തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍, മറുനാടന്‍ മലയാളി നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം പുറത്തുവിടുകയാണ്. ഇടതുപക്ഷ സ്വതന്ത്രനായിരുന്നു പി വി അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടക്കി എംഎല്‍എ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് മാത്രമല്ല, അന്‍വറിനും നിര്‍ണ്ണായകമാണ്.

ഈ മാസം 11, 12, 13 തീയതികളിലായി, മണ്ഡലത്തിന്റെ 7 പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും നടത്തിയ റാന്‍ഡം ഫീല്‍സ് സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന രീതിയായ, ഡബിള്‍ ബ്ലൈന്‍ഡ് റാന്‍ഡം സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡു തന്നെയാണ് മറുനാടന്‍ ടീമും അവലംബിച്ചത്. മണ്ഡലത്തിലെ വോട്ടര്‍മാരെ മറുനാടന്‍ ടീം നേരിട്ട് കണ്ടാണ് സര്‍വേ നടത്തിയത്. ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ സര്‍വേകളുടെ ഭാഗമായി മണ്ഡലത്തിലെ അയ്യായിരത്തോളം വോട്ടര്‍മാര്‍ സര്‍വേയില്‍ പങ്കാളികളായി.


മറുനാടന്‍ മലയാളിയുടെ സീനിയര്‍ റിപ്പോര്‍ട്ടറായ ആര്‍ പീയൂഷിന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘവും ഒപ്പം നിലമ്പൂരിന്റെ മനസ്സറിയുന്ന പ്രദേശവാസികളായ യുഎന്‍എ ജില്ലാ പ്രസിഡന്റ് അനൂപ് വര്‍ഗീസ്, അഡൈ്വര്‍ടൈസ്‌മെന്റ് ഏജന്‍സി ഉടമ അജിത്കുമാര്‍ എന്നിവര്‍ അടങ്ങിയ ടീമും ഈ സര്‍വേയുടെ ഡാറ്റാ ശേഖരത്തില്‍ പങ്കാളികളായി.

മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടന്‍ സര്‍വേയെ വേറിട്ട് നിര്‍ത്തുന്നത്. കഴിഞ്ഞ ഒമ്പത് തിരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ഏറെക്കുറെ കൃത്യമായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയവും, 2021-ലെ തുടര്‍ ഭരണവും മറുനാടന്‍ സര്‍വേയിലൂടെ കൃതമായി പ്രവചിച്ചതാണ്. അതുപോലെ 2019-ലെയും 2024-ലെയും ലോക്സഭാ ഇലക്ഷനിലെ യുഡിഎഫിന്റെ കുതിപ്പും, മറുനാടന്‍ സര്‍വേകളില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. പാല, തൃക്കാക്കര, തുടങ്ങി അവസാനം പാലക്കാട് നടന്ന ഉപതിരഞ്ഞെടുപ്പിലും മറുനാടന്‍ സര്‍വേ ഫലം കൃത്യമായിരുന്നു.

യുഡിഎഫ് മുന്നില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി വി അന്‍വര്‍ 2,700 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനാണ് നിലമ്പൂരില്‍ നിന്ന് കടന്നുകൂടിയത്. കേരളത്തില്‍ എല്‍ഡിഎഫ് തരംഗം വീശിയ, പിണറായിക്ക് തുടര്‍ഭരണം ലഭിച്ച തിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ ഭൂരിപക്ഷം 2016-ലെ 11,504 വോട്ടില്‍നിന്ന് കുത്തനെ ഇടിയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ത്രിവര്‍ണ്ണമാകാറുള്ള മണ്ഡലം 65,000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കാഗാന്ധിക്ക് നല്‍കിയത്.




തദ്ദേശ സ്ഥാപനങ്ങളുടെ നിലവെച്ചും ഇവിടെ യുഡിഎഫിനാണ് മൂന്‍തുക്കം. 8-ല്‍ അഞ്ചും യുഡിഎഫിനാണ്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ പഞ്ചായത്തുകള്‍ ഐക്യമുന്നണിയാണ്് ഭരിക്കുന്നത്. നിലമ്പൂര്‍ നഗരസഭയും പോത്തുകല്ല്, അമരമ്പലം എന്നീ പഞ്ചായത്തുകളും ഇടതിനൊപ്പവും. കാല്‍നൂറ്റാണ്ടോളം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലം, 2016-ല്‍ പി വി അന്‍വര്‍ ചുവപ്പിക്കയായിരുന്നു. ഇത്തവണ പി വി അന്‍വര്‍, മുന്നണികളെ വെല്ലുവിളിച്ച്, സ്വതന്ത്രനായി എത്തിയതും മണ്ഡലത്തില്‍ പോര് കടുപ്പിച്ചു. മറുനാടന്‍ മലയാളി സര്‍വേയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനാണ്‌ മുന്‍തൂക്കം.

