വാഷിംഗ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ ഇറാന്റെ പതനം പൂര്‍ണ്ണമാക്കിക്കൊണ്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണം അതിഭീകരമായ ഘട്ടത്തിലേക്ക്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണെന്ന് അറിയിച്ചുവെങ്കിലും 'ഇനി അതിന് സമയമില്ല, എല്ലാം വൈകിപ്പോയി' (Too Late) എന്ന കര്‍ക്കശമായ മറുപടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

'ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം, വ്യോമസേന, നാവികസേന, നേതൃത്വം എന്നിവ തകര്‍ക്കപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. 'അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു, എന്നാല്‍ ഇനി എല്ലാം വൈകിപ്പോയി എന്നാണ് ഞാന്‍ മറുപടി നല്‍കിയത്,' അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാനിയന്‍ നേതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരം അവരുമായി ചര്‍ച്ച നടത്താന്‍ താന്‍ സമ്മതിച്ചിട്ടുണ്ടെന്ന കഴിഞ്ഞ ഞായറാഴ്ചത്തെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ പരാമര്‍ശം. അതേസമയം, പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്തി ഭരണകൂടത്തെ താഴെയിറക്കാന്‍ 79-കാരനായ റിപ്പബ്ലിക്കന്‍ നേതാവ് ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്യുന്നത് തുടരുകയാണ്.'

ഇറാന്റെ മിസൈല്‍ സംവിധാനങ്ങളും നാവികസേനയും ആണവ നിലയങ്ങളും പൂര്‍ണ്ണമായും തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 'യഥാര്‍ത്ഥ വലിയ തരംഗം (Big Wave) വരാനിരിക്കുന്നതേയുള്ളൂ' എന്ന ട്രംപിന്റെ മുന്നറിയിപ്പ് ലോകത്തെ നടുക്കിയിരിക്കുകയാണ്.

നേരിട്ടുള്ള സൈനിക നീക്കം ആവശ്യമായി വന്നേക്കില്ലെന്ന് ട്രംപ് ചൊവ്വാഴ്ച ന്യൂസ് നേഷന്‍ (NewsNation) മാധ്യമപ്രവര്‍ത്തക കെല്ലി മെയര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും അമേരിക്കന്‍ സൈനികരുടെ മരണത്തിനും ഉടന്‍ തന്നെ തിരിച്ചടി നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ആറ് യുഎസ് സൈനികരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

നേരിട്ടുള്ള സൈനിക നീക്കത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കകളൊന്നുമില്ലെന്ന ട്രംപിന്റെ നേരത്തെയുള്ള അവകാശവാദത്തില്‍ നിന്നുള്ള ഒരു മാറ്റമാണ് ഈ പ്രസ്താവന. ശനിയാഴ്ച ഇറാനില്‍ ആക്രമണം നടത്തിയ ശേഷം ന്യൂയോര്‍ക്ക് പോസ്റ്റിനോട് ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'എല്ലാ പ്രസിഡന്റുമാരും പറയും, സൈന്യത്തെ നേരിട്ട് ഇറക്കില്ലെന്ന്. എന്നാല്‍ ഞാന്‍ അങ്ങനെ പറയുന്നില്ല. ഒരുപക്ഷേ അതിന്റെ ആവശ്യം വരില്ലായിരിക്കാം, എന്നാല്‍ അത്യാവശ്യമെങ്കില്‍ സൈന്യത്തെ ഇറക്കും.''

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടു?:

ഇറാന്റെ മുന്‍ പ്രതിരോധ മന്ത്രി അമീര്‍ നസീര്‍സാദെ കൊല്ലപ്പെട്ടതിന് പിന്നാലെ താല്‍ക്കാലിക ചുമതലയേറ്റ മാജിദ് ഇബ്‌നു അല്‍ റസയും യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇറാന്‍ ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തകര്‍ക്കപ്പെട്ട കമാന്‍ഡ് സെന്റര്‍

ഇറാന്റെ അതീവ സുരക്ഷയുള്ള 'ലീഡര്‍ഷിപ്പ് കോമ്പൗണ്ട്' തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാന്റെ ഉന്നത നേതാക്കള്‍ ഒത്തുകൂടിയിരുന്ന പ്രധാന കമാന്‍ഡ് സെന്റര്‍ ഇസ്രായേല്‍ വ്യോമസേന തകര്‍ത്തു.

യുഎഇയില്‍ നാശനഷ്ടം

ഇറാന്‍ തൊടുത്തുവിട്ട 186 മിസൈലുകളില്‍ ഭൂരിഭാഗവും യുഎഇ തകര്‍ത്തെങ്കിലും, ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎഇ മന്ത്രാലയം അറിയിച്ചു.

നാശം വിതച്ച് ബോംബാക്രമണം

ടെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമേരിക്കയുടെ അഞ്ച് ആഴ്ച നീളുന്ന സൈനിക നടപടിയില്‍ ഇതിനോടകം നൂറുകണക്കിന് പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ തന്നെ പശ്ചിമേഷ്യ വിടാന്‍ യുഎസ് അംബാസഡര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധം ഇനിയും കടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.