വാഷിങ്ടണ്‍: യുദ്ധഭൂമിയില്‍ എ.ഐ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കുന്ന ലോകത്തിലെ ആദ്യത്തെ വന്‍കിട യുദ്ധമായി ഇറാന്‍ സംഘര്‍ഷം മാറുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പക്കലുള്ള അതിവേഗ പ്രഹരശേഷിയുള്ള 'മെയ്വന്‍' എന്ന സോഫ്‌റ്റ്വെയറാണ് ഇതിന് പിന്നിലെ ചാലകശക്തി. ഇമെയിലുകള്‍ കുറിക്കുന്നതിനും ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും അപ്പുറം, ശത്രുക്കളുടെ നീക്കങ്ങള്‍ തത്സമയം വിശകലനം ചെയ്ത് പ്രഹരിക്കാന്‍ എഐ പ്രാപ്തമായിരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണിത്.

പാലാന്റിര്‍ ടെക്നോളജീസ് വികസിപ്പിച്ച മെയ്വന്‍ സിസ്റ്റത്തെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. ശത്രുരാജ്യങ്ങള്‍ ഈ സോഫ്‌റ്റ്വെയറിന്റെ കരുത്ത് തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. പ്രതിരോധ രംഗത്തെ വമ്പന്മാരായ പാലാന്റിര്‍ ഇതോടെ ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറി. ഫെബ്രുവരി 28-ന് ടെഹ്‌റാനില്‍ ബോംബുകള്‍ വീഴുന്നതിന് മുന്‍പേ, മെയ്വന്‍ സോഫ്‌റ്റ്വെയര്‍ ആയിരക്കണക്കിന് ഉപഗ്രഹ ചിത്രങ്ങളും ഡ്രോണ്‍ ദൃശ്യങ്ങളും അരിച്ചുപെറുക്കി അമേരിക്കന്‍ കമാന്‍ഡര്‍മാര്‍ക്ക് ആയിരത്തിലധികം ആക്രമണ സാധ്യതകള്‍ നല്‍കിയിരുന്നു.

മനുഷ്യ വിശകലന വിദഗ്ധര്‍ ദിവസങ്ങളെടുത്ത് ചെയ്യുന്ന ജോലികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മെയ്വനിലൂടെ സാധിച്ചു. പാലാന്റിറിന്റെ മെയ്വന്‍ സ്മാര്‍ട്ട് സിസ്റ്റത്തിന്റെ പ്രധാന ഘടകം ക്ലോഡ് എന്ന ലാര്‍ജ് ലാംഗ്വേജ് മോഡലാണ്. ആന്ത്രോപിക് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ക്ലോഡ്, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വെനസ്വേലന്‍ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ ദൗത്യങ്ങള്‍ക്കും മുന്‍പ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഒരു വലിയ യുദ്ധത്തില്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായി പ്രയോഗിക്കുന്നത്.

2017-ല്‍ അമേരിക്കന്‍ സൈന്യം വിഭാവനം ചെയ്ത 'സ്‌കാര്‍ലറ്റ് ഡ്രാഗണ്‍' എന്ന പദ്ധതിയില്‍ നിന്നാണ് മെയ്വന്റെ തുടക്കം. കര, കടല്‍, ആകാശം, ബഹിരാകാശ വിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഒരൊറ്റ ശൃംഖലയില്‍ കോര്‍ത്തിണക്കി ശത്രുലക്ഷ്യങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ തരംതിരിക്കാന്‍ ഇതിന് സാധിക്കും. മിസൈലുകള്‍ പ്രയോഗിക്കുന്നത് മനുഷ്യരാണെങ്കിലും, ഏത് ലക്ഷ്യത്തിന് നേരെ എപ്പോള്‍ പ്രയോഗിക്കണം എന്ന് തീരുമാനിക്കുന്നതില്‍ മെയ്വനാണ് മുന്‍തൂക്കം.

ഡാറ്റയെ ലളിതമായി അവതരിപ്പിക്കുക മാത്രമല്ല, സാഹചര്യം വിലയിരുത്തി കമാന്‍ഡര്‍മാര്‍ക്ക് കൃത്യമായ ഉപദേശം നല്‍കാനും ക്ലോഡ് എ.ഐ മെയ്വനെ സഹായിക്കുന്നു. മുന്‍കാല യുദ്ധങ്ങളുടെ പാറ്റേണുകള്‍ പരിശോധിച്ചാണ് ഓരോ ആക്രമണവും എഐ രൂപപ്പെടുത്തുന്നത്. ശത്രു പ്രതികരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സൈനിക ഉദ്യോഗസ്ഥരെ ഇത് സഹായിക്കുന്നുവെന്ന് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും, ആയുധങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും എഐ ഉപയോഗിക്കുന്നതിലെ ധാര്‍മ്മിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ആന്ത്രോപിക് തങ്ങളുടെ സഹകരണം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ക്ലോഡിന് പകരമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പാലാന്റിര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ്വനെ സൈന്യത്തിന്റെ ഔദ്യോഗിക 'പ്രോഗ്രാം ഓഫ് റെക്കോര്‍ഡ്' ആയി പെന്റഗണ്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്.

സോമാലിയയിലെയും ഇറാഖിലെയും സിറിയയിലെയും സൈനിക നീക്കങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് മെയ്വന്‍ ഇറാന്‍ യുദ്ധത്തില്‍ വിന്യസിക്കപ്പെട്ടത്. നിലവില്‍ നാറ്റോയുമായും പാലാന്റിര്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍, എഐ നിര്‍ദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ എത്രത്തോളം കൃത്യമാണെന്ന കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. ഇറാനിലെ മിനാബ് എന്ന സ്ഥലത്തെ സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം ഇതിന് ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 110 കുട്ടികളടക്കം 168 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നില്‍ എഐ നല്‍കിയ തെറ്റായ വിവരമാണോ എന്ന ചോദ്യത്തിന് പെന്റഗണ്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

എഐ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ മനുഷ്യര്‍ക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. എല്ലാ തീരുമാനങ്ങളുടെയും അന്തിമ ഉത്തരവാദിത്തം സൈന്യത്തിനാണെന്നും മനുഷ്യന്‍ ഇപ്പോഴും നിയന്ത്രണത്തിലുണ്ടെന്നുമാണ് പാലാന്റിര്‍ നല്‍കുന്ന വിശദീകരണം. നിലവില്‍ 350 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമുള്ള പാലാന്റിര്‍, വെറുമൊരു ടെക് കമ്പനി എന്നതില്‍ നിന്ന് മാറി അമേരിക്കന്‍ സൈന്യത്തിന്റെ അവിഭാജ്യ ഘടകമായി വളര്‍ന്നുകഴിഞ്ഞു.