ധാക്ക: ബംഗ്ലാദേശില്‍ ഗോത്രമേഖലയായ ഖഗ്രചാരിയിലല്‍ സംഘര്‍ഷം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആദിവാസി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു.സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായെന്ന ആരോപണത്തെത്തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജുംമു സ്റ്റുഡന്റ്സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഒരു ഘട്ടത്തില്‍ പ്രതിഷേധം ഗോത്രവര്‍ഗ്ഗക്കാരും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. മേഖലയില്‍ എല്ലാ രീതിയിലുമുള്ള റാലികളും പ്രതിഷേധങ്ങളും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഉടന്‍തന്നെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ഉറപ്പ് നല്‍കി. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും അതുവരെ എല്ലാവരും ക്ഷമയും ശാന്തതയും പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.