ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായിരിക്കെ, ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്ക ഇന്ത്യന്‍ നാവിക താവളങ്ങളും തുറമുഖങ്ങളും ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത്തരം അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗം (Fact Check) വഴിയാണ് ഇന്ത്യ ഈ പ്രചാരണങ്ങളെ ശക്തമായി നിഷേധിച്ചത്. തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും ഇത്തരം കെട്ടിച്ചമച്ച പ്രസ്താവനകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

മുന്‍ യുഎസ് ആര്‍മി കേണല്‍ ഡഗ്ലസ് മാക്‌ഗ്രെഗര്‍ ഒരു അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും തുറമുഖ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടതായും, അതിനാല്‍ യുഎസ് നേവിക്ക് ഇന്ത്യന്‍ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്‍ക്കിന്' നല്‍കിയ ഈ അഭിമുഖം ഇന്ത്യയുടെ വിദേശനയത്തെയും നയതന്ത്ര ബന്ധങ്ങളെയും ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്.

മക്‌ഗ്രെഗറുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന് നേരെയുള്ള സൈനിക നീക്കങ്ങള്‍ക്കായി ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രസ്താവന ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്. പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഈ പരാമര്‍ശം ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ ബാധിച്ചേക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. അമേരിക്ക, ഇന്ത്യന്‍ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് അക്കൌണ്ട് എക്‌സിലും ( ട്വിറ്ററിലും) വ്യക്തമാക്കി.

യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ യുദ്ധം ആറാം ദിവസവും രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് യുഎസ് അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേന (IRIS Dena) മുങ്ങിയിരുന്നു. ഈ സംഭവത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള സൗഹൃദ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഈ കപ്പല്‍. ഇതിന് പിന്നാലെയാണ് ഇറാനെതിരെയാണ് ആക്രമണങ്ങള്‍ക്ക് യുഎസ് നാവികസേന ഇന്ത്യയുടെ നാവികതാവളങ്ങള്‍ ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങള്‍ വന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സമാധാന ചര്‍ച്ചകളിലേക്ക് നീങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.