്തിച്ച് പൊലീസുകാരുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കും. ഈ ബന്ധം ഉപയോഗിച്ച് സ്റ്റേഷനിലെത്തുന്ന കേസുകളില്‍ ഇടപെടുകയും പരാതിക്കാരില്‍ നിന്ന് വന്‍തുക കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്ന് ആരോപണമുണ്ട്. പൊലീസിന്റെ പേര് പറഞ്ഞ് ജനപ്രതിനിധി നടത്തുന്ന ഇത്തരം പിടിച്ചുപറികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.