കൊച്ചി: ദുബായിലെ ഫ്‌ളാറ്റില്‍ വച്ച് സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന നടന്‍ നിവിന്‍ പോളിയ്‌ക്കെതിരായ പരാതിയില്‍ യുവതിയുടെ വിശദമായ മൊഴിയെടുക്കുന്നു ആലുവ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തുന്നത്്. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നെന്ന വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.

2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ നല്‍കിയ പരാതി. ഡിസംബര്‍ പതിനാലിന് നിവിന്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ 2023 ഡിസംബര്‍ പതിനാലിന് നിവിന്‍ തനിക്കൊപ്പം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താന്‍ നിവിനൊപ്പം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി പാര്‍വതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റില്‍ നിവിനോടൊപ്പം നില്‍ക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാര്‍വതി നടന് പിന്തുണയറിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു

കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി ഡി ജി പി പരാതി നല്‍കിയിട്ടുണ്ട്. തന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പും അദ്ദേഹം ഹാജരാക്കിയിരുന്നു. പരാതിയില്‍ പറയുന്ന ഹോട്ടലില്‍ 2021ന് ശേഷം നിവിന്‍ താമസിച്ചിട്ടില്ലെന്നാണ് വിവരം. നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയാണ് നിവിന്‍. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് തൃശൂര്‍ സ്വദേശി എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.