ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ടെത്തി സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംഗമത്തിന് പൂര്‍ണ പിന്തുണ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. അയ്യപ്പസംഗമം മഹാ സംഭവമായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും. വലിയ വരുമാന സാധ്യതയാണിത്. സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം. വിവാദ വിഷയങ്ങള്‍ മാറ്റിവെക്കണം. ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്എന്‍ഡിപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണുള്ളത്. സംഗമത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ കുറ്റപ്പെടുത്തിയും സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിവാദഭൂമി ആക്കരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്ന സാഹചര്യത്തിലും ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ട് പോകുകയാണ്. ഇതിനിടെ എന്‍എസ്എസ്, എസ്എന്‍ഡിപി പ്രതിനിധികളെ ദേവസ്വം ബോര്‍ഡ് നേരിട്ട് ക്ഷണിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കവും. അതേസമയം, 22ന് നടക്കുന്ന ബദല്‍ സംഗമത്തിന്റെ നീക്കങ്ങള്‍ ശബരിമല കര്‍മ്മസമിതിയും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം കാപട്യമാണെന്നും സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. സിപിഎം ആചാരലംഘനത്തിന് നവോത്ഥാന മതില്‍ ഉണ്ടാക്കിയവരാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലെത്തി ക്ഷണക്കത്ത് നല്‍കി. എന്നാല്‍, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസില്‍ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മടങ്ങുകയായിരുന്നു.

ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടിയാണെന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പരിപാടിയെ വിഭാഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു. കേസുകള്‍ പിന്‍വലിക്കുന്നതില്‍ പിടിവാശിയില്ല. കോടതിയില്‍ വരുമ്പോള്‍ ആവശ്യമായ നടപടിയെടുക്കും. സമയം വരുമ്പോള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷം കാര്യം മനസിലാകാതെ പ്രതികരിക്കുന്നുവെന്നും അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവരുടെ അടക്കം അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നും രാഷ്ട്രീയവിവാദത്തിന്റെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. സംഗമം നടക്കുന്നത് പമ്പയില്‍ ശബരിമലയില്‍ അല്ല. മാസ്റ്റര്‍ പ്ലാന്‍ ആണ് ചര്‍ച്ചക്കുള്ളത്. വിമാനത്താവളത്തിന്റെ ഭാവിയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ വികസനം അടക്കം പശ്ചാത്തല വികസനം ആണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം മനപൂര്‍വ്വം രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നുവെന്നും നേരത്തെ ദിവസം നിശ്ചയിച്ച് ചെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ കൂട്ടാക്കാത്തത് മര്യാദ കേടാണെന്നും മന്ത്രി വി എന്‍ വാസവന്‍ വിമര്‍ശിച്ചു.

ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.

ആകെ 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ആന്ധ്ര, തെലങ്കാനയില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.