തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് പൂര്‍ത്തിയാകുമ്പോള്‍, സംസ്ഥാനം കണ്ടത് അസാധാരണമായ ജനപങ്കാളിത്തം. പോളിംഗ് ശതമാനം 78.22% ആയി ഉയര്‍ന്നു. അന്തിമ കണക്കുകളില്‍ ഇത് 80 ശതമാനം കടന്നേക്കാം. 2021-ല്‍ രേഖപ്പെടുത്തിയ 74.06 ശതമാനത്തേക്കാള്‍ വലിയ വര്‍ദ്ധനവാണിത്. ഈ ഉയര്‍ന്ന പോളിംഗ് ആരെ തുണയ്ക്കുമെന്ന ചര്‍ച്ചയിലാണ് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍. ശതമാനം ഉയര്‍ത്തിയത് എസ്‌ഐആര്‍ ആണോ, ഭരണവിരുദ്ധ വികാരമാണോ

അതോ, ഭരണതുടര്‍ച്ചയ്ക്കായുള്ള വോട്ടാണോ എന്നെല്ലാം ചൂടുപിടിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വോട്ടര്‍മാര്‍ എന്താണ് ചിന്തിച്ചത് എന്നറിയാന്‍ മെയ് 4 വരെ കാത്തിരിക്കേണ്ടി വരും.

മുന്നണികളുടെ അവകാശവാദങ്ങള്‍: മുള്‍മുനയില്‍ കേരളം

യുഡിഎഫിന്റെ പ്രതീക്ഷ

വോട്ടിംഗ് ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് ഭരണവിരുദ്ധ തരംഗത്തിന്റെ വ്യക്തമായ സൂചനയാണെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. നൂറിലേറെ സീറ്റുകള്‍ നേടി ടീം യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും അവകാശപ്പെട്ടു.

എല്‍ഡിഎഫിന് തുടര്‍ച്ചയുടെ ആത്മവിശ്വാസം

ഉയര്‍ന്ന പോളിംഗ് ഭരണത്തുടര്‍ച്ചയ്ക്കുള്ള ജനവിധിയാണെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററും പ്രതികരിച്ചു.

എന്‍ഡിഎയ്ക്ക് ശക്തി തെളിയിക്കുന്ന മൂന്നാം ശക്തിയാകണം

2011-ല്‍ 5 ശതമാനമായിരുന്ന വോട്ട് വിഹിതം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 ശതമാനത്തോളം എത്തിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. വോട്ട് വിഹിതം ഇത്തവണ സീറ്റുകളായി മാറുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

പോളിംഗ് ശതമാനവും ചരിത്രവും

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ പോളിംഗ് ശതമാനവും ഫലവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പറയാനാകില്ല. 1987-ല്‍ 80 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്നപ്പോള്‍ എല്‍ഡിഎഫ് വിജയിച്ച ചരിത്രമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന സാക്ഷരതയും (96.2%) രാഷ്ട്രീയ ബോധവുമാണ് ദേശീയ ശരാശരിയേക്കാള്‍ (65.79%) ഉയര്‍ന്ന പോളിംഗ് സംസ്ഥാനത്ത് എപ്പോഴും ഉണ്ടാകാന്‍ കാരണം.

മാറ്റമോ തുടര്‍ച്ചയോ?

കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനവും, കേരളം പരമ്പരാഗതമായി പിന്തുടരുന്ന അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള ഭരണമാറ്റവും തമ്മിലുള്ള പോരാട്ടമാണിത്. ഭരണവിരുദ്ധ വികാരം വോട്ടിംഗില്‍ പ്രകടമായെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍ വികസനത്തുടര്‍ച്ചയ്ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് പറയുന്നു.

ഇന്ത്യയിലെ അവസാനത്തെ ചുവപ്പ് കോട്ട കാക്കാന്‍ ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. അതേസമയം, ദക്ഷിണേന്ത്യയില്‍ കരുത്തുറ്റ തിരിച്ചുവരവിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ട്രെന്‍ഡുകള്‍

2011: യുഡിഎഫിന് നേരിയ ഭൂരിപക്ഷം (72 സീറ്റുകള്‍). വോട്ട് വിഹിതത്തിലെ വ്യത്യാസം വെറും 1.68 ലക്ഷം മാത്രം.

