തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒന്നര വയസ്സുകാരനായ ഇഹാനെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതിയായ ഷിജിന്‍ കൊടും ക്രിമിനലാണെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന ഘടകം. തന്റെ കുഞ്ഞല്ല എന്ന സംശയത്താല്‍ കുഞ്ഞിനോട് ഷിജിന് കടുത്ത പകയുണ്ടായിരുന്നു.

കുട്ടി മരിച്ച ദിവസം, രാത്രിയില്‍ കിടക്കുമ്പോള്‍ കുട്ടി ഉണര്‍ന്ന് നിലവിളിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഭാര്യയും തൊട്ടടുത്തുണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിന്റെ അടിവയറ്റില്‍ കൈമുട്ടുകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു. വയറ്റിലേറ്റ ശക്തമായ ഇടിയെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും സെക്സ് ചാറ്റ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ബിസ്‌കറ്റും മുന്തിരിയും നല്‍കിയപ്പോള്‍ കുഞ്ഞ് കുഴഞ്ഞുവീണെന്നായിരുന്നു ഷിജിനും ഭാര്യ കൃഷ്ണപ്രിയയും ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഷിജിന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം, ഷിജിന്റെ മാതാപിതാക്കളായ വിജയും ഷീലയും മരുമകള്‍ കൃഷ്ണപ്രിയയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. കുഞ്ഞിനെ മുഴുവന്‍ സമയവും പരിപാലിച്ചിരുന്ന ഭാര്യ അറിയാതെ ഇത് സംഭവിക്കില്ലെന്നും അവരെ ചോദ്യം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തിലും അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ഷിജിന്‍ നിരന്തരം തങ്ങളെ പീഡിപ്പിക്കാറുമുണ്ടായിരുന്നുവെന്നും കുഞ്ഞിനൊപ്പം കിടക്കുമ്പോള്‍ മുഖം പുതപ്പുകൊണ്ട് മൂടി ശ്വാസം മുട്ടിക്കുന്നത് പതിവായിരുന്നുവെന്നുമാണ് കൃഷ്ണപ്രിയ വ്യക്തമാക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെയ്യാറ്റിന്‍കര കവളാകുളത്ത് വാടക വീട്ടില്‍ താമസിക്കുന്ന ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ കഴിഞ്ഞ പതിനാറിനാണ് മരിച്ചത്. വായില്‍ നുരയും പതയും വന്ന നിലയില്‍ ആദ്യം ഇഹാനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും അവിടെ എത്തും മുമ്പ് കുഞ്ഞ് മരിച്ചു.

ബിസ്‌കറ്റും മുന്തിരിയും നല്‍കിയത് പിന്നാലെ കുഴഞ്ഞുവീണെന്നായിരുന്നു പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഷിജിനും കൃഷ്ണപ്രിയയും മൊഴി നല്‍കിയത്. ഇരുവരെയും വിട്ടയച്ചു. ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട് വന്നതിനാലെ പിന്നാലെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. മടിയില്‍ ഇരുത്തിയ ശേഷം കൈമുട്ട് കൊണ്ട് അടിവയറ്റില്‍ ഏല്‍പിച്ചതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് കണ്ടെത്തല്‍. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടൊണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്.