ജെറുസലേം: ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ തന്റെ മകന്റെ വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നത് വ്യക്തിപരമായ നഷ്ടമായി വിശേഷിപ്പിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ രൂക്ഷ വിമര്‍ശനം. പ്രസ്താവന നെതന്യാഹുവിന്റെ പ്രതിച്ഛായയ്ക്ക് ഉണ്ടാക്കിയ കോട്ടം ചില്ലറയല്ല. യുദ്ധത്തിന്റെ കെടുതികള്‍ ജനങ്ങള്‍ അനുഭവിക്കുമ്പോള്‍, ഇത് തികച്ചും സ്വാര്‍ഥമായ പ്രസ്താവനയെന്നാണ് പലരും പ്രതികരിച്ചത്.

ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന സോറോക ആശുപത്രിയുടെ മുന്നില്‍ നിന്നുകൊണ്ടാണ് നെതന്യാഹു യുദ്ധം മൂലം തനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടങ്ങള്‍ വിശദീകരിച്ചത്.

സുരക്ഷാ കാരണത്താല്‍, മകന്‍ അവ്്‌നീറിന്റെ വിവാഹം രണ്ടാം തവണയും മാറ്റി വച്ചത് തന്റെ കുടുംബത്തിന്റെ ത്യാഗമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചടങ്ങ് മാറ്റി വച്ചത് അവനീറിന്റെ പ്രതിശ്രുതവധുവിനെയും തന്റെ ഭാര്യ സാറ നെതന്യാഹുവിനെയും കാര്യമായി ബാധിച്ചു. നിരാശയെ മറികടന്ന് അവള്‍ കാട്ടിയ ധീരതയെ നെതന്യാഹു പ്രശംസിച്ചു.' യുദ്ധത്തില്‍ കൊല്ലപ്പെട്ടവരും, അവരെയോര്‍ത്ത് വിലപിക്കുന്ന ഉറ്റവരുമുണ്ട്. ഞാനത് മനസ്സിലാക്കുന്നു. നമ്മള്‍ ഓരോരുത്തരും യുദ്ധത്തിന്റെ വ്യക്തിപരമായ നഷ്ടം പേറുന്നു. എന്റെ കുടുബവും അങ്ങനെ തന്നെ'- നെതന്യാഹു പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, രാഷ്ട്രീയ വൃത്തങ്ങളിലും നെതന്യാഹുവിന്റെ പ്രസ്താവന അനുചിതമെന്ന് പലരും അഭിപ്രായപ്പെട്ടു.യുദ്ധത്തിലെ യാഥാര്‍ഥ്യങ്ങളില്‍ നിന്നും വൈകാരികമായി അകന്നയാളാണ് പ്രധാനമന്ത്രി എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ജനങ്ങളുടെ ദുരിതത്തേക്കാള്‍ ഏറെ സ്വന്തം പ്രതിച്ഛായയെ ആണ് അദ്ദേഹം വിലമതിക്കുന്നതെന്നും ആരോപണമുണ്ടായി.

തിങ്കളാഴ്ചയാണ് നെതന്യാഹുവിന്റെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിനുവേണ്ടി മാറി നില്‍ക്കാന്‍ പോകുകയാണ് പ്രധാനമന്ത്രി എന്ന വാര്‍ത്തകളും ജനങ്ങളെ ചൊടിപ്പിച്ചിരുന്നു. നവംബറില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹം സുരക്ഷാ കാരണങ്ങളാല്‍ ജൂണിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

'രാത്രി ഷിഫ്റ്റില്‍ ജോലിക്കായി വീടുവിട്ടുപോകുന്ന ഡോക്ടര്‍മാരാണ് ഹീറോകള്‍. സൂമില്‍ കുട്ടികളെ വിളിച്ചുചേര്‍ത്ത് പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് ഹീറോകള്‍', നെസറ്റിലെ ഡമോക്രാറ്റിക് പാര്‍ട്ടി അംഗം ഗിലാഡ് കാരിവ് വിമര്‍ശിച്ചു.

സംഘര്‍ഷത്തില്‍ ഇതുവരെ 24 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരിക്കെയാണ് നെതന്യാഹുവിന്റെ അനുചിത പ്രസ്താവനയ്‌ക്കെതിരെ ജനരോഷം ഇരമ്പുന്നത്.