2016: ഭരണവിരുദ്ധ തരംഗത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക് (92 സീറ്റുകള്‍). ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു (നേമം).

2021: ചരിത്രം തിരുത്തി എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച (99 സീറ്റുകള്‍). 140-ല്‍ 115 മണ്ഡലങ്ങളും മുന്‍പ് വോട്ട് ചെയ്ത മുന്നണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തി.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന ആ രീതി എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിലനിന്നു, ഒടുവില്‍ 2021-ലാണ് അത് തകര്‍ന്നത്.

2006: എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140-ല്‍ 102 സീറ്റുകള്‍ നേടി കരുത്താര്‍ജ്ജിച്ച ജനവിധിയോടെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയത്. യുഡിഎഫിന് 43 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് 50.8 ശതമാനം നേടിയപ്പോള്‍ യുഡിഎഫ് 44.1 ശതമാനമാണ് നേടിയത്; ഇരുമുന്നണികളും തമ്മില്‍ ഏഴ് ശതമാനത്തോളം വ്യത്യാസമുണ്ടായിരുന്നു. ബാക്കിയുള്ള വോട്ടുകള്‍ ചെറുകക്ഷികളും സ്വതന്ത്രരും പങ്കിട്ടു. പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ സിപിഐ(എം) മാത്രം 30.4 ശതമാനം വോട്ട് വിഹിതത്തോടെ 61 സീറ്റുകള്‍ നേടി, കോണ്‍ഗ്രസ് 24.1 ശതമാനം വോട്ടുകളോടെ 24 സീറ്റുകളും നേടി. പോളിംഗ് 72.4 ശതമാനമായിരുന്നു. 2.14 കോടി വോട്ടര്‍മാരില്‍ 1.55 കോടിയിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി.

2011: നേരിയ ഭൂരിപക്ഷം

കേരള ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു 2011-ലേത്. 140 അംഗ സഭയില്‍ എല്‍ഡിഎഫിന്റെ 68 സീറ്റുകളെക്കാള്‍ വെറും നാല് സീറ്റുകള്‍ മാത്രം അധികം നേടി (72 സീറ്റുകള്‍) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിലെത്തി. വോട്ട് വിഹിതത്തിലെ വ്യത്യാസവും വളരെ കുറവായിരുന്നു. യുഡിഎഫ് 46.03 ശതമാനവും (80,02,854 വോട്ടുകള്‍) എല്‍ഡിഎഫ് 45.06 ശതമാനവും (78,34,334 വോട്ടുകള്‍) നേടി. സംസ്ഥാനത്താകെ ഇരുമുന്നണികളും തമ്മിലുള്ള വ്യത്യാസം വെറും 1,68,520 വോട്ടുകള്‍ മാത്രമായിരുന്നു. മത്സരിച്ച 24 സീറ്റുകളില്‍ 20 എണ്ണവും ജയിച്ച മുസ്ലിം ലീഗിന്റെ പ്രകടനം യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

2016: ഭരണവിരുദ്ധ തരംഗത്തിന്റെ തിരിച്ചുവരവ്

2016 ആയപ്പോഴേക്കും കേരളം അതിന്റെ പഴയ ഭരണവിരുദ്ധ തരംഗ രീതിയിലേക്ക് മടങ്ങി. എല്‍ഡിഎഫ് 92 സീറ്റുകളുമായി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ യുഡിഎഫ് 47 സീറ്റുകളിലേക്ക് ഒതുങ്ങി. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് 42.58 ശതമാനവും യുഡിഎഫ് 38.6 ശതമാനവുമാണ് നേടിയത്. നേമം മണ്ഡലത്തിലൂടെ ബിജെപി നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്നു എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ബിജെപിയുടെ വോട്ട് വിഹിതം 14.62 ശതമാനമായി ഉയര്‍ന്നു.