സര്‍വേ ഫലം ഒറ്റനോട്ടത്തില്‍

ആര്യാടന്‍ ഷൗക്കത്ത് -യു.ഡി.എഫ്- 42%

എം സ്വരാജ്- എല്‍.ഡി.എഫ് -35%

പി വി അന്‍വര്‍- സ്വതന്ത്രന്‍- 13%

അഡ്വ. മോഹന്‍ ജോര്‍ജ്- എന്‍.ഡി.എ- 5%

അഡ്വ. സാദിഖ് നടുത്തൊടി - എസ്.ഡി.പി.ഐ- 2%

നോട്ട- 3%

മറുനാടന്‍ സര്‍വേ പ്രകാരം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും, തൊട്ടടുത്ത എതിരാളി സിപിഎമ്മിലെ എം സ്വരാജും തമ്മില്‍ 7 ശതമാനം വോട്ടിന്റെ വ്യത്യാസമാണുള്ളത്. മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,32,384 ആണ്. ഇതില്‍ 75 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യുമെന്ന് കരുതിയാല്‍, 12,000ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ഷൗക്കത്ത് ജയിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള പി വി അന്‍വറിന് 13 ശതമാനം വോട്ടാണ് സര്‍വേയിലുള്ളത്. ഇതുപ്രകാരം, 22,000 ത്തോളം വോട്ടുകള്‍ അദ്ദേഹം നേടാന്‍ ഇടയുണ്ട്. അന്‍വര്‍ ക്യാമ്പ് അവകാശപ്പെടുന്നതു പോലെ അരലക്ഷത്തോളം വോട്ടുകളൊന്നും നേടാനുള്ള സാധ്യതകള്‍ സര്‍വേയില്‍ കാണുന്നില്ല.




എന്‍ഡിഎക്കും എസ്ഡിപിഐക്കും അത്ഭുതങ്ങളൊന്നും കാണിക്കാന്‍ കഴിയില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ 17,000ത്തിലേറെ വോട്ടുകള്‍ ബിജെപി നേടിയിരുന്നു. ആദ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് ബിഡിജെഎസിന് സീറ്റ് നല്‍കുകയുമൊക്കെ ചെയ്ത അനിശ്ചിത്വത്തിന് ഒടുവിലാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജിന് നറുക്കു വീണത്. മറുനാടന്‍ സര്‍വേ പ്രകാരം, 8,500ത്തോളം വോട്ടുകളാണ് ഇവിടെ എന്‍ഡിഎയുടെ പെട്ടിയില്‍ വീഴുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപിയിലെ ടി കെ അശോക് കുമാറിന് കിട്ടിയത്, 8,440 വോട്ടുകള്‍ ആയിരുന്നു.

കൃത്യമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നുവെന്ന് സര്‍വേയുടെ അനുബന്ധ ചോദ്യങ്ങള്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ ഉത്തരത്തില്‍നിന്ന് വ്യക്തമാണ്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് ശരാശരി മാര്‍ക്ക് നല്‍കിയ നിലമ്പൂരിലെ വോട്ടര്‍മാരില്‍ ഏറെയും, ഭരണവിരുദ്ധവികാരം ഉണ്ടെന്നും സമ്മതിക്കുന്നുണ്ട്. ഈ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാവുമെന്നും കൂടുതല്‍ വോട്ടര്‍മാര്‍ കരുതുന്നു. ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലം, ഇക്കുറി മകന്‍ ആര്യാടന്‍ ഷൗക്കത്തിലൂടെ ഐക്യമുന്നണി തിരിച്ചുപിടിക്കുമെന്നതിന്റെ സൂചനയാണ് മറുനാടന്‍ സര്‍വേയില്‍ കാണുന്നത്.