ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് പൗരന്‍മാര്‍ക്കുള്ള യാത്രാ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുതുക്കി അമേരിക്ക. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ഭീകരവാദവും, ലൈംഗിക അതിക്രമവും ആണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലൈംഗികാതിക്രമമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതലുള്ള കുറ്റകൃത്യമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്‍പ്പെടെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഭീകരവാദികള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളും ഗതാഗത സംവിധാനങ്ങളും ഷോപ്പിങ് മോളുകളും, ഒക്കെയാണ് അവരുടെ ലക്ഷ്യമെന്നും നിര്‍ദേശത്തിലുണ്ട്.

ഗ്രാമീണ മേഖലകളില്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന് പരിമിതിയുണ്ട്. മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇത്തരം പ്രദേശങ്ങള്‍ വ്യാപിച്ചു കിടക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന യു.എസ് പൗരന്‍മാരോട് മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പ്രത്യേകം അനുമതി തേടണമെന്നും നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ അനുമതി ഇല്ലാതെ പോകാന്‍ കഴിയാത്ത ഇടങ്ങളില്‍ ജമ്മു കശ്മീരും, മധ്യ ഇന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിനെയും പ്രത്യേകം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെയൊന്നും തലസ്ഥാന നഗരങ്ങളിലേക്ക് പോകുന്നതിന് മുന്‍കൂര്‍ അനുമതി പൗരന്‍മാര്‍ക്ക് ആവശ്യമില്ല. സ്ത്രീകളോട് ഇന്ത്യയിലെവിടെയും ഒറ്റക്ക് യാത്ര ചെയ്യരുതെന്നാണ് യു.എസ് നിര്‍ദേശം.

2025 ജൂണ്‍16നാണ് യുഎസ് സര്‍ക്കാര്‍ യാത്രാ മുന്നറിയിപ്പുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയടക്കം പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നതും പ്രസക്തമാണ്. ജമ്മു-കശ്മീര്‍ ഒരു കേന്ദ്രഭരണ പ്രദേശമാണെന്നും തീവ്രവാദവും ആഭ്യന്തര കലാപവുമുള്ള ഈ പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ കുറ്റകൃത്യങ്ങങ്ങളും ഭീകരതയും വര്‍ധിച്ചതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം.

വിനോദസഞ്ചാരികള്‍ കശ്മീര്‍ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. 'കശ്മീരില്‍ ഭീകരാക്രമണങ്ങളും അക്രമാസക്തമായ ആഭ്യന്തര കലാപങ്ങളും സാധ്യമാണ്. ഈ പ്രദേശത്ത് ഇടയ്ക്കിടെ അക്രമം സംഭവിക്കാറുണ്ട്. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള നിയന്ത്രണ രേഖയില്‍ ഇത് സാധാരണമാണ്. കശ്മീര്‍ താഴ്വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലും അക്രമം നടക്കുന്നുണ്ട്. എല്‍ഒസിയിലെ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ വിനോദസഞ്ചാരികളെ അനുവദിക്കുന്നില്ല,' മുന്നറിയിപ്പില്‍ പറയുന്നു.

നക്‌സല്‍ ഭീഷണിയെക്കുറിച്ചും പ്രത്യേകം പരാമര്‍ശമുണ്ട്. കിഴക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന മുതല്‍ പടിഞ്ഞാറന്‍ പശ്ചിമ ബംഗാള്‍ വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ ഒരു വലിയ പ്രദേശത്ത് മാവോയിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ നക്‌സലൈറ്റുകള്‍ സജീവമാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നക്‌സലുകളുണ്ടെന്ന് യുഎസ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

അതേസമയം ഇന്ത്യയിലെ കുറ്റകൃത്യങ്ങളെ അടിവരയിട്ടുകൊണ്ടുള്ള യുഎസ് വിജ്ഞാപനത്തെ കേന്ദ്രത്തിനെതിരായ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. യുഎസ് വിജ്ഞാപനം സര്‍ക്കാരിന് ഞെട്ടാലാണെന്നും, നാണക്കേടാണെന്നും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. 'ഇന്ത്യയെ ഞെട്ടിച്ച് യുഎസിന്റെ യാത്രാ ഉപദേശം! ബലാത്സംഗം, അക്രമം, ഭീകരവാദ സാധ്യതകള്‍ എന്നിവ വര്‍ധിച്ചുവരുന്നതിനാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷിത ഇന്ത്യ എന്ന ആഖ്യാനത്തിന്റെ തകര്‍ച്ചയാണോ ഇത് നരേന്ദ്ര മോദിക്കും, ബിജെപിക്കും ഇത് ആഗോളതലത്തില്‍ തന്നെ നാണക്കേടാണ്,' കര്‍ണാടക കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.