2021: മാറ്റത്തിന് പകരം തുടര്‍ച്ച

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ മാറ്റം കുറിച്ച തിരഞ്ഞെടുപ്പായിരുന്നു 2021-ലേത്. ഭരണം നിലനിര്‍ത്തുക മാത്രമല്ല, 99 സീറ്റുകള്‍ നേടി എല്‍ഡിഎഫ് തങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. യുഡിഎഫ് 41 സീറ്റുകളിലേക്ക് ചുരുങ്ങി. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം ഏകദേശം 45.28 ശതമാനമായിരുന്നു, യുഡിഎഫിന്റേത് 39.5 ശതമാനവും. എന്‍ഡിഎയ്ക്ക് 12.4 ശതമാനം വോട്ട് ലഭിച്ചെങ്കിലും ഒരു സീറ്റിലും ജയിക്കാനായില്ല. 2018-ലെ പ്രളയവും കോവിഡ് മഹാമാരിയും കൈകാര്യം ചെയ്ത രീതിയും കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി മാറ്റവുമാണ് എല്‍ഡിഎഫിനെ തുണച്ചതെന്ന് വിലയിരുത്തപ്പെടുന്നു. 140-ല്‍ 115 മണ്ഡലങ്ങളിലും (82 ശതമാനത്തിലധികം) 2016-ല്‍ വോട്ട് ചെയ്ത അതേ മുന്നണിക്ക് തന്നെ വോട്ടര്‍മാര്‍ വീണ്ടും വോട്ട് ചെയ്തു.

മാറുന്ന രാഷ്ട്രീയ രീതികള്‍

1982 മുതല്‍ 2006 വരെ 26 മണ്ഡലങ്ങള്‍ സ്ഥിരമായി ഒരേ മുന്നണിയെ തന്നെ പിന്തുണച്ചിരുന്നു (16 എണ്ണം എല്‍ഡിഎഫിനെയും 10 എണ്ണം യുഡിഎഫിനെയും). അതേസമയം, ബിജെപിയുടെ വോട്ട് വിഹിതം 2006-ലെ 4.75 ശതമാനത്തില്‍ നിന്നും 2016-ല്‍ 14.62 ശതമാനമായി ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം മുന്നിട്ടുനില്‍ക്കുമ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന രീതിയാണ് കേരളത്തിലെ വോട്ടര്‍മാര്‍ പിന്തുടരുന്നത്.

2021-ന് ശേഷം മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍, പഴയ ഭരണവിരുദ്ധ തരംഗ രീതിയിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുവരാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. വോട്ട് വിഹിതം സീറ്റുകളാക്കി മാറ്റാനാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ശ്രമം. വോട്ടിംഗിലെ ചെറിയ വ്യത്യാസം പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന കേരളത്തില്‍, ഇത്തവണയും പോരാട്ടം നിര്‍ണ്ണായകമാകും.

ഉയര്‍ന്ന പോളിംഗ് ചെറിയ മാര്‍ജിനിലുള്ള വിജയങ്ങളെപ്പോലും സ്വാധീനിച്ചേക്കാം. പരമ്പരാഗതമായി എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാത്രം പിന്തുണച്ചിരുന്ന വോട്ടര്‍മാര്‍ക്കിടയിലേക്ക് എന്‍ഡിഎ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നത് മത്സരത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. വോട്ടിംഗ് രീതിയിലെ ചെറിയ മാറ്റം പോലും കേരളത്തിന്റെ ഭരണചക്രം ആര് തിരിക്കണമെന്ന് നിശ്ചയിക്കും. മെയ് 4-ന് വോട്ടെണ്ണുമ്പോള്‍ കേരളം വീണ്ടും ചരിത്രം കുറിക്കുമോ അതോ പഴയ രീതിയിലേക്ക് മടങ്ങുമോ എന്ന് വ്യക്തമാകും.